MATHEMATICS

Senin, 10 September 2012

അധ്യാപകര്‍ക്കായി ഒരു ലോഗോ തയ്യാറാക്കൂ


വക്കീലിനും ഡോക്ടര്‍ക്കുമെല്ലാം ഉള്ളതു പോലെ നമ്മുടെ അധ്യാപകര്‍ക്കും വേണ്ടേ ഒരു ലോഗോ? പാലാ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ഈ ഉഗ്രന്‍ ആശയം മുന്നോട്ടു വെച്ചത്. അധ്യാപക സമൂഹത്തെ പ്രതിനിധീകരിക്കുന്ന ലോഗോ കണ്ടെത്താന്‍ മനോരമ ഓണ്‍ലൈന്‍ ഒരു മത്സരം സംഘടിപ്പിച്ചിരിക്കുന്നു. മത്സരത്തെക്കുറിച്ച് ആദ്യമൊന്നു വിശദീകരിക്കാം. ലോഗോ സമൂഹം നല്‍കുന്ന അംഗീകാരമാണ്. എന്നിട്ടും അധ്യാപകരെ പ്രതിനിധീകരിക്കുന്നതിന് നമുക്ക് ഒരു ലോഗോ ഇല്ല. ഈ അധ്യാപക ദിനത്തോട് അനുബന്ധിച്ച് ഗുരുത്വമുള്ള ഒരു ലോഗോ ആയിരിക്കട്ടെ ഗുരുക്കന്മാര്‍ക്കുള്ള ദക്ഷിണ. മല്‍സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം. ഒരാള്‍ക്ക് എത്ര ലോഗോ വേണമെങ്കിലും അയയ്ക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോകളില്‍ നിന്നു വായനക്കാരുടെ വോട്ടിങിന്റേയും ജൂറിയുടെ തീരുമാനത്തിന്റേയും അടിസ്ഥാനത്തില്‍ വിജയിയെ തീരുമാനിക്കും. നമ്മുടെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ളതാകണം ലോഗോ. മികച്ച ഡിസൈനിന് മലയാള മനോരമ 10001 രൂപ സമ്മാനമായി നല്‍കും. സെപ്റ്റംബര്‍ 15 ആണ് ലോഗോ പോസ്റ്റു ചെയ്യേണ്ട അവസാനതീയതി. (പോസ്റ്റ് ചെയ്യേണ്ട ലിങ്ക് പോസ്റ്റിനൊടുവില്‍ നല്‍കിയിട്ടുണ്ട്) മനോരമയില്‍ കണ്ട ഈ വാര്‍ത്ത അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു തന്നെ മാത്​സ് ബ്ലോഗ് ഏറ്റെടുക്കുകയാണ്. ഈ സംരംഭം വിജയിപ്പിക്കേണ്ടത് അധ്യാപക സമൂഹത്തിന്റെ കൂടി ആവശ്യകതയാണെന്നു തോന്നുന്നു. നമുക്കിടയിലുള്ള ചിത്രകാരന്മാരിലേക്ക് ഈ വാര്‍ത്ത എത്തിച്ച് നമുക്കൊരു മികച്ച ലോഗോ സ്വന്തമാക്കണം. കുട്ടികള്‍ക്കടക്കം ആര്‍ക്കും ഈ ലോഗോ ഡിസൈനിങ്ങ് മത്സരത്തില്‍ പങ്കെടുക്കാം. പ്രചാരം നല്‍കേണ്ട ചുമതല മാത്‍സ് ബ്ലോഗിന്റെ വായനക്കാരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാമുണ്ട്. മത്സരത്തെക്കുറിച്ച് കൂടുതലറിയേണ്ടേ?
ഒരു ലോഗോയില്‍ എന്തിരിക്കുന്നു?

ഒരു ലോഗോയില്‍ എന്തിരിക്കുന്നു എന്നു ചോദിക്കരുത്. ഒരു ലോഗോയില്‍ ഇരുന്ന് പോകുന്ന പലതുമുണ്ട്. ആദരവും അംഗീകാരവും ആത്മവിശ്വാസവും അങ്ങനെ പലതും. സമൂഹം ഒരു തൊഴില്‍ മേഖലയ്ക്കു നല്‍കുന്ന ബഹുമാനത്തിന്റെ അടയാളമാണ് അതിന്റെ ലോഗോ. ശ്രദ്ധിച്ചിട്ടില്ലേ, ഒരു ഡോക്ടറോ, വക്കീലോ വാഹനം വാങ്ങിയാല്‍ ആദ്യം ചെയ്യുക അവരുടെ പ്രൊഫഷണല്‍ ലോഗോ പതിക്കുകയാണ്. ഏതു തിരക്കിനിടയിലും ആ ലോഗോ പതിച്ച വാഹനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കും എന്ന ഉറപ്പാണ് അതിനു പിന്നില്‍. പക്ഷേ ഇത്രകാലമായിട്ടും അക്ഷരവെളിച്ചം പകര്‍ന്നു തന്ന പ്രിയ അധ്യാപകരെ പ്രതിനിധീകരിക്കാന്‍ ഒരു ലോഗോയെ കുറിച്ചു നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ. ഏറ്റവും ആദ്യം ഉണ്ടാകേണ്ടിയിരുന്ന ഒന്നായിരുന്നു അത്. ഇപ്പോഴെങ്കിലും ഗുരുദക്ഷിണയായി അങ്ങനെയൊരു ലോഗോ ഗുരുക്കന്മാര്‍ക്കു സമ്മാനിക്കാന്‍ കഴിയുന്നത് സുകൃതമായി കരുതാം നമുക്ക്. മറ്റൊരു ലോഗോയ്ക്കും അങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടില്ല. എങ്കിലും വിവിധ തൊഴില്‍ മേഖലകളെ പ്രതിനിധീകരിക്കുന്ന എത്രയോ ലോഗോകള്‍ നമ്മുടെ മനസില്‍ ഉറച്ചു കഴിഞ്ഞു.

ഡോക്ടര്‍മാരുടെ ചുറ്റിപ്പിണഞ്ഞ ലോഗോ
ഗ്രീക്ക് പുരാണത്തില്‍ നിന്നു കടമെടുത്ത ചിഹ്നമാണ് ചില ഭേദഗതികളോടെ പല രാജ്യങ്ങളും ആരോഗ്യരംഗത്തെ പ്രതിനിധീകരിക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ചിറകിനു നടുവിലുള്ള ദണ്ഡില്‍ രണ്ട് പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ചിത്രമാണിത്. യുഎസ് സേനയാണ് ആദ്യമായി ഈ ചിഹ്നം ഉപയോഗിച്ചത്. പിന്നീട് പല രാജ്യങ്ങളും ഇത് അനുകരിച്ചു. എന്നാല്‍ ഗ്രീക്ക് പുരാണത്തില്‍ തന്നെയുള്ള ആസല്‍പിയസ് വൈദ്യരംഗത്തെ ലോഗോ ആയി ഉപയോഗിക്കുന്ന രാജ്യങ്ങളും ഉണ്ട്. കാഡ്സ്യൂസ് പണ്ട് വ്യാപാരങ്ങളെ പ്രതിനിധീകരിക്കാനാണ് ഉപയോഗിച്ചിരുന്നത്. ലോകത്ത് ആരോഗ്യ സംഘടനകള്‍ 242 ഓളം ലോഗോകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറ്റവും പ്രിയം കാഡ്സ്യൂസിന് തന്നെ. ആസില്‍പിയസാണ് തൊട്ടുപിറകെ.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാഡ്സ്യൂസ് കടമെടുത്തപ്പോള്‍ ചിഹ്നത്തിലെ ചിറക് അരിഞ്ഞുമാറ്റി പകരം നടുവില്‍ ദീപശിഖയ്ക്കു സമാനമായ ചിത്രം വയ്ക്കുകയാണു ചെയ്തത്. എന്നാല്‍ റെഡ്ക്രോസിന്റെ ചിഹ്നമായ ചുവന്ന കുരിശ് ആരോഗ്യ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആശുപത്രികളിലും ആംബുലന്‍സുകളിലുമെല്ലാം അതു കാണാം. ഇത് പകര്‍പ്പാവകാശ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി റെഡ്ക്രോസ് സൊസൈറ്റി പരാതി നല്‍കിയിരുന്നു. സൊസൈറ്റിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രം ഉപയോഗിക്കാനുള്ള ഈ ലോഗോ ഡോക്ടര്‍മാരും മറ്റും തന്നിഷ്ടപ്രകാരമാണ് ഉപയോഗിക്കുന്നത്. ഒരു ഔദ്യോഗിക സംഘടനകള്‍ക്കും ഇതിന്റെ ഉത്തരവാദിത്വം ഇല്ലെന്നു ചുരുക്കം. റെഡ്ക്രോസിന്റെ പരാതിയെ തുടര്‍ന്നു പലരും ഇതു നീക്കം ചെയ്തിരുന്നു.

വക്കീലന്മാരുടെ നെടുകെ പിളര്‍ന്ന ലോഗോ
ഡോക്ടര്‍മാരുടെ ലോഗോയെ പിന്‍പറ്റി ഇന്ത്യയിലെ ബാര്‍ അസോസിയേഷന്‍ രൂപം നല്‍കിയ ഈ ലോഗോ ഏവര്‍ക്കും സുപരിചിതമാണ്. കറുപ്പില്‍ വെളുത്ത നിറത്തില്‍ നെടുകെ പിളര്‍ന്ന ദീര്‍ഘചതുര കടലാസിന്റെ രൂപമാണ് ഈ ലോഗോയ്ക്ക്. വക്കീലന്മാര്‍ കറുത്ത കോട്ടിനൊപ്പം കഴുത്തില്‍ കെട്ടുന്ന ടൈയുടെ രൂപമാണ് ലോഗോയ്ക്ക് ആധാരം. നിയമബിരുദം മാത്രം പോര, ബാര്‍ കൌണ്‍സിലില്‍ അംഗത്വം കൂടി ഉണ്ടെങ്കില്‍ മാത്രമേ ഈ ലോഗോ ഉപയോഗിക്കാന്‍ സാധിക്കൂ.

മാധ്യമപ്രവര്‍ത്തകരുടെ തൂലികയേന്തിയ ലോഗോ
മാധ്യമപ്രവര്‍ത്തനം ഇന്റര്‍നെറ്റിനോളം വളര്‍ന്നെങ്കിലും ഇന്നും ഇതുമായി ബന്ധപ്പെട്ട സംഘടനകളുടെ ലോഗോ പേനയെ ആധാരമാക്കിയുള്ളതാണ്. കേരളത്തില്‍ തന്നെ പല ജില്ലകളിലെ സംഘടനകളും പേനയെ രൂപമാറ്റം വരുത്തിയാണ് ലോഗോ ഉണ്ടാക്കാറുള്ളത്. അതുകൊണ്ടു തന്നെ ലോഗോയില്‍ എവിടെയെങ്കിലും തീ പാറുന്ന പേന കണ്ടാല്‍ ആള് മാധ്യമപ്രവര്‍ത്തകനാണെന്ന് ഉറപ്പിക്കാം.

ചാര്‍ട്ടേഡ് അക്കൌണ്ടന്റ്മാരുടെ ആധുനിക ലോഗോ
ഏറെ ലളിതവും ആധുനികവുമാണ് ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാരുടെ സംഘടന സ്വീകരിച്ചിരിക്കുന്ന ലോഗോ. അഖണ്ഡത, വിശ്വാസം, വിജ്ഞാനം എന്നിവയെ സൂചിപ്പിക്കുന്ന ഈ ലോഗോയില്‍ ഇംഗീഷിലെ സി, എ എന്നീ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതിയിരിക്കുകയാണ്. നീലയും, പച്ചയും കലര്‍ന്നതാണ് ചിഹ്നം. ഇന്ത്യയിലെ സിഎ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഈ ലോഗോ വിസിറ്റിങ് കാര്‍ഡ്, വാഹനം എന്നിവയില്‍ ഉപയോഗിക്കാം.

ഒരു ലോഗോ കണ്ടെത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ലോഗോയുടെ കാര്യത്തില്‍ പല പൊല്ലാപ്പുകളും ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ അത്തരത്തില്‍ ഉണ്ടായ ഒരു സംഭവം റെഡ്ക്രോസ് സൊസൈറ്റിയുമായി ബന്ധപ്പെട്ടതാണ്. ആശുപത്രികളിലും ആംബുലന്‍സുകളിലും ഡോക്ടര്‍മാരുടെ വാഹനങ്ങളിലും മറ്റും റെഡ്ക്രോസ് ചിഹ്നം ഉപയോഗിക്കുന്നതിനെതിരെയാണ് റെഡ്ക്രോസ് രംഗത്തെത്തിയത്. ഇന്ത്യ 1950ല്‍ ഒപ്പിട്ട ജനീവ കരാറിന്റെ അടിസ്ഥാനത്തില്‍ റെഡ്ക്രോസ് ചിഹ്നത്തിന്റെ ഉപയോഗം സംഘടനയ്ക്കു മാത്രം അവകാശപ്പെട്ടതാണെന്നായിരുന്നു വാദം. 1960ല്‍ പാര്‍ലമെന്റ് പാസാക്കിയ ജനീവ കണ്‍വന്‍ഷന്‍ ആക്ടിന്റെ നാലാം അധ്യായത്തിലെ 12, 13 വകുപ്പുകളാണു ചിഹ്നത്തിന്റെ ദുരുപയോഗം തടയുന്നത്. റെഡ് ക്രോസ് ചിഹ്നം ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും 500 രൂപ പിഴയിടാനും ഈ വകുപ്പുകള്‍ നിര്‍ദേശിക്കുന്നുണ്ട്.

വ്യാവസായിക ആവശ്യത്തിന് ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ച രാജ്യാന്തര പ്രശസ്ത പേന നിര്‍മാതാക്കളായ മോബ്ളയും ലോഗോ വിവാദത്തില്‍ കുടുങ്ങിയിരുന്നു. ഗാന്ധിജിയുടെ ചിത്രവും പേരും ദേശീയപ്രതീകമാണെന്നും ഇത് വ്യാവസായികമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് കോടതി സര്‍ക്കാരിന് അനുകൂലമായ ഉത്തരവ് ഇറക്കുകയും ചെയ്തു.

ലോകമെമ്പാടുമായി ലക്ഷക്കണക്കിനു യുവാക്കളുടെ ഹരമായ ലകോസ്റ്റെ ബ്രാന്‍ഡ് ലോഗോ നേടിയെടുക്കാനുള്ള നിയമപോരാട്ടത്തില്‍ പരാജയപ്പെടുകയുണ്ടായി. ബ്രിട്ടനിലെ രണ്ടു ദന്ത ഡോക്ടര്‍മാരാണ് കമ്പനിയെ വെട്ടിലാക്കിയത്. ഈ ഡോക്ടര്‍മാര്‍ തങ്ങളുടെ ആശുപത്രിയുടെ ഭാഗ്യമുദ്രയായി സ്വീകരിച്ചിരിക്കുന്നത് ലകോസ്റ്റെയുടെ മുതലയോടു സാദ്യശ്യമുള്ള പച്ച മുതലയെയാണ്. വായ നിറയെ പല്ലുകളുള്ള ജീവിയാണു മുതലയെന്നും അതുകൊണ്ടാണു തങ്ങള്‍ മുതലയെ ലോഗോ ആക്കിയതെന്നുമാണ് ദന്തഡോക്ടര്‍മാരുടെ വാദം. കോടതിയുടെ വിധി ഡോക്ടര്‍മാര്‍ക്ക് അനുകൂലമായിരുന്നു.

മാത്​സ് ബ്ലോഗിനു ലഭിച്ച ഒരു ലോഗോ

2010 ഡിസംബര്‍ മാസം ഒന്‍പതാം തീയതി ഇതേ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാത്​സ് ബ്ലോഗിലേക്ക് ഒരു മെയില്‍ വന്നു. മലപ്പുറം കടമ്പോട് പന്തല്ലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ കെ. പത്മപ്രസാദ് ആയിരുന്നു മെയിലയച്ചത്. അദ്ദേഹം ഡിസൈന്‍ ചെയ്ത ലോഗോയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. തന്റെ സുഹൃത്തുക്കളും പരിചയക്കാരുമായി ഒട്ടേറെ പേര്‍ ഈ ലോഗോ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം അന്നു മെയിലില്‍ സൂചിപ്പിച്ചിരുന്നു. അധ്യാപക വിദ്യാര്‍ത്ഥി ബന്ധം വരച്ചു കാട്ടുന്ന ആശയമായിരുന്നു ഈ ലോഗോയില്‍ ഉണ്ടായിരുന്നത്. തീര്‍ച്ചയായും പത്മപ്രസാദ് സാറും ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടാകണം.

ഒരു ലോഗോ തയ്യാറാക്കി പോസ്റ്റ് ചെയ്യാന്‍ റെഡിയല്ലേ?
.gif, jpeg, jpg എന്നീ ഫോര്‍മാറ്റുകളിലുള്ള ചിത്രങ്ങളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ചിത്രത്തിന്റെ വലിപ്പം 200 kbയില്‍ കൂടരുതെന്ന് പ്രത്യേകം നിബന്ധനയുണ്ട്. സമ്മാനാര്‍ഹമായ ചിത്രത്തിന് 10000 രൂപ ലഭിക്കുമെന്നതിനാല്‍ ചിത്രം തയ്യാറാക്കുന്നയാളിന്റെ പേര്, വിലാസം, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ കൂടി ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് നല്‍കണം. ചിത്രവും അതേ പേജില്‍ നിന്നു തന്നെ അപ്‌ലോഡ് ചെയ്യാം.
Post Logo here

നിങ്ങളാണ് ആ ലോഗോ ഡിസൈന്‍ ചെയ്യുന്നതെങ്കിലോ? ആ സുവര്‍ണാവസരം വിട്ടുകളയല്ലേ? വരയ്ക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍, നമ്മുടെ സുഹൃത്തുക്കള്‍ അങ്ങിനെ ആര്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. അവസാന തീയതി സെപ്റ്റംബര്‍ 15. മികച്ച ലോഗോകള്‍ക്കായി കാത്തിരിക്കുന്നു.

ലോഗോ മത്സരം വിജയി

ഇതാ, ആ വരമുദ്ര. അധ്യാപക സമൂഹത്തിനു കേരളം സമര്‍പ്പിക്കുന്ന ഗുരുദക്ഷിണ. അധ്യാപകര്‍ക്കായി, അര്‍ഥസമ്പുഷ്ടമായൊരു ലോഗോ ജനപങ്കാളിത്തത്തോടെ തയാറാക്കാനുള്ള ശ്രമത്തിനു മലയാള മനോരമ തുടക്കമിട്ടത് അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ്. അധ്യാപകരോടുള്ള സ്നേഹവും ആദരവും നിറയുന്ന ഒട്ടേറെ ഗുരുദക്ഷിണകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പ്രവഹിച്ചു. പലഘട്ടങ്ങളിലായി നടത്തിയ വിലയിരുത്തലുകള്‍ക്കുശേഷം അതില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ഗുരുമുദ്രയാണിത്.

ലാളിത്യം നിറഞ്ഞ ഈ മുദ്ര, ഗുരുശിഷ്യ ബന്ധത്തിന്റെ തീവ്രതയും പവിത്രതയും വെളിപ്പെടുത്തുന്നു. ഇതിലെ വലിയ ആള്‍രൂപം ഗുരുവിന്റേതാണ്. ഗുരുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന ചെറിയ രൂപം ശിഷ്യന്റേതും. അറിവിന്റെ ആദിമുദ്രകളിലൊന്നായ സ്ളേറ്റോ, നവീനകാലത്തിന്റെ ഐ പാഡോ ആയി തിരിച്ചറിയാവുന്ന പശ്ചാത്തലത്തിലാണു ഗുരുവിനെയും ശിഷ്യനെയും വിന്യസിക്കുന്നത്.

ഏറ്റവും ലളിതമായൊരു മുദ്രയാകണം അധ്യാപകരുടേതെന്ന ബോധ്യത്തില്‍നിന്നാണ് ഈ ലോഗോ രൂപപ്പെട്ടതെന്ന് ഇതിനു രൂപം നല്‍കിയ കെ.കെ. ഷിബിന്‍ പറയുന്നു. ചോക്കു കൊണ്ടു ഭിത്തിയില്‍ വരച്ചുവയ്ക്കാവുന്നത്ര ലളിതം. തലശേരി കൂരാറ സ്വദേശിയായ കെ.കെ. ഷിബിന്‍ ചിറക്കര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കംപ്യൂട്ടര്‍ ഇന്‍്സ്ട്രക്ടറാണ്. ഡിസൈനര്‍ കൂടിയായ ഷിബിന്‍ കേന്ദ്ര ധനമന്ത്രാലയം നടത്തിയ 'രൂപയുടെ ചിഹ്നം രൂപകല്‍പനാ മല്‍സരത്തില്‍ അവസാനത്തെ അഞ്ചുപേരില്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തില്‍നിന്ന് ഈ ചുരുക്കപ്പട്ടികയിലെത്തിയ ഏക വ്യക്തിയും ഷിബിനായിരുന്നു. അധ്യാപക മുദ്ര രൂപകല്‍പനയില്‍ വിജയിയായ ഷിബിന് 10,001 രൂപയാണ് സമ്മാനം.

അധ്യാപകരെ ആദരിക്കാന്‍ പ്രത്യേക ലോഗോ എന്ന പാലാ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്എസ്എസിലെ 'നല്ല പാഠം പ്രവര്‍ത്തകരുടെ ആശയമാണ് ലോഗോ രൂപകല്‍പനയ്ക്കു പ്രചോദനമായത്. മൂവായിരത്തിലേറെ ലോഗോകളില്‍നിന്നു പ്രാഥമികഘട്ടത്തില്‍ തിരഞ്ഞെടുത്തതു 30 മുദ്രകളാണ്. അതില്‍നിന്നു പത്തെണ്ണം തിരഞ്ഞെടുത്തതു വിദഗ്ധ സമിതിയും. മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ. സുകുമാരന്‍നായര്‍ അധ്യക്ഷനായ സമിതിയില്‍ വിവിധ അധ്യാപക സംഘടനാ നേതാക്കളായ എം. ഷാജഹാന്‍, അബ്ദുല്‍ സമദ്, പി.കെ. കൃഷ്ണദാസ്, സിറിയക് കാവില്‍, എ.കെ. സൈനുദ്ദീന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഇവര്‍ കേരളത്തിനു സമര്‍പ്പിച്ച 10 മുദ്രകളില്‍നിന്നു വായനാസമൂഹത്തിന്റെ പിന്തുണയോടെ തിരഞ്ഞെടുത്തതാണ് ഈ സവിശേഷ മുദ്ര.
Click here to download the Logo for Teachers

Tidak ada komentar:

Posting Komentar