MATHEMATICS

Selasa, 23 Agustus 2011

എല്ലാ മലയാളികള്‍ക്കും മാത്​സ് ബ്ലോഗിന്റെ ഈദാശംസകള്‍


ഏറെ നന്മകളും സുകൃതങ്ങളും നിറഞ്ഞ റമദാനിന്റെ അര്‍ത്ഥപൂര്‍ണമായ സന്ദേശമേതാണെന്ന് ചിന്തയിലെപ്പോഴെങ്കിലും ഒരു ചോദ്യമുയര്‍ന്നിട്ടുണ്ടോ? സംശയമേ വേണ്ട, സര്‍വതോമുഖമായ വ്യക്തിശുദ്ധീകരണവും ആത്മശിക്ഷണവും തന്നെ. വ്യക്തിയുടേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വഴിവെട്ടമേകുന്ന ഒരു മഹദ്സന്ദേശമല്ലേയത്? ദാനം മഹത്തായ പുണ്യമെന്ന യാഥാര്‍ത്ഥ്യത്തെ മുറുകെപ്പിടിച്ച് തനിക്കു താഴെയുള്ളവനെ കൈപിടിച്ചുയര്‍ത്താന്‍ വ്രതവിശുദ്ധിയുടെ നാളുകളിലെന്നല്ല, എന്നും ഏവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നത് മനുഷ്യനൊരു മാതൃക തന്നെ. പുണ്യമാസത്തെക്കുറിച്ചുള്ള വായനക്കിടയില്‍ മനസ്സില്‍ത്തട്ടിയ ഒന്നു കൂടി ഈ ആശംസയ്ക്കൊപ്പം പങ്കുവെക്കട്ടെ. റമദാനില്‍ വിശുദ്ധപ്രവാചകന്‍ മന്ദസമീരനെപോലെ ദാനംചെയ്യുമായിരുന്നെന്നാണ് പ്രമാണങ്ങളിലെ പരാമര്‍ശം. ആകര്‍ഷണീയമായ ഈ ചിന്തയുടെ മാധുര്യം നോക്കൂ. കാവ്യഭംഗിയും ഗഹനമായ ആശയവുമുള്ള സുന്ദരമായ ഒരു പരാമര്‍ശമാണത്. കാറ്റ് എവിടെ നിന്ന് വരുന്നുവെന്നോ, എവിടേക്ക് പോവുന്നുവെന്നോ എന്ന് ആര്‍ക്കെങ്കിലും അറിയാനാകുമോ? കാറ്റിനെ ആര്‍ക്കും കാണാനാകില്ലെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ നമുക്ക് അനുഭവിക്കാന്‍ കൂടി സാധിക്കുന്നു. കാറ്റിന് കുളിരുണ്ട്, സാന്ത്വനവും സമാധാനവുമുണ്ട്.

മനസ്സിനെ ശുദ്ധീകരിച്ച് വിശപ്പും ദാഹവും വെടിഞ്ഞ് സുഖഭോഗങ്ങളെ മാറ്റിനിര്‍ത്തി ദൈവത്തെ മാത്രം മനസ്സില്‍ ധ്യാനിച്ച് മുപ്പത് ദിനങ്ങള്‍ കടന്നു പോയി. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിന്റെ വ്രതശുദ്ധിയില്‍ ചെറിയ പെരുന്നാളിന്റെ വരവറിയിച്ച് ചന്ദ്രിക മിന്നി മറഞ്ഞു. സൂക്ഷ്മതയോടെ വ്രതം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെയ്ക്കാനായി ഈദുല്‍ ഫിത്തര്‍ എന്ന ചെറിയ പെരുന്നാളെത്തി. അനുഷ്ഠാനം കൃത്യമായി പാലിച്ചതിനോടൊപ്പം നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ചെയ്ത നന്മകളില്‍ സന്തോഷത്തോടൊപ്പം അഭിമാനവും തോന്നുന്ന ദിനമാണിത്. സംതൃപ്തിയുടെ പൊന്‍കിരണശോഭയില്‍ പ്രാര്‍ത്ഥനാനിരതമായ മനസ്സുകളിലെ വെളിച്ചം മുഖത്തെങ്ങും പാല്‍നിലാപ്പുഞ്ചിരി വിരിക്കുകയാണ്. ഭയൗമുല്‍ ജാഇസഃ' (സമ്മാനദാന ദിനം) എന്നാണ് ഈദുല്‍ ഫിത്തര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ദൈവത്തില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് പുണ്യമാസത്തില്‍ ചെയ്ത വ്രതാനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനയിലും ദാനധര്‍മ്മങ്ങളിലുമെല്ലാം മുഴുകിയ വിശ്വാസികള്‍ക്ക് ആഹ്ലാദിക്കാന്‍ ദൈവത്തില്‍ നിന്നും ലഭിക്കുന്ന ഉപഹാരമാണ് ഈദുല്‍ഫിത്തര്‍. ഈ സംതൃപ്തിയുടെ, സന്തോഷത്തിന്റെ ആഘോഷാരവങ്ങളില്‍ നമുക്കൊന്നിച്ച് ഈദാശംസകള്‍ നേരാം.

സന്ദേശങ്ങളെല്ലാം നമുക്ക് വഴി നയിക്കുന്ന ദീപനാളങ്ങളാകട്ടെ. കൂരിരുരുട്ടിനെ മായ്ക്കുന്ന നിലാവെളിച്ചമാകട്ടെ. എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ക്കൂടി ഈദ് മുബാറക്.

Tidak ada komentar:

Posting Komentar