MATHEMATICS

Rabu, 13 Juli 2011

സ്ക്കൂളുകളില്‍ നിന്ന് കലാ-കായിക-ക്രാഫ്റ്റ് പഠനം അന്യമാകുന്നുവോ?


വിഷയഭേദമന്യേ അധ്യാപകരെയെല്ലാം ബാധിക്കുന്ന ഒന്നാണ് സ്ക്കൂള്‍ ടൈംടേബിള്‍. ശാസ്ത്ര-സാമൂഹ്യ-ഭാഷാ വിഷയങ്ങള്‍ക്കൊപ്പം ടൈംടേബിളില്‍ ആര്‍ട്ടിനും വര്‍ക്ക് എക്സ്പീരിയന്‍സിനും ഫിസിക്കല്‍ എഡ്യൂക്കേഷനുമെല്ലാം പിരീഡ് നല്‍കിയിട്ടുണ്ട്. പക്ഷെ മിക്കവാറും സ്ക്കൂളുകളിലും ഇതൊന്നും കൈകാര്യം ചെയ്യാനുള്ള സ്പെഷലിസ്റ്റ് ടീച്ചര്‍മാരില്ല. പണ്ട് കെ.ഇ.ആറില്‍ പറയുന്ന പ്രകാരത്തിലുള്ള കുട്ടികളുടെ എണ്ണം ഇപ്പോള്‍ എല്ലാ സ്ക്കൂളുകളിലും ഉണ്ടാവണമെന്നില്ല. അതു കൊണ്ടുതന്നെ സ്ക്കൂളുകളില്‍ നിന്നും ആര്‍ട്ട് , ക്രാഫ്റ്റ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പോസ്റ്റുകള്‍ നഷ്ടമായി. പക്ഷെ, ഒന്നു ചോദിക്കട്ടേ, പൊതുവിദ്യാഭ്യാസമേഖലയിലെ കുട്ടികള്‍ക്ക് ആര്‍ട്ടും ക്രാഫ്റ്റും പഠിക്കേണ്ടേ? സാധാരണക്കാരന്റെ മക്കള്‍ക്കും കായിക പഠനം വേണ്ടേ? ഒരു വ്യക്തിയുടെ കഴിവുകളും മികവുകളും രൂപപ്പെടേണ്ട ഘട്ടം സ്ക്കൂള്‍ വിദ്യാഭ്യാസകാലമാണ്. സാമ്പത്തിക സ്ഥിതിയുള്ളവന്‍ സ്വന്തം നിലയ്ക്ക് കഴിവും മികവുമൊന്നും നോക്കാതെ തന്റെ കുട്ടിയെ ആര്‍ട്ട്-ക്രാഫ്റ്റ്-കായിക വിദ്യാഭ്യാസത്തിനയക്കും. നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ജന്മസിദ്ധമായ പല വാസനകളും പരിപോഷിപ്പിക്കപ്പെടാതെ മുളയടഞ്ഞു പോവുകയാണ്. പിന്നിട്ട കേരളവിദ്യാഭ്യാസ ചരിത്രത്തില്‍ എന്തായിരുന്നു പാഠ്യേതരവിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടത്? നമുക്ക് നോക്കാം.

ഒരമ്പത്-അറുപത് വര്‍ഷം മുന്‍പുവരെ കലാപഠനം വിദ്യാഭ്യാസത്തിന്റെ മുഖ്യഘടകമായിരുന്നു. ഇന്ത്യയില്‍ പൊതുവെ എല്ലായിടത്തും ഇതുതന്നെയായിരുന്നു അവസ്ഥ. എല്ലാ കലകളുടേയും കാര്യത്തില്‍ ഇതു നമുക്ക് മനസ്സിലാക്കം. കഥക്, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങള്‍, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍, സംഗീതം, വാദ്യം, ചിത്രം തുടങ്ങിയവ, അയ്യപ്പന്‍പാട്ട്, പുള്ളുവന്‍പാട്ട് തുടങ്ങിയവ…എല്ലാം തന്നെ വിദ്യാഭ്യാസത്തിലെ പ്രഥമവിഷയമായി പരിഗണിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ നാമിന്നറിയുന്ന പ്രസിദ്ധകലാകാരന്മാരെല്ലാം (ഏതു രംഗത്തേയും) ഈ പഠനവഴികളിലൂടെ കടന്നുപോന്നവരാണ്. അതില്‍ പൂര്‍ണ്ണതനേടാന്‍ ജീവിതം മുഴുവന്‍ പ്രയോജനപ്പെടുത്തിയവരാണ്. അനേകം തലമുറകള്‍ (ഇന്നും) ഈ കലാകാരന്മാരുടെ സര്‍ഗ്ഗത്മകത ആസ്വദിച്ചുകൊണ്ടിരിക്കയാണ്. ഇതൊക്കെയും നമ്മുടെ സാംസ്കാരികസമ്പത്തായി നാം അഭിമാനം കൊള്ളുകയാണ്.

കാലപ്രവാഹത്തില്‍ സ്വാഭാവികമായും, അതിനേക്കാളധികം കൃത്രിമമായും നമ്മുടെ ജീവിതസങ്കല്‍‌പ്പങ്ങളിലെ മുന്‍‌ഗണനകള്‍ മാറ്റിമറിക്കപ്പെടുകയും പുതിയ മൂല്യങ്ങള്‍ പ്രതിഷ്ടിക്കപ്പെടുകയും ചെയ്തു. സമര്‍പ്പിതകലാകാരനോ, ശാസ്ത്രജ്ഞ്നോ, എഴുത്തുകാരനോ ആവുന്നതിനേക്കാള്‍ ജനപ്രിയത കുറേകൂടി എളുപ്പത്തില്‍ ധനസമ്പാദനം ചെയ്യാന്‍ കഴിയുന്ന ഇടങ്ങളിലേക്ക് മുന്‍‌ഗണനകള്‍ പുതുക്കപ്പെട്ടു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യവും സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങളുടെ വിശകലനങ്ങള്‍ പ്രധാനമാണെന്നും സമ്മതിക്കേണ്ടതുണ്ട്.

മാറിമറിഞ്ഞ മുന്‍‌ഗണനകള്‍ ഏറ്റവും പരിക്കേല്‍‌പ്പിച്ചത്, സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഏറ്റവും അധികം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പൊതുവിദ്യാഭ്യാസരംഗത്തെയാണെന്ന് നമുക്ക് കാണാം. അതില്‍ത്തന്നെ ഏറ്റവും പരിക്കേറ്റത് കലാവിദ്യാഭ്യാസത്തിനും. പൊതുവിദ്യാഭ്യാസം എക്കാലത്തും ഊന്നല്‍ കൊടുത്തത് ഗണിതമടക്കമുള്ള ശാസ്ത്ര വിഷയങ്ങള്‍ക്കും ചരിത്രം ഭാഷ എന്നിവക്കുമായി. ഇതു ബ്രിട്ടീഷുകാരന്റെ കൊളോണിയല്‍ സംബ്രദായത്തിന്റെ പരിണതിയാണെന്ന് പൊതുവേ പറയാറുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരഭാരതത്തിന്ന് ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമായിരുന്നു. ഓരോകാലത്തുമുണ്ടായ വിദ്യാഭ്യാസ കമ്മീഷനുകളൊക്കെ ഇതിലെ അശാസ്ത്രീയതകള്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അതൊന്നും തുടര്‍ന്ന് ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് കാരണമായില്ല. അതുകൊണ്ടുതന്നെ നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ ക്രമേണയായി കലാപഠനം (ഒപ്പം ആരോഗ്യ – കായിക പഠനവും, പ്രവൃത്തി പരിചയവും ) അവഗണിക്കപ്പെട്ടുകൊണ്ടേയിരുന്നു.

1960കളില്‍ നമ്മുടെ സ്കൂളുകളില്‍ ചിത്രകലാധ്യാപകന്‍, തുന്നല്‍ ടീച്ചര്‍, നെയ്ത്ത്മാഷ് തുടങ്ങി പ്രവൃത്തിപരിചയാധ്യാപകര്‍ (ക്രാഫ്ട്മാഷ്), സംഗീതാധ്യാപകന്‍, (ഒന്നോ രണ്ടോ സ്കൂളുകളില്‍ മാത്രം കഥകളി, വാദ്യം, ചുട്ടി,അധ്യാപകര്‍ ഉണ്ടായിരുന്നു) എന്നിങ്ങനെ കല-പ്രവൃത്തിപരിചയ മേഖലകളില്‍ സജീവമായി ജോലിചെയ്തിരുന്ന വലിയൊരു വിഭാഗമുണ്ടായിരുന്നു. ഇക്കാലമെത്തുമ്പോഴേക്കും ഈ വംശം മുഴുവന്‍ കുറ്റിയറ്റുപോവുകയും ഇനിയും ബാക്കിയുള്ളവര്‍ക്കുതന്നെ സക്രിയമായി എന്തെങ്കിലും ചെയ്യാനാവുന്ന ഒരന്തരീക്ഷം സ്കൂളുകളില്‍ വികസിക്കുകയോ ചെയ്യുന്നില്ല എന്ന സാമൂഹ്യാവസ്ഥ നിലനില്‍ക്കുന്നു.എന്നാല്‍, നാം നമ്മുടെ വിദ്യാഭ്യാസപദ്ധതികളില്‍ ഇപ്പോഴും കലാവിദ്യാഭ്യാസത്തെക്കുറിച്ചും പ്രവൃത്തിപരിചയം, ആരോഗ്യവിദ്യാഭ്യാസം എന്നിവയെ കുറിച്ചും ഉന്നതമായ സങ്കല്‍‌പ്പങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ ‘ഇരട്ടനാവ് ‘ സത്യത്തില്‍ അത്ഭുതവും അപഹാസ്യതയും സൃഷ്ടിക്കുന്നു.

ഏത് ആധുനിക സമൂഹഘടനയിലും വിദ്യാഭ്യാസരംഗത്ത് കലാപഠനത്തിന്റെ പ്രാധാന്യം നമുക്കറിയാത്തതല്ല. Kerala Curriculum Framework – 2007 Page 67,68,69 ഈ വിഷയം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസചിന്തയുടെ ഭാഗമായ Multiple Intelligence Theory യുടെ പശ്ചാത്തലത്തിലും , കുട്ടിയുടെ സര്‍ഗാത്മകത അറിവ് നിര്‍മ്മാണത്തില്‍ വഹിക്കുന്ന പങ്കിന്റെ പശ്ചാത്തലത്തിലും, നാടിന്റെ സാംസ്കാരിക ഭൂമിക ഉള്‍ക്കൊള്ളുകയും വികസിപ്പിക്കുകയും ചെയ്യാനുള്ള പൌരകടമമയുടെ പശ്ചാത്തലത്തിലും, കുട്ടിയുടെ മനോവിജ്ഞാനീയ ബോധങ്ങളുടെ പശ്ചാത്തലത്തിലും ഒക്കെ ഈ വിഷയം KCF 2007 പരിഗണിക്കുന്നുണ്ട്.കലോത്സവങ്ങള്‍, കായികോത്സവങ്ങള്‍, പ്രവൃത്തിപരിചയമേളകള്‍ തൊട്ടുള്ള സംഗതികളുടെ ന്യായാന്യായങ്ങളും ഫലപ്രാപ്തിയും അശാസ്ത്രീയതകളും സത്യസന്ധമായി വിശകലനം ചെയ്തിട്ടുണ്ട്. അതിനനുസൃതമായ കരിക്കുലവും പാഠ്യപദ്ധതിയും മൂല്യനിര്‍ണ്ണയരീതികളും നിശ്ചയിച്ചുവെച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ഇതൊക്കെ വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട സമൂര്‍ത്ത സാഹചര്യങ്ങള്‍ നിലനില്‍ക്കുകയാണ്.

കല, പ്രവൃത്തി,കായിക- പഠനങ്ങള്‍ക്ക് കെ.ഇ.ആര്‍ പണ്ടേ നിശ്ചയിച്ചുവെച്ചിട്ടുള്ള സമയക്രമം ഉണ്ട്.
Periods Distribution

Sub&class
1

2

3

4

5

6

7

8

9

10
Art Education
4

4

3

3

2

2

2

2

2

1
Work Experience/ PVS
6

6

6

5

3

3

3

2

2

1
Health&Phisical
Education

4

4

4

6

2

2

2

2

1

1


ഏറെക്കാലം നിലനിന്ന ഈ സംവിധാനം ഈ അധ്യാപകരെ സ്പെഷലിസ്റ്റ് ടീച്ചര്‍മാര്‍ എന്ന വിഭാഗത്തിലാക്കി 1995 (GO (MS 525/95/G.Edn.dt.28-10-95)) മുതല്‍ നിരവധി പ്രാവശ്യം നിയമനം തൊട്ട് പീരിയേഡുകള്‍ വരെയുള്ള തലങ്ങളില്‍ പരിഷ്കരിക്കപ്പെട്ടു. പരിഷ്കാരങ്ങളൊക്കെ നല്ലതു തന്നെ; എന്നാല്‍ അതൊന്നും തന്നെ കലാപഠനത്തേയോ മറ്റു ‘സ്പെഷല്‍ വിഷയ’ങ്ങളേയോ സംബന്ധിച്ച വിദ്യാഭ്യാസപരിപേക്ഷ്യങ്ങളൊന്നും പരിഗണിച്ചുകൊണ്ടായിരുന്നില്ലെന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നു. ഇതു തുടരുകയും ചെയ്യുമെന്നേ പ്രതീക്ഷിക്കാനാവൂ.

നമുക്കാലംബനമാകേണ്ടത് വിദ്യാഭ്യാസചിന്തകന്മാര്‍ സംകല്‍‌പ്പനം ചെയ്ത പരിപ്രേക്ഷ്യങ്ങള്‍ മാത്രമാകുന്നു. അതനുസരിച്ചുള്ള ക്രിയാത്മകമായ പരിപാടികള്‍ DPEP തൊട്ട് ഇന്നുവരെ ചെയ്തുപോരുന്നുമുണ്ട്. സ്പെഷലിസ്റ്റ് അധ്യാപകര്‍ക്കു മുഴുവന്‍ പലവട്ടമായി നല്‍കിയ പരിശീലങ്ങള്‍ മികച്ചവയായിരുന്നു. ചിത്രം സംഗീതം തുടങ്ങിയവയുടെ പഠനം അതത് മേഖലകളില്‍ കുട്ടിക്ക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനും മറ്റു വിഷയങ്ങളുടെ പഠനത്തിന്ന് സര്‍വാത്മനാ സഹായമാകയും ചെയ്യാനുള്ള പരിപാടികള്‍ ഈ പരിശീലനങ്ങളില്‍ പറഞ്ഞുറപ്പിച്ചതാണ്. എന്നാല്‍ ചിത്രത്തിന്ന് ചുവര്‍ എന്ന പ്രാധമികഘടകം സ്കൂളുകളില്‍ നല്‍കാനായില്ല. പീരിയേഡുകളിലും നിയമനങ്ങളിലും വന്ന കൈകാര്യങ്ങള്‍ ഉള്ള ചുവര്‍ പോലും ദുര്‍ബലപ്പെടുത്തി. കലാപഠനം തൊട്ടുള്ള സ്പെഷല്‍ വിഷയങ്ങള്‍ അപ്രധാനങ്ങളായി. ക്രമേണ ഇതൊക്കെയും തീരെ ഇല്ലാതാവുന്ന ഒരു കാലം അതിവിദൂരമല്ലെന്ന ഭീതി ഇപ്പൊഴേ ആ അധ്യാപകര്‍ക്കെങ്കിലുമുണ്ടാവും.

ഒരു കുട്ടിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കാനും സ്ക്കൂളുകളില്‍ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന കലാകായികപ്രവൃത്തിപരിചയ ക്ലാസുകള്‍ക്ക് പുനര്‍ജ്ജന്മം തീരൂ. അവ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യമുള്ള അധ്യാപകരെ സ്ക്കൂളുകളില്‍ നിയമിക്കണം. ചെടിക്ക് വെള്ളവും വളവും ലഭിച്ചാലേ പുഷ്പിക്കപ്പെടാന്‍ സാധ്യതയുള്ളു. അല്ലാതെ പുഷ്പിക്കുന്നവ വിരളമാണെന്ന് നമ്മുടെയെല്ലാം അനുഭവസാക്ഷ്യം. വീട്ടിലൊരു മേശയുടെ കാലിളകിയാല്‍ ഒരാണിയടിക്കണമെങ്കില്‍, സ്വിച്ച് ബോര്‍ഡില്‍ നിന്നും ഒരു വയര്‍ വലിച്ച് അതിലൊരു ബള്‍ബ് തെളിയിപ്പിക്കണമെങ്കില്‍ പുറത്തു നിന്ന് ആളെ വിളിക്കേണ്ടി വരുന്ന കാലം നമ്മെ അത്ഭുതപ്പെടുത്താന്‍ ഇടയില്ല.

Tidak ada komentar:

Posting Komentar