MATHEMATICS

Rabu, 23 Maret 2011

2011 ലെ SSLC കണക്കു പരീക്ഷ


നമ്മുടെ പരീക്ഷകള്‍ എല്ലാം (കഴിഞ്ഞതൊക്കെയും) എല്ലാവരേയും ജയിക്കാന്‍ അനുവദിക്കുന്നതും എന്നാല്‍ നന്നായി ജയിക്കാന്‍ അവസരം നിഷേധിക്കുന്നതുമാണ്. ഈ പൊതുസ്വഭാവം കണക്കുപരീക്ഷയിലും ആവര്‍ത്തിച്ചു. ശരാശരിക്കാര്‍ പോലും ശരിക്കും വിറച്ചുപോയ രണ്ടര മണിക്കൂര്‍. കണക്കിന്റെ കാര്‍ക്കശ്യം കൂടിയായപ്പോണ്‍ എല്ലാം പൂര്‍ത്തിയായി. മാത്​സ് ബ്ലോഗ് ടീമംഗവും അധ്യാപക അവാര്‍ഡ് ജേതാവുമായ രാമനുണ്ണി സാര്‍ മാധ്യമം പത്രത്തിലെഴുതിയ ലേഖനമാണിത്. ഒന്നു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള ഓരോ ചോദ്യവും കീറി മുറിച്ച് വിലയിരുത്താന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നു. അധ്യാപകരുടെ വിഷയാധിഷ്ഠിത പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഉത്തരങ്ങളും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

കണക്കിന്റെ കാര്യത്തില്‍ ഒരിക്കലും ആരും അനിശ്ചിതത്വം പ്രതീക്ഷിക്കില്ല. സുനിശ്ചിതമായ വഴികള്‍ ആണല്ലോ കുട്ടിക്ക് പരിചിതം. ചോദ്യപാഠങ്ങളിലെ അപ്രതീക്ഷിതത്വം പോലെ അത്ഭുതകരമായിരുന്നു കുട്ടികളുടെ പ്രതികരണവും. ഫുള്‍ എ പ്ലസ് കിട്ടുമെന്നു കരുതിയ കുട്ടിക്ക് 16‌-)0 ചോദ്യം എഴുതാന്‍ കഴിയാതാവുക; അതേസമയം ശരാശരിക്കാരന്ന് അതു ശരിയാക്കാനാവുക എന്നു വരുമ്പോഴോ? മിടുക്കന്മാര്‍ ഇരുപതാം ചോദ്യം 500-1000 കണ്ട് ചോദ്യം തെറ്റെന്ന് കരുതുക. പകരം അവിടെ 600 ആവുമെന്ന് ഉറപ്പിക്കേണ്ടിവരിക. ശരാശരിക്കാരന്‍ അത് 1000 എന്നു തന്നെ കരുതുക; എന്നിട്ട് മാധ്യം 550 ആണെന്നും 750 ആണെന്നും ഒക്കെ കരുതുക. ആകപ്പടെ അനിശ്ചിതത്വം വിളയാടിയ രണ്ടര മണിക്കൂര്‍. ഒടുക്കം ഏതു ശരി ഏതു തെറ്റ് എന്നു ആര്‍ക്കും ഉറപ്പുകൊടുക്കാനാവാതെ കുട്ടിയെ വീട്ടിലേക്കയക്കേണ്ടിവരിക എന്നുകൂടി വരുമ്പോഴോ? ഇനി ശരിയെന്ന് അധ്യാപകന്ന് ഉറപ്പിച്ചുപറയാന്‍ ഒരുപാടു സമയം ആലോചിക്കേണ്ടിവന്ന കാര്യം കൂടിയാവുമ്പോള്‍ കുട്ടി എന്നാണ് കണക്കിനെ സ്നേഹിക്കാന്‍ തുടങ്ങുക? പഠനവും പരീക്ഷയും ശിശുകേന്ദ്രീകൃതമാവുക.

1,2 ചോദ്യങ്ങണ്‍ എല്ലാവര്‍ക്കും ചെയ്യാനായത് ഒരു ‘ഐസ്ബ്രേക്കിങ്ങ്’ന്റെ ഗുണം ചെയ്തു. ചോദ്യം 3, സ്ഥിരം രീതിയോടൊപ്പം പൈതഗോറസ് നിയമംകൂടി ചേര്‍ത്ത് സങ്കീര്‍ണ്ണമാക്കി. കുട്ടിയുടെ മികവ് പരിശോധിക്കാന്‍ ചോദ്യം സങ്കീര്‍ണ്ണമാക്കുകയെന്നതാവരുത് അടവ്. എല്ലാ കുട്ടിക്കും എന്‍‌റ്റ്രി ലവല്‍ ഉണ്ടായിരുന്നു എന്നൊക്കെ ശരി. അതുകൊണ്ടാശ്വസിക്കാന്‍ കഴിയുമോ നമുക്ക്? ഒരല്‍‌പ്പസമയം കൂടിയെടുത്ത് ഈ ചോദ്യവും കുട്ടികള്‍ ശരിയാക്കി.

ചോദ്യം 4 വളരെ നേരിട്ടുള്ള ഒന്നായിരുന്നു. ദ്വിമാനസമവാക്യം ‘നിര്‍ദ്ദാരണം’ ചെയ്യാന്‍ അടിസ്ഥാനപരമായി ക്ലാസില്‍ പ്രവര്‍ത്തിപ്പിച്ചതാണല്ലോ. ശരാശരിക്കാര്‍ക്കു മുകളിലുള്ള വരെ ഉദ്ദേശിച്ച ചോദ്യ 5 (ദ്വിമാനസമവാക്യം + ത്രികോണമിതി) ചെറിയൊരു സ്കോര്‍ എല്ലാര്‍ക്കും നല്‍കും. ഡി+ കാര്‍ക്കും എ പ്ലസ് കര്‍ക്കും ഒക്കെ നല്ല പരിഗണന. ശരാശരിക്കാരന്‍ ശരിക്കും കഷ്ടപ്പെട്ടു. പൊതുവെ ഈ ഒരവസ്ഥ കണക്കില്‍ ഉടനീളമുണ്ട്.

ചോദ്യം 6, പ്രോഗ്രഷനും സംഖ്യാപരമായ ക്രിയകള്‍ സംബന്ധിച്ച ധാരണയും ഒക്കെ ചേര്‍ത്തൊരു അവിയലായി. വിവിധ ശേഷികള്‍ ഒറ്റയടിക്ക് പരിശോധിക്കാന്‍ ശ്രമിക്കുമ്പോള്‍ അതു സ്വാഭാവികതയുള്ളതും കുട്ടിയുടെ ചിന്താധാര ഘടനാപരമായി സ്വാഭാവികതയോടെയും പാരസ്പര്യത്തോടുകൂടിയും പ്രയോഗിക്കപ്പെടേണ്ടതാണെന്ന സാമാന്യയുക്തി പലയിടത്തും നഷ്ടപ്പെട്ടു.

ചോദ്യം 7 ഉഷാറായി ചെയ്തു. ചോദ്യം 8 പ്രയാസപ്പെടുത്തിയില്ലെങ്കിലും അതിലെ ചോദ്യചിത്രം അരോചകമായി. ഇത്ര ചെറിയ ഒരു ചിത്രം വായിച്ചു മനസ്സിലാക്കല്‍ കുട്ടിക്ക് എളുപ്പമല്ല. തുടര്‍ന്നുള്ള ചിത്രങ്ങള്‍ക്കൊക്കെ ഈ പോരായ്മയുണ്ട്. ഒന്നുപോലും യുക്തിയുക്തമായി കുട്ടിക്ക് വായിക്കാന്‍ ആവുന്നതല്ല. 14, 20 ചോദ്യങ്ങളുടെ ചിത്രം ഏത് എ പ്ലസുകാരനേയും വലച്ചു. ചിത്രം വായിച്ചു മനസ്സിലാക്കാന്‍ ഒരുപാടുസമയം ചെലവായി. എന്തു ശിശുകേന്ദ്രീകൃതമാണവോ ഇതിലൊക്കെ? കണക്കിനെ കുട്ടിക്ക് പേടിയാണെന്നതിന്ന് മാറ്റുകൂട്ടുന്ന ചിത്രങ്ങള്‍. ശിശുശാപം പരിഹാരമില്ലാത്തതാണെന്നാണല്ലോ പറയാറ്.

ശരാശരിക്കു മുകളിലുള്ളവര്‍ക്കായി ഒരുക്കിയ 9, 10,11,12 ചോദ്യങ്ങളും നിസ്സാരമായ ഒരു സ്കോര്‍ സാധാരണകുട്ടിക്കു നല്‍കുമായിരിക്കും. ജയിക്കും. അതാണല്ലോ നമ്മുടെ ആവശ്യവും . ചോദ്യം 13 ചെയ്യണമെങ്കില്‍ 9 ലെ കണക്ക് പഠിച്ച ഓര്‍മ്മ ഉണ്ടായിരിക്കണം. ബഹുഭുജത്തിന്റെ ബാഹ്യകോണുകണ്‍ 9ല്‍ കിടക്കുകയാണല്ലോ. അതിസാഹസക്കാരനായ ചോദ്യകാരന്‍ എന്നാണ് ചില കണക്കുമാഷമ്മാര്‍ പ്രതികരിച്ചത്.

ചോദ്യം 14 പൊതുവെ ആര്‍ക്കും ഒന്നും മനസ്സിലായില്ല. മനസ്സിലാവാതിരിക്കാന്‍ പാകത്തില്‍ ഒരു ചിത്രവും ചോദ്യപാഠവും കൂടിയായപ്പൊള്‍ വെല്ലുവിളി പൂര്‍ണ്ണമായി. ചോദ്യങ്ങള്‍ കുട്ടിക്ക് ഒരു വെല്ലുവിളി ഉണ്ടാക്കണമെന്നല്ലേ പറഞ്ഞത്. അതു നടന്നു. ‘ab വ്യാസമായ അര്‍ദ്ധ വൃത്തം വരച്ചിരിക്കുന്നു’ എന്ന വാക്യം വായിച്ചതോടെ മാഷക്ക് ബോറടിച്ചു. കണക്കിന്റെ ഭാഷപോലും ഇങ്ങനെയായോ? എന്നിട്ടിപ്പൊഴും ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ മാഷ് എഴുതിക്കൂട്ടുകതന്നെയാണ്! കിട്ടീട്ടില്ല!

ചോദ്യം 15 ഉം വാക്യസങ്കീര്‍ണ്ണം. മികച്ചവര്‍ ഉത്തരം എഴുതി. ബാക്കിയുള്ളവര്‍ നെടുനിശ്വാസം വിട്ടു. വായിച്ച് വായിച്ച് ഏതാ നീളം കൂടുതല്‍ എന്നു മനസ്സിലാവാതെ. കണക്കിന്ന് കണക്കിന്റെ ഭാഷ ഉപയോഗിക്കണമല്ലോ. സങ്കീര്‍ണ്ണതയും ദൈര്‍ഘ്യവും ആദ്യന്തപ്പൊരുത്തവും ഒക്കെ കലുഷമാക്കിയ ചോദ്യം. രണ്ടുമണിക്കൂര്‍ കുട്ടിക്കിരുന്ന് ആലോചിക്കാമല്ലോ അല്ലേ?

ചോദ്യം 16 ഉം ഇതേപോലെ ഒരുപാട് സമയം അപഹരിച്ചു. മിടുക്കന്മാര്‍പോലും അവസാനം തെറ്റിച്ചു എന്നു കരഞ്ഞു. bp+cq=bc എന്ന ഒരു സംഗതി തെളിയിക്കാന്‍ പഠിച്ചപാടൊക്കെയും ശ്രമിച്ചു. സമയം നഷ്ടപ്പെട്ടതുമാത്രം മിച്ചം.

ചോദ്യം 17 ശരാശരിക്കാര്‍ക്ക് മുഴുവന്‍ സ്കോറും നല്‍കില്ല. വൃത്തസ്തൂപിക പരിചിതമായ കണക്കാണ്. സെക്റ്റര്‍ നല്‍കി കുഴക്കിയതിന്ന് നമുക്കെന്തു ന്യായം പറയാന്‍ കഴിയും. പഠനപ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ തുടര്‍ച്ചയാണ് പരീക്ഷ എന്നൊക്കെ പറയുന്നത് വെറുംവാക്കാവുകയാണോ?

18, 19 ചോദ്യങ്ങണ്‍ വലിയകുഴപ്പമില്ലാതെ കടന്നുപോയപ്പൊള്‍ ചോദ്യം 20 വീണ്ടും കീറാമുട്ടിയായി. 500-1000 എന്നത് തെറ്റുപറ്റിയതാവും എന്നല്ലേ ഏതു കുട്ടിയും കരുതുക. യൂണിഫോം ഇന്റെര്‍വെല്‍ കുട്ടിക്കറിയാം. അതേ പതിവുള്ളൂ. സാങ്കേതികമായി ചോദ്യം തെറ്റല്ല. പക്ഷെ, കുട്ടിയുടെ മനസ്സില്‍ ഈ ചൊദ്യം തെറ്റെന്നേ വായിക്കൂ. അധ്യാപകന്‍ കുട്ടിയുടെ സുഹൃത്തും വഴികാട്ടിയുമാകണം എന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ കുഴക്കുന്നതെന്തിനാവോ? 1000 തന്നെയാണ്, 600 അല്ല; തെറ്റിയതല്ല…എന്നൊക്കെ പറഞ്ഞുകൊടുക്കാന്‍ കുട്ടിക്കാരുണ്ട് സഹായിയായി? പരീക്ഷയില്‍ വിജയം ഉണ്ടെങ്കിലും അത് യുദ്ധമല്ലല്ലോ. ഇതു ഒറ്റക്ക് നിര്‍ത്തിയുള്ള യുദ്ധം തന്നെയെന്ന് കുട്ടി ഭയന്നു.

ചോദ്യം 21 എ പ്ലസുകാരെ ഉദ്ദേശിച്ചുള്ളതാണല്ലോ. അവര്‍ എന്തുചെയ്തുവെന്ന് ചോദിക്കുന്നതിന്ന് മുന്‍പ് ശരാശരിക്കാരനും അതിന്ന് താഴെയുള്ളവരും എന്തുചെയ്തുവെന്നേ അധ്യാപകര്‍ അന്വേഷിച്ചിരിക്കയുള്ളൂ. അവര്‍ക്ക് ഒന്നും ചെയ്യാനായിട്ടില്ല. ത്രികോണം വരച്ച് പേരെഴുതിയാല്‍ ചെറിയൊരു സ്കോര്‍ കിട്ടുമല്ലോ. അതു കിട്ടും.

ചോയ്സുള്ള 22 സമാധാനമായി ചെയ്യാനായി. അന്തര്‍വൃത്തം അസ്സലായി ചെയ്തു. പതിവിലധികം അതിന്ന് 5 സ്കോറും ഉണ്ട്. അപ്പോ അതു കിട്ടും. ആശ്വാസം!

പൊതുവേ അധ്യാപകരും കുട്ടികളും ദുഖിതരാണ്. ജയിക്കും .അതുപോരല്ലോ. സി+ന്ന് മുകളില്‍ എത്തുന്നവര്‍ വളരെ കുറവാകും എന്നാണ് എല്ലാവരുടേയും വിലയിരുത്തല്‍. ചോദ്യ ഭാഷ, ചിത്രഭാഷ, വിവിധ ശേഷികണ്‍ കൂട്ടിക്കലര്‍ത്തിയുള്ള പരിശോധന, കൃത്രിമമായ ചോദ്യ ഉള്ളടക്കം, വൃഥാവില്‍ ഉണ്‍ക്കൊള്ളിച്ച സങ്കീര്‍ണ്ണതകള്‍, ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലെ സുതാര്യത, പരീക്ഷയിലെ അസ്വാഭാവികതകള്‍, മുഴുവന്‍ കുട്ടികളും നന്നായി ജയിക്കണമെന്ന എല്ലാവരുടേയും നിരന്തര സമ്മര്‍ദ്ദം, ഒരു ചോദ്യം തന്നെ നന്നായി മനസ്സിലാക്കാന്‍ ചെലവഴിക്കേണ്ടിവരുന്ന സമയം, ഒരു ശേഷിതന്നെ വിവിധ തലങ്ങളില്‍ പലവട്ടം ഫലപ്രദമായി ചെയ്തുതീര്‍ക്കാന്‍ അധ്യാപകനും കുട്ടിക്കും ആകെ ലഭിച്ച ക്ലാസ് സമയം, കുട്ടിക്ക് തന്നെ പഠിക്കാനുള്ള മറ്റു വിഷയങ്ങളും പ്രവര്‍ത്തനങ്ങളും , അതിന്റെയൊക്കെ ഭാരം ചുമക്കുന്ന പാവം കുട്ടി….ഒക്കെ മറന്നുപോകുന്നു നമ്മുടെ എല്ലാ പരീക്ഷകളും പരീക്ഷകരും. അവസാനം താന്‍ പഠിച്ച വിഷയങ്ങളോടൊക്കെ വെറുപ്പ് കുട്ടിക്കും! വീട്ടിലെത്തിയ കുട്ടികളൊക്കെ കണക്ക് പുസ്തകം തട്ടിന്‍പുറത്തേക്കെറിഞ്ഞിട്ടുണ്ടാവുമോ?
Click here for the answers prepared by John Sir
Click here for the Answers prepared by Hitha
Malayalam medium - English Medium
SSLC 2011 Maths Question Paper

Tidak ada komentar:

Posting Komentar