MATHEMATICS

Tampilkan postingan dengan label വാര്‍ത്ത. Tampilkan semua postingan
Tampilkan postingan dengan label വാര്‍ത്ത. Tampilkan semua postingan

Selasa, 03 September 2013

How to connect aadhar card with gas connection as online..?

പാചകവാതക സബ്സിഡി ലഭിക്കാനായി ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഏജന്‍സിയില്‍ പോയി ക്യൂ നില്‍ക്കാതെ തന്നെ എളുപ്പത്തില്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും. എസ് എം എസ് സംവിധാനത്തിലൂടെയും ഫോണ്‍വിളിയിലൂടെയും ഓണ്‍ലൈനിലൂടെയും ഇതിന് അവസരമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി എങ്ങനെ ഗ്യാസ് കണക്ഷനോട് ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാം എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ ലളിതമായി വിശദീകരിക്കുകയാണ് കാസര്‍കോഡ് ഗവ.ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍. വെറും മൂന്നു മിനിറ്റു കൊണ്ട് ആധാര്‍ നമ്പറും എല്‍.പി.ജി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാം. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

ഓണ്‍ലൈന്‍ സംവിധാനം.

rasf.uidai.gov.in എന്ന വെബ്സൈറ്റ് വഴി വീട്ടിലിരുന്നും ലോകത്തിന്റെ ഏതു കോണിലിരുന്നും ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സൈറ്റില്‍ കയറി ‘start now’ എന്ന കോളത്തില്‍ ക്ളിക് ചെയ്താല്‍ ആധാര്‍ സീഡിങ് ആപ്ളിക്കേഷന്‍ എന്ന പേജ് ലഭിക്കും.
ഇതിലെ റസിഡന്‍റ് സെല്‍ഫ് സര്‍വീസ് എന്ന തലക്കെട്ടിന് താഴെയുള്ള കോളങ്ങള്‍ കൃത്യമായി പൂരിപ്പിക്കണം. സ്റ്റെപ് 1 എന്ന കോളത്തില്‍ സംസ്ഥാനം സെലക്ട് ചെയ്യണം. വലതു വശത്തെ ആരോ മാര്‍ക്കില്‍ ക്ളിക് ചെയ്താല്‍ സംസ്ഥാനത്തിന്റെ പേരുകള്‍ ലഭിക്കും.
ഓരോ ക്ളിക്കിനു ശേഷവും രേഖകള്‍ സ്വീകരിക്കുമെന്നതിന്റെ വൃത്ത രൂപം കമ്പ്യൂട്ടറില്‍ തെളിയും.
അടുത്ത കോളത്തിലെ ജില്ലയും ഇങ്ങനെത്തന്നെ രേഖപ്പെടുത്തണം.
രണ്ടാം ഘട്ടത്തിലെ ബെനഫിറ്റ് ടൈപ് എന്ന കോളത്തില്‍ ‘എല്‍.പി.ജി’ എന്ന പേര് സെലക്ട് ചെയ്യണം.
അതിന് താഴെയുള്ള ‘സ്കീം നെയിം’ കോളത്തില്‍ ഗ്യാസ് കമ്പനിയുടെ ചുരുക്കപ്പേര് ക്ളിക് ചെയ്യണം. ഭാരത് പെട്രോളിയം കമ്പനിക്ക് ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിക്ക് എച്ച്.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ‘ഐ.ഒ.സി.എല്‍’ എന്നിങ്ങനെയാണ് ചുരുക്കപ്പേര്.
ഡിസ്ട്രിബ്യൂട്ടര്‍ നെയിം കോളത്തിന്റെ വലതുവശത്തെ ആരോ ക്ളിക് ചെയ്താല്‍ ആ ജില്ലയിലെ ഗ്യാസ് ഏജന്‍സികളുടെ പേരുകള്‍ ദൃശ്യമാകും. ഇതില്‍നിന്ന് അവരവരുടെ ഗ്യാസ് ഏജന്‍സിയുടെ പേര് തെരഞ്ഞെടുക്കണം.
അടുത്ത കണ്‍സ്യൂമര്‍ നമ്പര്‍ എന്ന കോളത്തില്‍ നമ്പര്‍ ചേര്‍ക്കണം. നമ്പര്‍ എന്‍റര്‍ ചെയ്താലുടന്‍ ഉപഭോക്താവിന്റെ പേര് വലതു വശത്ത് തെളിഞ്ഞു വരും. അങ്ങിനെ വന്നില്ലെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചാലുടന്‍ പേരു വന്നു കൊള്ളും.
മൂന്നാം ഘട്ടത്തില്‍ ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ നല്‍കണം. ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഏതെങ്കിലും ഒന്ന് നല്‍കിയാലും മതി. ആധാര്‍ നമ്പര്‍ കൃത്യമായി നല്‍കി താഴെയുള്ള ‘സബ്മിറ്റ്’ കോളത്തില്‍ ക്ളിക് ചെയ്യണം.

തുടര്‍ന്ന്, Are you sure want to submit? എന്ന അറിയിപ്പ് ദൃശ്യമാകും.
ഇതിലെ ok ക്ളിക് ചെയ്താല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരു ഘട്ടം പൂര്‍ത്തിയാകുകയും അപേക്ഷയില്‍ കാണിച്ച ഇ-മെയില്‍ വിലാസത്തിലും മൊബൈല്‍ ഫോണ്‍ നമ്പറിലും നാലക്ക പിന്‍ നമ്പര്‍ അയച്ചു കിട്ടുകയും ചെയ്യും. അടുത്തതായി വരുന്ന പേജില്‍ പിന്‍ നമ്പര്‍ ടൈപ് ചെയ്ത് മുഴുവന്‍ നിര്‍ദേശവും പാലിക്കുന്നതോടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകും.

ഓണ്‍ലൈനില്‍ ഈ പ്രൊസസ് പൂര്‍ത്തിയാക്കിയ ശേഷം നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനും മറക്കരുത്. സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്നാണല്ലോ പറയുന്നത്. അതിന് ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കേണ്ടേ? അതിനുള്ള ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നമുക്ക് അക്കൗണ്ടുള്ള ബാങ്കില്‍ പൂരിപ്പിച്ച ഫോമിനോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പു കൂടി നല്‍കണം.

പിന്നീട് ഗ്യാസ് കണക്ഷനും ആധാര്‍കാര്‍ഡും ബാങ്ക് അക്കൌണ്ട് നമ്പറും തമ്മില്‍ കണക്ട് ആയോ എന്നറിയാന്‍ ചുവടെ നല്‍കിയിരിക്കുന്ന നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ കമ്പനിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക.

HPCL | BPCL | IOCL

Minggu, 01 September 2013

Teachers day wishes

രാവിലെ 10 മണിക്ക് ഓടിയെത്തുകയും 4 മണിക്ക് പുറത്തുപ്പോരുകയും ചെയ്യുന്ന സാധാരണ 10 to 4 അദ്ധ്യാപകരെകുറിച്ചുള്ള ദിനാചരണമല്ല . 24 മണിക്കൂറും അദ്ധ്യാപകരായിരിക്കുന്ന കുറച്ചുപേര്‍ ഏതു പ്രദേശത്തും ഇന്നും ഉണ്ടല്ലോ. അവരെക്കുറിച്ചുള്ള ദിനാചരണമാണ്` നമുക്ക് ആഘോഷിക്കേണ്ടത്. പഠിച്ചുപോന്നവരും പഠിക്കുന്നവരും ഇനി പഠിക്കാനിരിക്കുന്നവരും സ്നേഹപൂര്‍വം "സാറ് " എന്ന് വിളിക്കുന്ന -അപൂര്‍വമെങ്കിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന - അദ്ധ്യാപകര്‍. അദ്ധ്യാപന പാരമ്പര്യത്തിന്റേയും ആധുനികതയുടേയും നക്ഷത്രശോഭകള്‍ നമുക്കിടയിലേക്ക് സജീവതയോടെ പകര്‍ന്നുതരുന്നവര്‍.


ഇവര്‍

ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളിലും ക്ളാസ്മുറിക്ക് പുറത്തുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സമയവും സമ്പത്തും നോക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ ....

നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നവര്‍

അത്

റിസല്‍ട്ട് വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

കലാകായിക പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

നിലനില്‍പ്പിനായുള്ള കഠിനശ്രമങ്ങള്‍

കുട്ടികളുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

വിദ്യാഭ്യാസം കുട്ടിയുടെ അവകാശം എന്ന തത്വം സാക്ഷാല്‍ക്കരിക്കാന്‍ പാടുപെടുന്നവര്‍

കുട്ടിയുടേയും അദ്ധ്യാപകന്റേയും അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നവര്‍

എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ജീവിതം നയിക്കുന്നവര്‍

സമൂഹത്തിന്റെ സുഖ ദു:ഖങ്ങളില്‍ അലിഞ്ഞുചേരുന്നവര്‍

പുതിയ ലോകവും പുതുപുലരിയും യാഥാര്‍ഥ്യമാക്കന്‍ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ...............


അദ്ധ്യാപകദിനങ്ങള്‍ ആചരിക്കപ്പെടുന്നത്

ഇവരെ ആസ്പദമാക്കിയാണ്` തീര്‍ച്ച.

മഴയേല്‍ക്കാത്ത കവചങ്ങളിവര്‍ക്കില്ല

കാലമഴയേറ്റു കാക്കിയായ കുപ്പായങ്ങളുമല്ല

ഓരോ മഴയിലും പുതുക്കത്തോടെ പുനര്‍ജനിക്കുന്ന ഉടയാടകളുള്ളവര്‍

ഊരുന്ന ഉറകള്‍ പുതുക്കുകയാണെന്ന അറിവുള്ളവര്‍

നിസ്തന്ദ്രമായി

തന്റെ മുന്നിലിരിക്കുന്ന കുട്ടികളില്‍ മാത്രമല്ല

മുന്നിലില്ലെങ്കിലും തന്നെപ്രതീക്ഷിച്ച് ദൂരെയെവിടെയോ

അവനുണ്ടെന്ന ഉറപ്പോടെ

തന്റെ ക്ളാസുകളില്‍ ഉണ്ടാവുന്ന

അറിവിന്റെ / സര്‍ഗാത്മകതയുടെ ഊര്‍ജ്ജം

അവനും

ഇനിയും വരാനിരിക്കുന്നവര്‍ക്കും

മുഴുവനാണെന്ന് വിശ്വസിച്ചുകൊണ്ട്

അദ്ധ്യാപകനായിരിക്കുന്നവരെ

അനുമോദിക്കാനായി

ആദരിക്കാനായി

നമുക്ക് ഈ ദിനാചരണം

പ്രയോജനപ്പെടുത്താം.

അസ്സല്‍ മാഷമ്മാരെ

പ്രണമിക്കാം

കൈതവങ്ങളില്ലാതെ

നിരുപാധികമായി.

അവാര്‍ഡുജേതാക്കള്‍ക്കടക്കം എല്ലാ അധ്യാപകര്‍ക്കും അധ്യാപകദിനാശംസകള്‍.

Sabtu, 30 Maret 2013

UID Status Updation (സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)

സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷംമുതല്‍ തലയെണ്ണല്‍ എന്ന പ്രക്രിയ ഒഴിവാക്കിയല്ലോ..? പകരം കുട്ടികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പറിലൂടെയാണ് കാര്യങ്ങള്‍ പകരംവെയ്ക്കുന്നത്. എന്നാല്‍ പ്രസ്തുതപ്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നത് കെല്‍ട്രോണ്‍, അക്ഷയ എന്നീ ഏജന്‍സികളാണ്. പ്രസ്തുത പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഒരു ആക്ഷന്‍ പ്ലാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന UID സ്കീം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി നിലവില്‍ UID/EID/NPR വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി നല്‍കിയിരിക്കുന്ന സൈറ്റിലൂടെയാണ് വിവരങ്ങള്‍ upload ചെയ്യേണ്ടത്. അതിന്റെ ചുമതലകളാകട്ടെ ഓരോ വിദ്യാലയത്തിലേയും അതത് ക്ലാസ് ടീച്ചര്‍മാര്‍ക്കാണെന്ന് വിശദമാക്കുന്ന ഡി.പി.ഐയുടെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. യു.ഐ.ഡി വിവരങ്ങള്‍ പോര്‍ട്ടലിലേക്ക് എന്റര്‍ ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു.
UID പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദ്യാഭ്യാസവകുപ്പിന്റെ UID എന്‍റോള്‍മെന്റ് സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനുള്ള സൈറ്റിലേക്കാണ് ആധാര്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടത്.
സൈറ്റിന്റെ ഹോംപേജില്‍ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുക.ഓരോ സ്ക്കൂളിന്റേയും സ്ക്കൂള്‍ കോഡാണ് ലോഗിന്‍ ചെയ്യാനായി യൂസര്‍നെയിമായും പാസ്‌വേഡായും നല്‍കേണ്ടത്. UID പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതെങ്ങനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഈ ലിങ്കില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Selasa, 15 Januari 2013

ഒ.ബി. സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ 2012-13(Updated with FAQ)

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്‍റെ ഡാറ്റാ എന്‍ട്രി സംബന്ധമായ ചില സംശയങ്ങള്‍ക്ക് പരിഹാരവുമായി പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നു.

* ഓരോ പ്രാവശ്യവും ലോഗിന്‍ ചെയ്യുന്നതിന് ജില്ല/ഉപജില്ല/സ്കൂള്‍ എന്നിവ സെലക്ട് ചെയ്യേണ്ടതില്ല. നേരിട്ട് യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ടൈപ്പ് ചെയ്ത് ലോഗിന്‍ ക്ലിക്ക് ചെയ്താല്‍ മതി
* ഐ.ഇ.ഡി.സി ഗ്രാന്‍റ് ലഭിക്കുന്നു എന്ന കാരണത്താല്‍ ആ വിഭാഗം വിദ്യാര്‍ത്ഥികളെ ഈ സ്കോളര്‍ഷിപ്പിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കേണ്ടതില്ല.
* പാസ്വേര്‍ഡ്/കണ്‍ഫേം ചെയ്ത ഡാറ്റ എന്നിവ റീസെറ്റ് ചെയ്യുന്നതിനായി ദയവായി obcdirectorate@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ ആയി സ്കൂള്‍ കോഡ്, സ്കൂളിന്‍റെ പേര് എന്നിവ സഹിതം റിക്വസ്റ്റ് അയച്ചാല്‍ മതി. ഇതിനായി ഫോണ്‍ വിളി കഴിവതും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
* എ.ഇ.ഒ/ഡി.ഇ.ഒ/ഡി.ഡി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ പ്രിന്‍റ് ഔട്ട് സമര്‍പ്പിക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷം കണ്‍സോളിഡേറ്റഡ് പ്രിന്‍റ് സ്കൂളില്‍ തന്നെ സൂക്ഷിക്കുക .
* ഓരോ കുട്ടിയുടേയും ആപ്ലിക്കേഷന്‍ നമ്പര്‍ എന്നത് സ്കൂള്‍ കോഡും, അഡ്മിഷന്‍ നമ്പരും ചേര്‍ന്ന സംഖ്യയാണ്. അത് അപേക്ഷാഫാറത്തില്‍ എഴുതി വയ്ക്കുന്നത് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപകരിക്കും.
* സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഡാറ്റ എന്‍ട്രി നടത്തുന്നവര്‍ പാസ് വേര്‍ഡ് മാറ്റുന്നതാണ് ഉചിതം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പാസ് വേര്‍ഡ് ഡയറിയില്‍ കുറിച്ച് വയ്ക്കണേ.... ഒരു പാട് സോഫ്റ്റ് വെയറുകളും പാസ് വേര്‍ഡുകളും ഉള്ളതല്ലേ.....
* ബാങ്ക് ഡിറ്റെയില്‍സ് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ശ്രദ്ധിക്കണം. തുക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. . . .
ചില പൊതുവായ സംശയങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും..

1) റിപ്പോര്‍ട്ട് പ്രിന്‍റ് എടുക്കുന്നതിന് – Login --> Reports --> Entry Status --> Click here to print
2) സ്കൂളിന്‍റെ പേര് ലിസ്റ്റ് ചെയ്യുന്നില്ല/ കോഡ് മറ്റൊരു സ്കൂളിന്‍റേതായി കാണുന്നു ഐ.ടി അറ്റ് സ്കൂളുമായി എത്രയും വേഗം ബന്ധപ്പെടുക – ഫോണ്‍ - 0471 2529897
3) അപേക്ഷ ഡിലീറ്റ് ചെയ്യുന്നതിന് – Enter Admission Number in Search box --> Search --> Clisk on APPLICATION ID --> DELETE
4) സ്കൂള്‍ ഡിറ്റെയില്‍സ്/ബാങ്ക് ഡിറ്റെയില്‍സ് എന്‍റര്‍ ചെയ്യുമ്പോള്‍ “Block field is required” എന്ന് കാണിക്കുന്നു. Block/Municipality/Corporation --> Select Block/Municipality/Corporation --> Select Type --> OK --> Select Block --> ....
5) മരാശാരി എന്ന വിഭാഗത്തെ വിശ്വകര്‍മ്മ ആയി ഉള്‍പ്പെടുത്തുക .
6) സ്റ്റേറ്റ് ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കമ്മ്യൂണിറ്റികളും (ഒ.ഇ.സി/മൈനോരിറ്റി ഒഴികെ) സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റ് ചെയ്യാത്ത സമുദായങ്ങള്‍ ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല എന്ന് സാരം.

നിങ്ങളുടെ സംശയങ്ങള്‍ കമന്‍റുകളായി രേഖപ്പെടുത്തുക. അവയ്ക്കുള്ള മറുപടികള്‍ മറ്റുള്ളവര്‍ക്കും സഹായകമാകട്ടെ...

ഇതോടൊപ്പം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ സജ്ജീകരിച്ച് നല്‍കിയ ഐ.ടി അറ്റ് സ്കൂളിലെ ശ്രീ ബിനോജ്, ധന്യ, ഫാരിസ് എന്നിവര്‍ക്ക് നന്ദി കൂടി ഇവിടെ രേഖപ്പെടുത്തുന്നു.

പോസ്റ്റിലേക്ക്.

സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായ കുട്ടികളിലേക്ക് എത്തിക്കുന്നതില്‍ അധ്യാപകര്‍ എന്നും ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ (തങ്ങളുടെ ഭാഗത്തു നിന്നുള്ള പാളിച്ച കൊണ്ട് )ഒരിക്കലും നഷ്ടപ്പെടരുത് എന്നാണ് അധ്യാപകര്‍ എന്നും ചിന്തിക്കാറ്. സ്കോളര്‍ഷിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകി അറിഞ്ഞതു കൊണ്ടും, അതു പോലെ അത് വേണ്ടത്ര രേഖകളുടെ പിന്‍ബലത്തോടെ യഥാസമയം സമര്‍പ്പിക്കാത്തതു കൊണ്ടും എല്ലാം കുട്ടികളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാറുള്ളത് അവരുടെ അധ്യാപകരില്‍ ഉണ്ടാക്കുന്ന വേദന ചെറുതല്ല.

ഇന്നത്തെ കാലത്ത് സ്കോളര്‍ഷിപ്പിന്‍റെ വിവരങ്ങള്‍ ഇന്‍റെര്‍നെറ്റ് വഴിയാണ് നല്‍കേണ്ടത്. പലപ്പോഴും ക്ലാസ് അധ്യാപകര്‍ തന്നെയാണ് ഡാറ്റ എന്‍ട്രി നടത്താറ്. തെറ്റു കുറ്റങ്ങളും പാകപ്പിഴകളും ഒഴിവാക്കാന്‍ പരമാവധി നാം ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ സന്തത സഹചാരിയായി സംശയങ്ങളും എത്താറുണ്ട്. ഒ.ബി.സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ആധികാരികമായ മറുപടി നല്‍കാന്‍ കഴിയുന്ന പിന്നോക്ക വികസന വകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ നമ്മുടെ ശ്രീജിത്ത് മുപ്ലിയം സാറാണ് ഇന്നത്തെ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. സംശയങ്ങള്‍ കമന്‍റുകളായി ചോദിക്കൂ..

50 ശതമാനം കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതി, 2012 നവംബറില്‍ പിന്നോക്ക സമുദായ വികസന വകുപ്പ്‌ രൂപീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി നടപ്പാക്കിത്തുടങ്ങിയത്‌.
ഈ വര്‍ഷം നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറത്തിലാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷാഫാറത്തിന്‍റെ മാതൃക www.scholarship.itschool.gov.in, www.education.kerala.gov.in, www.prd.kerala.gov.in, www.ksbcdc.com എന്നീ വെബ്‌ സൈറ്റുകളില്‍ ലഭ്യമാണ്‌. ആയത്‌ ഡൌലോഡ്‌ ചെയ്ത്‌ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുവാന്‍ എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധിക്കുമല്ലോ.

അപേക്ഷാഫാറത്തിന്‍റെ ഫോമിന്‍റെ ഫോട്ടോസ്റ്റാറ്റ്റ്റ് കോപ്പി ഉപയോഗിച്ചാല്‍ മതി. സര്‍ക്കാര്‍/എയ്ഡഡ്‌ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ മാത്രമാണ്‌ ഈ വര്‍ഷവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപേക്ഷിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 44500/- രൂപയാണ്‌. വാര്‍ഷിക വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം അപേക്ഷയില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുതിനാല്‍ ഇത്തവണ മുദ്രപ്പത്രം ആവശ്യമില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്‌ പരിഗണിക്കുതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വികസന വകുപ്പ്‌ വഴി ലംപ്സം ഗ്രാന്‍റ് അനുവദിക്കുതിനാല്‍ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.

പൂരിപ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍ സ്വീകരിക്കേണ്ട അവസാന തീയതി 2013 ജനുവരി 15 ആണ്‌. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച്‌ പിന്നോക്ക സമുദായ വികസന വകുപ്പ്‌ ഡയറക്ടറേറ്റിന്‌ ലഭ്യമാക്കേണ്ടത്‌ ഐ.ടി സ്കൂളിന്‍റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള www.scholarship.itschool.gov.in എന്ന സ്കോളര്‍ഷിപ്പ്‌ പോര്‍ട്ടല്‍ വഴിയാണ്‌. ജനുവരി 1 മുതല്‍ 20 വരെ ആണ്‌ ഡാറ്റാ എന്‍ട്രി നടത്തുതിനുള്ള സമയം. മെനോരിറ്റി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ ഡാറ്റാ എന്റെര്‍ ചെയ്തതില്‍ നിന്ന് അല്‍പം വ്യത്യാസമേ ഇതിനുള്ളൂ. ആയതിനാല്‍ ഡാറ്റാ എന്‍ട്രിക്ക്‌ പ്രത്യേക പരിശീലനം ലഭിക്കുതല്ല. ഗൈഡ്‌ ലൈന്‍സ്‌ മേല്‍പ്പറഞ്ഞ സൈറ്റുകളിലും, മാത്സ്‌ ബ്ലോഗിലും താമസിയാതെ പ്രസിദ്ധീകരിക്കും.

അടുത്ത വര്‍ഷം മുതല്‍ റിന്യൂവല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സോഫ്റ്റ്‌ വെയറില്‍ തെ ലഭ്യമാകുന്ന രീതിയിലാണ്‌ ഇത്‌ സജ്ജീകരിച്ചിട്ടുള്ളത്‌. ആയതിനാല്‍ ഡാറ്റാ എന്‍ട്രി കൂടുതല്‍ എളുപ്പമാവും. ഓരോ വിദ്യാര്‍ത്ഥിക്കും സ്കൂള്‍ കോഡും അഡ്മിഷന്‍ നമ്പരും ചേര്‍ന്ന രജിസ്ട്രേഷന്‍ നമ്പരും ലഭ്യമാകും. ഇത്‌ അപേക്ഷാ ഫാറത്തില്‍ രേഖപ്പടുത്തി സൂക്ഷിക്കണം. ഈ നമ്പര്‍ ഉപയോഗിച്ച്‌ കുട്ടികള്‍ക്ക്‌ തങ്ങളുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യാം. ഒരു കുട്ടിക്ക്‌ ഒന്നിലധികം സ്കോളര്‍ഷിപ്പ്‌ ലഭ്യമാകുന്നില്ലായെന്ന് പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തേണ്ടാതാണ്‌. ഡാറ്റാ വെരിഫിക്കേഷന്‍ സ്കൂള്‍ തലത്തില്‍ മാത്രമാണ്‌ ഉള്ളത്‌. ആയതിനാല്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

ജാതി, വരുമാനം എന്നിവ സംബന്ധിച്ച്‌ സംശയം തോന്നിയാല്‍ പ്രധാനാധ്യാപകന്‌ റവന്യൂ അധികാരിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുവാന്‍ ആവശ്യപ്പെടാവുതാണ്‌. സ്കോളര്‍ഷിപ്പ്‌ സംബന്ധമായ സംശയങ്ങള്‍ക്ക്‌ ഈ നമ്പരുകളില്‍ ബന്ധപ്പെടാവുതാണ്‌.

ഓഫീസ്‌ : 0471 2727379
ശ്രീജിത്ത്‌ മുപ്ളിയം : 9495506426

ഇ-മെയില്‍ :obcdirectorate@gmail.com
sreejithmupliyam@gmail.com

Advertisement OBC Premetric Scholarship 2012-13
Letter to DDs
Application Form
Circular OBC Premetric 2012-13
New Data Entry User Guide
FAQ

Kamis, 30 Agustus 2012

ഓണക്കാഴ്ചയായി "കാഴ്ച"

വയനാട് ജില്ലയിലെ  കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂള്‍ വിക്കി ഗ്രന്ഥശാലയിലേക്ക് കുന്ദലത എന്ന കൃതി ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള പോസ്റ്റ് ഓര്‍ക്കുന്നുണ്ടാകുമല്ലോ? വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആ കൃതി ടൈപ്പ് ചെയ്ത് വിക്കി ഗ്രന്ഥശാലയിലുള്‍പ്പെടുത്തിയത് തലമുറകള്‍ക്ക് ഗുണകരമാകുമെന്നതില്‍ സംശയിക്കാനില്ല.

കബനിഗിരിയുടെ ഈ വര്‍ഷത്തെ പ്രൊജക്ട് - കാഴ്ച

ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഇത്തവണ ഓണക്കാഴ്ചയൊരുക്കിയത് ഒരു ഓണ്‍ലൈന്‍ മാഗസിന്‍ തയ്യാറാക്കിക്കൊണ്ടാണ്. "കാഴ്ച"യെന്നാണിതിന്റെ പേര്. 35 പേജുള്ള ഒരു ഡിജിറ്റല്‍ മാഗസിനാണ് "കാഴ്ച". ഒരു പുസ്തകം പോലെ താളുകള്‍ മറിച്ച് നമുക്ക് കുട്ടികളുടെ സൃഷ്ടികള്‍ വായിക്കാം. പുസ്തകത്തിലെ പേജുകള്‍ വലുതാക്കിയും ചെറുതാക്കിയുമെല്ലാം കാഴ്ച ആസ്വദിക്കാവുന്നതേയുള്ളു. സൃഷ്ടികള്‍ ടൈപ്പു ചെയ്തെടുത്തതും വെബ്ഡിസൈനിങ്ങ് നടത്തിയതുമെല്ലാം കുട്ടികള്‍ തന്നെ. ചുരുക്കത്തില്‍ വായനയുടെ ഒരു പുതിയ തലം നമുക്കു മുന്നിലേക്ക് അവതരിപ്പിക്കുകയാണ് കബനിഗിരിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.

കാഴ്ചയെന്ന ഓണ്‍ലൈന്‍ മാഗസിന്റെ ഉദ്ഘാടനം വയനാട് ജില്ലാ IT കോര്‍ഡിനേറ്റര്‍ തോമസ്സ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കുട്ടികള്‍ സ്വന്തമായി അവരുടെ സൃഷ്ടികള്‍ ടൈപ്പ് ചെയ്ത് അപ്‌ലോഡ് ചെയ്യാന്‍ സഹായിച്ചത് കഴിഞ്ഞ വര്‍ഷത്തെ sslc ബാച്ചിലെ വെബ്‌ ഡിസൈനര്‍മാരാണ്. മാഗസിന്റെ അടുത്ത ലക്കവും പ്രസിദ്ധീകരിക്കാനാണ് കുട്ടികള്‍ ശ്രമിക്കുന്നത്.ഇത് അപ്‌ലോഡ് ചെയ്തിട്ടുള്ളത് വയനാട് ജില്ലാ വിദ്യാഭ്യാസപോര്‍ട്ടല്‍ അറിവിടത്തിലാണ്.
കാഴ്ച കാണണ്ടേ..? ഇവിടെ ക്ലിക്ക് ചെയ്യൂ..
പിന്‍കുറി :
കാഴ്ചയുടെ ആദ്യലക്കം ഏതാണ്ട് ഒരു മാസം മുന്നേ കണ്ടിരുന്നു. എന്നാല്‍ വളരെ പ്രൊഫഷണലായി പുറത്തു നിന്നാരോ ചെയ്തതാണെന്നാണ് കരുതിയത്. എന്നാല്‍ സ്കൂളിന്റെ അഭിമാനങ്ങളായ കുട്ടികളാണിത് ഡിസൈന്‍ ചെയ്തതെന്നറിയാന്‍ വൈകി. മധുസാറിനോട് ഒരു ചെറിയ ക്ഷമാപണം.

Sabtu, 18 Agustus 2012

'ഉസ്കൂളു'കളുടെ സംരക്ഷണം - ഒരു പരുത്തിപ്പുള്ളി മാതൃക

പരുത്തിപ്പുള്ളി എ എല്‍ പി സ്കൂള്‍ 2012-13 ല്‍ നൂറാംവര്‍ഷത്തിന്റെ നിറവിലാണ്.അതിലിത്ര വാര്‍ത്താ പ്രാധാന്യമെന്തിരിക്കുന്നു എന്നാണോ ആലോചിക്കുന്നത്? ഉണ്ടല്ലോ..!
പരുത്തിപ്പുള്ളി എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഒരു ഗുരുവിനേയും ശിഷ്യയേയും ഓര്‍മ്മവരും - കണ്ണന്‍സാറും, ശിഷ്യ ഹിതയും. പാലക്കാട് ജില്ലയിലെ പെരുങ്ങാട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ പരുത്തിപ്പുള്ളിഗ്രാമത്തിലെ എ എല്‍ പി സ്കൂളില്‍ പഠിച്ചുവളര്‍ന്ന പ്രഗത്ഭരുടെ  നീണ്ട നിരയിലെ ഇങ്ങേയറ്റത്തെ കണ്ണികള്‍ ആണ് പാലക്കാട് ബ്ലോഗ്‌ ടീമിലെ പലരും . നാടിന്റെ സ്വത്തായ ആ പൊതുവിദ്യാലയം സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ആ ഗ്രാമം മുഴുവന്‍ രംഗത്തുവന്നിരിക്കുകയാണ്. എല്ലാ മാസവും മുന്നാസൂത്രണത്തോടെയുള്ള വിവിധ പരിപാടികളോടെയാണ് ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തില്‍ പെരിങ്ങാട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാധാമുരളീധരന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശതാബ്ധി ആഘോഷങ്ങളുടെ ഉദ്ഘാടനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എസ് അബ്ദുല്‍റഹിമാന്‍ മാസ്റ്ററാണ് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തിയത്. പ്രശസ്ത സര്‍ജനും വിശിഷ്ടസേവാമെഡല്‍ ജേതാവും സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഡോക്ടര്‍ സുഭാഷാണ് സംഗമം ഉത്ഘാടനം ചെയ്തത്. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ കെ എ ശിവദാസന്‍ സാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ പി കുമാരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ഇനി ഓരോമാസവും ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികള്‍ എന്തൊക്കെയാണെന്നോ..?

സെപ്തംബര്‍മാസം - പൊതുജനങ്ങള്‍ക്കുള്ള സൗജന്യ കണ്ണുപരിശോധന

ഒക്ടോബര്‍മാസം - സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് ( Rare group blood data collection), ആരോഗ്യ ക്ലാസ്സുകള്‍

നവംബര്‍മാസം - വിദ്യാഭ്യാസ അവകാശ നിയമം ക്ലാസ്സ്, അമ്മമാര്‍ക്ക് കൗണ്‍സലിങ് ക്ലാസ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്നശതാബ്ദിസ്മാരക സ്റ്റേജ് കം ക്ലാസ്റൂം തറക്കല്ലിടല്‍

ഡിസംബര്‍മാസം - കുട്ടികള്‍ക്ക് ക്വിസ് മല്‍സരം, സ്റ്റഡി ടൂര്‍, കൈയ്യെഴുത്ത് മാസിക - സുവനീര്‍ നിര്‍മ്മാണം

ജനുവരിമാസം - വിദ്യാഭ്യാസ സെമിനാര്‍, ഗുരുസമാഗമം, സ്കൂളിലേക്ക് ഒരു പുസ്തകം സമാഹരണം, വായനാമത്സരം, സ്കൂള്‍പത്രം

ഫെബ്രുവരി - ശതാബ്ദിസ്മാരക സ്റ്റേജ് കം ക്ലാസ്റൂം ഉത്ഘാടനം, ശതാബ്ദി ആഘോഷ സമാപനം

ഇതുപോലെ, അതിജീവനത്തിനായി വെമ്പിനില്‍ക്കുന്ന അനേകം പ്രാഥമിക പൊതുവിദ്യാലയങ്ങള്‍ നമ്മുടെ ചുറ്റുവട്ടത്തിലുണ്ടാകില്ലേ..? അവയെയൊക്കെ ഒന്ന് ഉയര്‍ത്തിയെടുക്കാന്‍ നമുക്ക് ഈ മാതൃക അവലംബിച്ചാലോ..?പ്രതികരണങ്ങള്‍ക്കായി കാക്കുന്നു.

പിന്‍കുറി : സോമന്‍കടവൂരിന്റെ കവിത
നിന്റെ മകന്‍ സെന്റ് തോമാ ഇംഗ്ലീഷ്മീഡിയത്തില്‍
എന്റെ മകള്‍ വിവേകാനന്ദ വിദ്യാഭവനില്‍
അവന്റെ മകനും മകളും ഇസ്ലാമിക് പബ്ലിക് സ്കൂളില്‍

ഒരേ ബഞ്ചിലിരുന്ന്
ഒരേ പാഠപുസ്തകം പങ്കിട്ട്
ഒരേ വിശപ്പ് വായിച്ച്
നമ്മള്‍ പഠിക്കാതെ പഠിച്ച
ആ പഴയ 'ഉസ്കൂള്‍' ഇപ്പോഴുമുണ്ട്

പണ്ടത്തെ നമ്മുടെ അച്ചനമ്മമാരെപ്പോലെ
പരമദരിദ്രരായ ചിലരുടെ മക്കള്‍
അവിടെ പഠിക്കുന്നുണ്ട്.
കുരിശും വാളും ശൂലവുമായി നമ്മുടെ മക്കള്‍
ഒരിക്കല്‍ കലി തുള്ളുമ്പോള്‍
നടുക്ക് വീണു തടുക്കുവാന്‍
അവരെങ്കിലും മിടുക്കരാകട്ടെ..!

Rabu, 11 Juli 2012

കായക്കൊടിയുടെ ആഹ്ലാദം.. നമ്മുടേതും !

              കായക്കൊടി ഹൈസ്കൂളിലെ ഐടി കോ-ഓര്‍ഡിനേറ്റര്‍ കെ ടി കുഞ്ഞമ്മദ് മാസ്റ്റര്‍ 2010ലെ ഐ.സി.ടി ദേശീയ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കപ്പെടും. കോഴിക്കോട് ജില്ലയിലെ മലയോരഗ്രാമമായ കായക്കൊടിയിലെ ജനങ്ങളും സ്കൂള്‍ കുട്ടികളും അത്യന്തം ആഹ്ലാദത്തിലാണ്. ആ നിഷ്കളങ്ക ആഹ്ലാദത്തില്‍ മാത്​സ് ബ്ലോഗും പങ്കാളികളാവുകയാണ് - സസന്തോഷം.
             1985ലാണ് മാഷ് ജീവശാസ്ത്രാധ്യാപനായി ജോലിയില്‍ പ്രവേശിക്കുന്നത്. 2002ല്‍ ഐടി@സ്കൂള്‍ പ്രോജക്ട് നിലവില്‍ വന്നതോടെ സ്കൂളിലെ ഐടി കോ-ഓര്‍ഡിനേറ്ററായി സേവനമാരംഭിച്ചു. ജില്ലാതലത്തില്‍ ആറുതവണ ഐടി മേലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാനതലത്തിലെ ഏറ്റവും നല്ല ഐ.ടി സ്കൂള്‍ എന്ന ബഹുമതി രണ്ടുതവണ, ഏറ്റവും നല്ല കമ്പ്യൂട്ടര്‍ ലാബിനുള്ള വിദ്യാഭ്യാസമന്ത്രിയുടെ രണ്ടരലക്ഷം രൂപയുടെ അവാര്‍ഡ്, വിവരവിനിമയ സാങ്കേതികവിദ്യ രക്ഷിതാക്കള്‍ക്ക് പകര്‍ന്ന് കൊടുത്തതിന് സ്കൂളിന് ഒരു ലക്ഷം രൂപയുടെ പാരിതോഷികം എന്നിവ ഈ കാലയലവില്‍ ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ആഴം വ്യക്തമാക്കുന്ന ചില സംഗതികള്‍ മാത്രം.
           വിവിധ വിഷയങ്ങളില്‍ റിസോഴ്സ് സിഡികള്‍ തയ്യാറാക്കി അധ്യാപനത്തിന് ഉപയോഗിക്കുന്നതില്‍ കെ ടി കുഞ്ഞമ്മദ് മാസ്റ്ററുടെ പങ്ക് നിസ്തുലമാണ്.ഐ.ടി പ്രോജക്ടിന്റെ ഗൈഡ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പ്രോജക്ട് അവതരിപ്പിച്ച കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ നാലുതവണ ഒന്നാംസ്ഥാനവും രണ്ടു തവണ എ ഗ്രേഡുകളും ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ നടന്ന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച പ്രോജക്ടിന്റെ ഗൈഡും മറ്റാരുമായിരുന്നില്ല.
            കായക്കൊടി ഗ്രാമത്തെയാകെ കമ്പ്യൂട്ടര്‍ രംഗത്തെ ബഹുരാഷ്ട്ര കുത്തകകളില്‍ നിന്നും മോചിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ച് പരിശീലനങ്ങളുടെ പരമ്പര നടത്തിയതാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും തിളക്കമേറിയത്. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പഠനം അനായാസമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊന്‍തൂവലാണ് ദേശീയതലത്തിലുള്ള ഈ അവാര്‍ഡ്.അദ്ദേഹത്തിന്റെ സ്കൂളിലെ പ്രധാനാധ്യാപകന്‍ ജയചന്ദ്രന്‍പിള്ളസാര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
പിന്‍കുറി: കോഴിക്കോടന്‍ സുഹൃത്ത് കെ പി സുരേഷ്സാറാണ് ഈ വിവരങ്ങള്‍ മെയില്‍ചെയ്ത് തന്നത്.

Sabtu, 19 Mei 2012

അര്‍ഹര്‍ക്ക് 'അക്ഷയ' തുണ..!

ആഗോളപ്രശസ്തമായ ഇന്‍ഫോസിസ് എന്ന ഐടി ഭീമനെക്കുറിച്ച് കേള്‍ക്കാത്തവരാരാണ്? അതിന്റെ ഇപ്പോഴത്തെ സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) എസ് ഡി ഷിബുലാലിനെക്കുറിച്ചും കേള്‍ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി-ദാമോദരന്‍ ഫൗണ്ടേഷനെന്നോ, അക്ഷയ സ്കോളര്‍ഷിപ്പെന്നോ കേള്‍ക്കാത്തവരായിരിക്കും അധികപേരും. പാലക്കാട് ബ്ലോഗ് ടീമിന്റെ നായകന്‍ കണ്ണന്‍സാറാണ് ഈ വിലപ്പെട്ട വിവരം പങ്കുവെക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന, പ്ലസ് ടു വിന് ശേഷവും മികച്ച നിലവാരം തുടരുന്നുണ്ടെങ്കില്‍ തുടര്‍ന്നും ലഭിക്കുന്ന ഒരു സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. അര്‍ഹരായ കുട്ടികള്‍ക്ക് വലിയൊരു കൈത്താങ്ങായേക്കാവുന്ന ഈ സംരംഭത്തില്‍ തങ്ങളുടെ അര്‍ഹതയുള്ള 'മക്കളെ' രജിസ്റ്റര്‍ ചെയ്യിക്കാന്‍ എല്ലാ അധ്യാപകരും ശ്രദ്ധിക്കണേ.

ഇന്‍ഫോസിസ് സിഇഒ ശ്രീ ഷിബുലാലിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അക്ഷയ സ്കോളര്‍ഷിപ്പ്, 2011-12 അധ്യയനവര്‍ഷം എസ് എസ് എല്‍ സിയ്ക്ക് എ+, എ ഗ്രേഡുകള്‍ കിട്ടിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളില്‍ സ്കോളര്‍ഷിപ്പായി 4000 രൂപാവീതം ലഭിയ്ക്കും. ആ കുട്ടികള്‍ക്ക് പ്ലസ് ടുവിന് 85% മാര്‍ക്ക് ലഭിയ്ക്കുകയാണെങ്കില്‍ തുടര്‍ വിദ്യാഭ്യാസത്തിന് സാമാന്യം വലിയ തുക വര്‍ഷം തോറും ലഭിച്ചുകൊണ്ടിരിക്കുമെന്നതാണ് ഈ സ്കോളര്‍ഷിപ്പിന്റെ പ്രത്യേകത.
അപേക്ഷിക്കേണ്ട വിധം
ഈ വെബ്​സൈറ്റിലെ Register New Account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Username, Password, email id എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. (അപേക്ഷക(ന്)യ്ക്ക് സ്വന്തമായി ഇ മെയില്‍ ഐഡി വേണം, കേട്ടോ..! അപേക്ഷ പൂര്‍ണ്ണമാണോയെന്നറിയാനും മറ്റും ഇമെയില്‍ ഇടയ്ക്കിടെ ചെക്കുചെയ്യണം.)

സ്കോളര്‍ഷിപ്പ് നല്‍കുന്നത് കൂടിക്കാഴ്ചയുടെകൂടി അടിസ്ഥാനത്തിലാണ്.
അപേക്ഷ മെയ് 31 ന് മുമ്പ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍, ചെയ്യിക്കാന്‍ എല്ലാവരും ഉത്സാഹിക്കുമല്ലോ..?
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്..
ഡോ. ജയചന്ദ്രബാബു 9446424617
ബി രാധാകൃഷ്ണന്‍ 9446469046.

Jumat, 20 April 2012

വിദ്യാഭ്യാസ അവകാശ നിയമം - ഘടനാപരമായ മാറ്റം

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്ക്കൂളുകളില്‍ ഘടനാപരമായ മാറ്റം നടപ്പാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞു കാണുമല്ലോ. ഘടനാപരമായ മാറ്റത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമെല്ലാം സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. അതിന്റെ കരട് രൂപം ചുവടെ നല്‍കിയിരിക്കുന്നു. അവ വ്യക്തമായി വായിച്ച് നോക്കി ഗുണപരമായ അഭിപ്രായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിദ്യാഭ്യാസ അവകാശ നിയമം - ഘടനാപരമായ മാറ്റം ഇങ്ങനെ

1-4-2010-ല്‍ നിലവില്‍ വന്ന സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം 2009 രാജ്യത്ത 6 വയസിനും 14 വയസിനുമിടയില്‍ പ്രായമുളള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനുളള അവകാശം ഉറപ്പു വരുത്തുന്നു. രക്ഷാകര്‍ത്താവിനോടൊപ്പം ഈ ഉത്തരവാദിത്വം ഗവണ്‍മെന്റിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും ഉളളതാണ്. ഈ ആക്ടിലെ ഷെഡ്യൂളില്‍ അനുശാസിക്കുന്ന വിധം വിദ്യാര്‍ത്ഥി അധ്യാപക അനുപാതം, വാര്‍ഷിക അധ്യയന ദിനങ്ങള്‍, അധ്യാപന സമയം, പഠന മുറികളുടെ എണ്ണം, പഠനോപകരണങ്ങളുടെ ലഭ്യത, ഗ്രന്ഥശാല, ടോയിലറ്റ്, കുടിവെളളം, കളിസ്ഥലം, ഉച്ചഭക്ഷണത്തിനുളള പാചകപ്പുര, 6 മുതല്‍ 8 വരെയുളള ക്ളാസ്സുകള്‍ക്ക് വിഷയം തിരിച്ചുളള അധ്യാപകര്‍, കല, പ്രവൃത്തി,കായിക പരിശീലനം എന്നിവയ്ക്കു വേണ്ട അധ്യാപകര്‍ ഇവയും ഉറപ്പാക്കേതുണ്ട്. ഇത് ആക്ട് നിലവില്‍ വന്ന് 3 വര്‍ഷത്തിനകം നിര്‍ബന്ധമായും പാലിക്കപ്പടണം.ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി വിഭാഗത്തില്‍ 30:1 ആയും യു.പിയിലും ഹൈസ്കൂളിലും 35:1 ആയും ആകേണ്ടതുണ്ട്. അതോടൊപ്പം 150 കുട്ടികള്‍ വീതമുളള എല്‍.പി. സ്കൂളിലും 100 കുട്ടികളുളള ഒരു യു.പി.സ്കൂളിലും സ്വതന്ത്രചുമതലയുളള ഒരു ഹെഡ്മാസ്ററുടെ തസ്തികയും അനുവദനീയമാണ്.

ഈ ആക്ടിനെ തുടര്‍ന്ന് സംസ്ഥാനത്തു വന്ന വിദ്യാഭ്യാസ അവകാശ ചട്ടമനുസരിച്ച് (1 മുതല്‍ 5 വരെ) എല്‍.പി.സ്കൂള്‍ ഒരു കിലോമീറ്ററിനും അപ്പര്‍ പ്രൈമറി സ്കൂള്‍ (6 മുതല്‍ 8 വരെ) 3 കിലോ മീറ്ററിനുളളിലും സ്ഥിതി ചെയ്യുന്ന “അയല്‍പക്ക വിദ്യാലയങ്ങള്‍” പ്രവര്‍ത്തിക്കേണ്ടതാണ്. ഈ ഏകീകരണം നടപ്പിലാക്കുമ്പോള്‍ ഭൌതികവും ഘടനാപരവും മാനവശേഷി വ്യതിയാനവും പാഠ്യക്രമത്തിലും പാഠ്യപദ്ധതിയിലും മാറ്റവും അനിവാര്യമാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം 2852 യു.പി. സ്കൂളുകളില്‍ നിന്ന് 5-ം ക്ളാസ് മാറ്റി എല്‍.പി.സ്കൂളില്‍ ചേര്‍ക്കേണ്ടതായി വരും. അതോടൊപ്പം 2780 ഹൈസ്കൂളുകളില്‍ നിന്നും 8-ം ക്ളാസ് മാറേണ്ടതുണ്ട്. 5801 എല്‍.പി.സ്കൂളുകളില്‍ 5-ം ക്ളാസും 2851 യു.പി.സ്കൂളുകളോടൊപ്പം 8-ാം ക്ളാസും ചേര്‍ക്കേണ്ടതായി വരും.

ഇപ്രകാരം മാറ്റി സ്ഥാപിക്കുന്നതോടൊപ്പം പുതുക്കിയ വിദ്യാര്‍ത്ഥി അധ്യാപക അനുപാതം അനുസരിച്ചാകണം ക്ളാസ് മുറികള്‍ ഒരുക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ 5-ം തരം ചേര്‍ക്കുന്നതിനും എല്‍.പി.സ്കൂളുകളില്‍ 11305 ക്ളസ് മുറികള്‍ പണിതുണ്ടാക്കണം. 8-ാം തരം കൂട്ടിച്ചര്‍ക്കുന്ന യു.പി. സ്കൂളുകളില്‍ 6681 ക്ളാസ് മുറികള്‍ കൂടി വേണ്ടി വരുന്നു. ആകെ 17986 മുറികള്‍. ഇതിനു പുറമേയാണ് വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കുന്നതു വഴി എല്ലാ ക്ളാസുകള്‍ക്കുമായി അധികമായി വേണ്ടി വരുന്ന കെട്ടിട നിര്‍മാണം. ഘടനപരമായ മാറ്റം നടപ്പാക്കുന്നതിനു വേണ്ടി വരുന്ന 18000 ക്ളാസ് കെട്ടിട നിര്‍മ്മാണം വിദ്യാര്‍ത്ഥി സമൂഹത്തിന് ഇന്ന് നഷ്ടപ്പട്ടു കൊണ്ടിരിക്കുന്ന പൊതു സൌകര്യങ്ങളും കളിസ്ഥലവും, തുറസായ സഹവാസവും ഇല്ലാതാക്കും. വര്‍ഷം മുഴുവനും നീണ്ട നില്‍ക്കുന്ന കെട്ടിടനിര്‍മ്മാണമാകും ഫലം. കെട്ടിട നിര്‍മ്മാണമെന്ന ദുരിതം മാറാത്ത വിദ്യാലയ അന്തരീക്ഷം കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

കീഴ്വഴക്കങ്ങള്‍ മാറ്റിവച്ച് പുതു തലമുറയുടെ ഭാവിയാണ് പ്രധാനമെന്ന ലക്ഷ്യത്തോടെ ഒരുമിച്ചു നിന്നാല്‍ ഈ സാഹചര്യം മറികടക്കാനാകും. പൊതു വിദ്യാഭ്യാസം നിലനിര്‍ത്തണ്ടതിന് കൂട്ടായ പരിശ്രമമാണ് വേണ്ടത്. ഈ കൂട്ടായ്മയില്‍ പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് നടത്തിക്കൊണ്ടുപോകുന്ന എയ്ഡഡ്-സര്‍ക്കാര്‍ സ്കൂളുകള്‍ ഒന്നായി കാണാന്‍ കഴിയണം. ഒരു പ്രദേശത്ത ജനങ്ങളുടെ പൊതു സ്വത്തോയി ഈ വിദ്യാലയങ്ങള്‍ ഉയരണം.

മദര്‍ സ്കൂള്‍

സംസ്ഥാനത്ത് അഞ്ചാം തരം പഠിപ്പിക്കുന്ന എല്ലാ വിദ്യാലയങ്ങളേയും അവ സ്ഥിതി ചെയ്യുന്ന അയല്‍പക്ക എല്‍.പി.സ്കൂളിന്റേയും “മദര്‍ സ്കൂള്‍ ആക്കി” മാറ്റുകയെന്നതാണ് ലക്ഷ്യമിടുന്നത്. “മദര്‍ സ്കൂളില്‍” നിന്നും ഒരു കിലോ മീറ്റര്‍ ചുറ്റളവിലുളള എല്ലാ എല്‍.പി.സ്കൂളുകളും ഈ സ്കൂളിന്റെ ഫീഡര്‍ സ്കൂളൂകളായിരിക്കും. ഒരു കിലോ മീറ്റര്‍ പരിധിയില്‍ മദര്‍ സ്കൂളുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലേറ്റവും അടുത്തുളള സ്കൂളായിരിക്കും മദര്‍ സ്കൂള്‍.

മദര്‍ സ്കൂളിനൊപ്പം ആ ഗണത്തിലുള്‍പ്പടുന്ന എല്ലാ സ്കൂളുകളേയും ഒരു കേന്ദ്രമായി പരിഗണിച്ച് വികസന പദ്ധതികള്‍ നടപ്പാക്കും. ഒരു ഗണത്തില്‍ (ക്ളസ്റര്‍) പരിഗണിക്കപ്പടുന്ന മദര്‍ സ്കൂള്‍ ആ പ്രദേശത്ത കുട്ടികളുമായി അകന്നു നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുളളതെങ്കില്‍ അത്തരം മദര്‍ സ്കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വികസിപ്പിച്ച് എടുക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നേരിട്ട് നേതൃത്വം നല്‍കും. ബന്ധപ്പട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടുന്ന വിധം പ്രത്യേക ചുമതല നല്‍കും.

ഇതിനായി ഡി.പി.ഐ.യില്‍ ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തനം ആരംഭിക്കും. എം.എല്‍.എ/എസ്.എസ്.എ/തദ്ദേശ സ്വയംഭരണപദ്ധതി വിഹിതം ഉപയോഗിച്ച് ഈ ക്ളസ്റര്‍ സ്കൂളുകളില്‍ ആവശ്യമായ എല്ലാ സൌകര്യങ്ങളും നിശ്ചിതകാലയളവില്‍ നടപ്പാക്കും.

ഫീഡര്‍ സ്കൂളുകള്‍

പ്രധാനമായും ഒന്നു മുതല്‍ നാലുവരെയുളള സ്കൂളുകളാണ് ഫീഡര്‍ സ്കൂളുകള്‍. കുട്ടി ഇപ്പാള്‍ പഠിക്കുന്ന സ്കൂളിലെ “റോള്‍’’ പ്രകാരം അവര്‍ക്ക് അഞ്ചാം ക്ളാസ്സിലും പഠനം തുടരാവുന്നതാണ്. മദര്‍ സ്കൂളിലെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുതകുംവിധമായിരിക്കും ഒരു ഫീഡര്‍ സ്കൂള്‍.ഒന്നിലധികം മദര്‍ സ്കൂളുകളില്‍ ദൂര പരിധിയിലാകുമെങ്കിലും പ്രധാനമായും സര്‍ക്കാര്‍ നിശ്ചയിക്കുന്ന മദര്‍ സ്കൂളിന്റെ ഫീഡര്‍ സ്കൂളായി മാത്രമായിരിക്കും വികസന പദ്ധതിയില്‍ അംഗമായി നിശ്ചയിക്കുന്നത്. അഞ്ചു തരം മദര്‍-ഫീഡര്‍ സ്കൂളുകളാണ് ഉണ്ടാകുക.

1) ഗവ: മദര്‍ സ്കൂള്‍ + ഗവ: ഫീഡര്‍ സ്കൂളുകള്‍
2) ഗവ: മദര്‍ സ്കൂള്‍ + ഗവ: എയ്ഡഡ് ഫീഡര്‍ സ്കൂളുകള്‍
3) എയ്ഡഡ് മദര്‍ സ്കൂള്‍ + ഗവ:ഫീഡര്‍ സ്കൂളുകള്‍
4) എയ്ഡഡ് മദര്‍ സ്കൂള്‍ + ഗവ:/എയ്ഡഡ് ഫീഡര്‍ സ്കൂളുകള്‍
5) എയ്ഡഡ് മദര്‍ സ്കൂള്‍ + എയ്ഡഡ് ഫീഡര്‍
സ്കൂള്‍കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ വാഹന സൌകര്യം സൌജന്യമായി നല്‍കേണ്ടുന്ന ഉത്തരവാദിത്വം മദര്‍ സ്കൂളൂകള്‍ക്കായിരിക്കും.

ആശ്വാസ് “ASWAS”

വിദ്യാഭ്യാസ അവകാശ നിയമം വിഭാവനം ചെയ്യുന്ന കലാ-കായിക പ്രവൃത്തി പരിചയമായ കുട്ടികള്‍ എന്നത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് “ ASWAS ” – (Arts, Sports, Work Experience inSchool) നിശ്ചിത മദര്‍ സ്കൂളുകളിലെ ഒരു ഫീഡര്‍ സ്കൂളിനെ കലാകായിക പ്രവൃത്തി പരിചയ വിദ്യാഭ്യാസത്തിനുതകും വിധം പരിവര്‍ത്തനം ചെയ്ത് മുഖ്യധാര പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നതാണ്.ഇതിനായി കലാകായിക പ്രവൃത്തി പരിചയത്തിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പടുത്തും.

ആശ്വാസ് സകൂളുകളില്‍ പ്രവര്‍ത്തിയെടുക്കുന്നതിന് തയ്യാറാകുന്ന സ്പെഷ്യലിസ്റ് അധ്യാപകര്‍ക്ക് പ്രസ്തുത സ്കൂളിലെഹെഡ്മാസ്റര്‍ക്കു പുറമെ ആര്‍ട്ട്/പ്രവൃത്തി/കായിക പരിശീലന വിഭാഗത്തിന്റെ പ്രത്യേക മേല്‍നോട്ട ചുമതലയും നല്‍കുന്നതാണ്.വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതുവഴി സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്രപരിഷ്കരണം എന്ന നിലക്ക് ആശ്വാസ് സ്കൂളുകള്‍ വരുന്ന അധ്യയനവര്‍ഷം തെര‌ഞ്ഞെടുക്കപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ നടപ്പാക്കുന്നതാണ്.

അധ്യാപക വിന്യാസം

സംസ്ഥാനത്ത് ആകെയുള്ള കുട്ടികളുടെ എണ്ണവും നിലവിലുള്ള ആകെ അധ്യാപകരുടെ എണ്ണവുമായി പരിശോധിക്കുമ്പോള്‍ 22 കുട്ടികള്‍ക്ക് ഒരു അധ്യാപകര്‍ എന്ന അനുപാതമാണുള്ളത്. അതോടൊപ്പം വിദ്യാഭ്യാസ അവകാശനിയമം അനുപാതത്തില്‍ കുട്ടികളെ തിരിച്ചിരുത്തി കഴിയുമ്പോഴും 6209 ക്ളാസ് മുറികള്‍ അധികമായി വരും. പക്ഷെ ഈ കണക്ക് യഥാര്‍ത്ഥ ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള ആവശ്യവുമായി പൊരുത്തപ്പടുന്നില്ല.അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത പുനര്‍നിശ്ചയിക്കപ്പടുന്ന സാഹചര്യത്തില്‍ യു.പി. വിഭാഗത്തില്‍ ബിരുദവും ടി.ടി.സിയും യോഗ്യതയും ഇല്ലാത്ത അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമാകും. എന്നാല്‍ ആ അധ്യാപകര്‍ക്ക് അഞ്ചാം ക്ളാസില്‍ പഠിപ്പിക്കുന്നതിന് മതിയായ യോഗ്യതയും ഉണ്ട്. മദര്‍ സ്കൂളുകളിലെ അഞ്ചാം ക്ളാസ്സില്‍ പഠിപ്പിക്കുന്നതിന് ഇവരുടെ സേവനം ഉപയോഗപ്പടുത്തണം. ഇപ്രകാരം എട്ടാം ക്ളാസിലെ അധ്യാപനത്തിന് ഇപ്പാള്‍ ഹൈസ്കൂളുകളിലെ അധ്യാപകരെയും വിന്യസിക്കാന്‍ കഴിയും.

അധ്യാപക പാക്കേജ് നടപ്പാക്കിയതു മുതല്‍ എയ്ഡഡ് സര്‍ക്കാര്‍ സ്കൂളുകളിലെ 2010-11 തസ്തികകളുടെ എണ്ണം ആ സ്കൂളിലെ സ്ഥിരം തസ്തികയാണ്. ആകയാല്‍ കുട്ടികളുടെ കുറവുകാരണം 2010-11 ല്‍ സര്‍വീസിലുള്ളഅധ്യാപകന് തസ്തിക നഷ്ടപ്പടുന്നില്ല. എന്നാല്‍ ഘടനാപരമായ മാറ്റം അധ്യാപകരുടെ തരം താഴ്ത്തലിനും സ്ഥലം മാറ്റത്തിനും ഇടയാക്കും. ഉദ്ദേശം 21000 അധ്യാപകര്‍ക്ക് സ്ഥാനചലനം ഉണ്ടാകാനുളള തിനു പുറമെ അഞ്ചാം ക്ളാസിലും എട്ടാം ക്ളാസിലും ചില എയ്ഡഡ് സ്കൂളുകളിലെങ്കിലും പുതിയ നിയമനങ്ങള്‍ക്ക് അവസരം നല്‍കേണ്ട സ്ഥിതിയുമുണ്ടാകും.

ഇതിനു പരിഹാരമായി മദര്‍ സ്കൂളും ഫീഡര്‍ സ്കൂളും ചേരുന്ന ഒരു ഗണത്തില്‍ ഒരു ടീച്ചര്‍ ക്ളസ്റര്‍ പ്രവര്‍ത്തിക്കുകയും ആ അധ്യാപകര്‍ക്ക്നിലവിലുള്ള തസ്തികയില്‍ തന്നെ വേതനവും അവകാശവും ആനുകൂല്യവും ഉറപ്പാക്കുകയും ചെയ്തുകൊണ്ട് ഈ അധ്യാപകരുടെ സേവനം പ്രസ്തുത ഗണത്തില്‍പ്പടുന്ന ഏതു സ്കൂളിലും ഉപയോഗിക്കുന്നതായിരിക്കും.

വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സമ്പുഷ്ടമാക്കുന്ന അധ്യാപകരുടെ കൂട്ടായ അഭിപ്രായങ്ങള്‍ ഈ പദ്ധതിക്ക് കാതലായ സംഭാവന ചെയ്യുവാന്‍ കഴിയും.

1000 കോടി രൂപ അധിക ചെലവു നടത്തി പുതിയ ക്ളാസ് മുറികള്‍നിര്‍മ്മിക്കുകയും അതേ സമയം നിലവിലുളള 6290 ക്ളാസ് മുറികള്‍ വെറുതെ ഒഴിച്ചിടുന്ന അവസ്ഥയും ഒഴിവാക്കാനും 21000 അധ്യാപകര്‍ക്ക് സ്ഥാനചലനം ഉണ്ടാക്കുന്ന അവസ്ഥയും തുടര്‍ന്നുളള വ്യാപകമായ സ്ഥലമാറ്റങ്ങളും ഒഴിവാക്കുന്നതിനുളള ഇത്തരമൊരു ഘടനാപരമായ പുന:സംവിധാനത്തക്കുറിച്ചുളള ഈ കുറിപ്പ് താങ്കളുടെ സംഘടനയുടെ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് വ്യക്തമായ മറുപടിക്കുറിപ്പ് തയ്യാറാക്കി നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു.

RTE - Structural Changes (Draft) PDF File

ഇത്തരത്തിലുള്ള ഒരു ചര്‍ച്ച നമുക്കു നയിക്കുകയാണെങ്കില്‍, ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയാണെങ്കില്‍ മാത്​സ് ബ്ലോഗിന്റെ പേരില്‍ നമുക്കും അവ നിര്‍ദ്ദേശിക്കാവുന്നതേയുള്ളു.

Sabtu, 28 Januari 2012

പരീക്ഷോത്സവം 2012

പാലക്കാട് ജില്ലയില്‍, വരുന്ന എസ്.എസ്.എല്‍.സി പരീക്ഷയൊരുക്കം, ഫിബ്രുവരിയില്‍ ആരംഭിക്കുന്ന മോഡല്‍ പരീക്ഷക്കു മുന്‍പ് ജില്ലയിലെ എല്ലാ സ്കൂളുകളിലും നടക്കുന്ന പരീക്ഷോത്സവങ്ങളോടെ കുട്ടികളില്‍ പുതിയൊരനുഭവമായി മാറുകയാണ്`. 02-02-2012 നു ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ടാര്‍ജറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ ഏകദിന വര്‍ക്ക്ഷോപ്പില്‍ പാലക്കാട് ജല്ല വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ ശ്രീ. വി.രാമചന്ദ്രന്‍ ജില്ലയിലെ എല്ലാ സ്കൂളുകളിലും എസ്.എസ്.എല്‍.സി . മോഡല്‍ പരീക്ഷക്ക് മുന്‍പ് പരീക്ഷോത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ഫെബ്രുവരി പത്താം തീയതിയാണ് ഈ വേറിട്ട പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കണ്ടിരിക്കുന്ന സുദിനം. സംസ്ഥാനത്തുതന്നെ കുട്ടികള്‍ക്ക് പുതിയൊരനുഭവമായിരിക്കും ഇതെന്ന് തീര്‍ച്ച. എന്താണ് പരീക്ഷോത്സവം. പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന ഹരിശ്രീ പദ്ധതിയുടെ ജില്ലാ കോഡിനേറ്റര്‍ കൂടിയായ മാത്​സ് ബ്ലോഗ് ടീമംഗം രാമനുണ്ണി സാര്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നു.

പരീക്ഷകളൊക്കെയും നമ്മുടെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആദ്യം സമ്മാനിക്കുന്നത് ഭീതിയാണ്`. പിന്നെയത് വിജയവും ആഹ്ളാദവും അഭിമാനവും നല്കും. പരീക്ഷ - കടമ്പ എന്നാണ്` പരിഗണിക്കാറ് . സ്വാഭാവികമായും ഈ ' പരീക്ഷാപ്പേടി' ഒഴിവാക്കാനായാല്‍ വിജയവും ആഹ്ളാദവും ശതഗുണീഭവിക്കും. അതുകൊണ്ടുതന്നെ രക്ഷിതാക്കളും സ്കൂളുകളും സര്‍ക്കാരും മാധ്യമങ്ങളും ഈ 'പേടി' ഒഴിവാക്കാനുള്ള പരിപാടികള്‍ ആവിഷ്കരിക്കുന്നു. നടപ്പാക്കുന്നു. ഫലം കാണുന്നു.

പരീക്ഷ ഭയക്കേണ്ട ഒന്നല്ല. പഠനത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചതന്നെയാണ്` പരീക്ഷ. പഠനം പോലെ , പ്രവേശനോത്സവം പോലെ പരീക്ഷയും ഉത്സവമാക്കുമ്പോള്‍ ഈ ഭയം അസ്തമിക്കുന്നു. പരീക്ഷയില്‍ നിന്ന് ഒളിച്ചോടുകയല്ല ; അതിനെ ഉത്സാഹത്തോടെ വരവേല്ക്കുകയാണ് പാലക്കാട് ജില്ലയിലെ സ്കൂളുകളും കുട്ടികളും.

എങ്ങനെയൊക്കെ....

തകൃതിയായി പഠനം നടക്കുന്ന സമയമാണിപ്പോള്‍ - സ്കൂളുകളിലും വീടുകളിലും. രാവിലെ നേരത്തെ ക്ളാസുകള്‍, വൈകീട്ട് ക്ളാസുകള്‍, രാത്രി ക്ളാസുകള്‍, ഒഴിവു ദിവസക്ളാസുകള്‍ ... ഒരു നിമിഷം ആര്‍ക്കും ഒഴിവില്ല. അധ്യാപകരും രക്ഷിതാക്കളും സര്‍ക്കാര്‍ സംവിധാനങ്ങളും പാലക്കാട് ജില്ലയില്‍ ഹരിശ്രീ വിദ്യാഭ്യാസ പദ്ധതിയും എല്ലാം എല്ലാ സഹായവുമായി കുട്ടികള്‍ക്കൊപ്പം ഉണ്ട്. ഇത്രയധികം സമ്പത്തും ആള്‍സഹായവും അധ്വാനവും മറ്റൊന്നിനും ഇവിടെ സമാഹരിക്കയും ചെലവാക്കപ്പെടുകയും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ക്രമത്തില്‍ വിജയനിലവാരം വര്‍ദ്ധിക്കുന്നുമുണ്ട്. ഇതാണ്` നാം ആഘോഷമാക്കുന്നത് . പരീക്ഷയെ വരവേറ്റുകൊണ്ട് ഉത്സവപ്രതീതിയിലേക്ക് പരിണമിപ്പിക്കുന്നത്.

മോഡല്‍ പരീക്ഷക്കു മുമ്പ് ....

* സ്കൂളും പരിസരവും കഴിയുന്നത്ര വെടിപ്പും ചന്തവുമുണ്ടാക്കുന്നു.
* ചെറിയതോതില്‍ സ്കൂള്‍ തോരണങ്ങളും പോസ്റ്ററുകളും കൊണ്ട് അലങ്കരിക്കുന്നു. [ പോസ്റ്ററുകള്‍ വിജയാശംസകളും , പാഠ്യ വസ്തുതകളും ചിത്രങ്ങളും. ]
* ഇനിയുള്ള ദിവസങ്ങളില്‍ സ്കൂള്‍ ഭക്ഷണം കഴിയുന്നത്ര മികച്ചതും ആകര്‍ഷകവുമാക്കുന്നു. വിതരണത്തില്‍ രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പിക്കുന്നു.
* എസ്.എസ്.എല്‍.സി ക്കിരിക്കുന്ന കുട്ടികളുടെ ചെറിയൊരു യോഗവും അതില്‍ പി.ടി.എ, ത്രിതലപഞ്ചായത്ത്, വിദ്യാഭ്യാസ ഔദ്യാഗിക രംഗത്തുള്ളവര്‍ എന്നിവരുടെ സാന്നിധ്യം... ഒരു മണിക്കൂറില്‍ താഴെയുള്ള യോഗം. പൊതു പ്രസംഗം വേണ്ട... കുട്ടികളുടെ ചെറിയഗ്രൂപ്പുകളില്‍ ഇവര്‍ ചിലര്‍ നേരിട്ട് ആശംസിച്ച് കുട്ടികള്‍ക്ക് ആത്മവിശ്വാസവും ഉണര്‍വും നല്കുന്നു. .. എന്ന രീതി. [ നന്നായി പ്ളാന്‍ ചെയ്യണം]
* കൂള്‍ ഓഫ് ടയിം, പരീക്ഷകളിലെ സമയ മാനേജ്മെന്റ് എന്നിവയില്‍ കുട്ടികള്‍ക്ക് ബോധവത്ക്കരണം. [ ഒഴിവ് സമയങ്ങളില്‍]. ഒഴിവ് സമയങ്ങള്‍ വേണം.[ ഇപ്പോള്‍ കുട്ടിക്ക് ഒഴിവില്ല... ഭയങ്കര ടൈറ്റ്.. ] അപ്പോള്‍ അക്കാദമിക് കാര്യങ്ങളില്‍
* ചെറിയ ക്വിസ്സ് , എല്ലാ ഭാഷകളിലേയും കവിതകളുടെ ആലാപനം, ചിത്രരചനാവേളകള്‍ [ എല്ലാ കുട്ടികളും [ പ്രത്യേകിച്ച് പിന്നാക്കം നില്‍ക്കുന്നവര്‍ ] നിരന്നിരുന്ന് രസകരമായി കണ്ണ്, ഹൃദയം, ഇലക്ട്രിക്ക് മോട്ടോര്‍.... അന്തര്‍വൃത്തം... ഭൂപടം.... എന്നിങ്ങനെയുള്ള ചിത്രരചന.... ]
* ഉപന്യാസ രചന [ ഭാഷ, സാമൂഹ്യശാസ്ത്രം....]
* പോസ്റ്റര്‍ , ബയോഡാറ്റ രചന.... [ എല്ലാം ഒഴിവ് സമയത്താണ്`... നന്നായി പ്ളാന്‍ ചെയ്യണം... ]
* കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം അക്കാദമിക്ക് കാര്യങ്ങള്‍ക്കായി വര്‍ദ്ധിപ്പിക്കുക..
* റിവിഷന്‍ ടെസ്റ്റുകള്‍... പോരായ്മകള്‍ കുട്ടികളുമായി നേരിട്ട് [ ടാഗ്...] സംസാരിക്കല്‍, സഹായിക്കല്‍, ഉഷാറാക്കല്‍....
* ....................
* ......................
തുടങ്ങി ഓരോ സ്കൂളിന്റേയും സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും.
സാധാരണ സ്കൂളിന്റെ മടുപ്പ് ഒഴിവാക്കുന്നതിലൂടെ കുട്ടികള്‍ അധിക മികവിലേക്കെത്തുകയും അതെല്ലാം പരീക്ഷയില്‍ പ്രതിഫലിക്കുകയും ചെയ്യും.

പി.എസ്.

കഴിഞ്ഞകാലങ്ങളില്‍ നാം ചെയ്തുപോന്ന ഹരിശ്രീ പ്രവര്‍ത്തനങ്ങള്‍, വിജയശ്രീ, കലാമുന്നേറ്റം, കായികമുന്നേറ്റം, റീപ്പ്, ഗണിതം പോലുള്ള വിഷയങ്ങളില്‍ ശ്രദ്ധിച്ച് വികസിപ്പിച്ചെടുത്ത പുതിയ പഠനസാമഗ്രികള്‍, വെബ് സൈറ്റ്, ഇ-ലേണിങ്ങ് മെറ്റീരിയല്സ്, ജിയോജിബ്ര പോലെ ഐ.ടി.രംഗത്തുള്ള മികവുകള്‍ , കൈത്താങ്ങ്, അറിവരങ്ങ്, പെഡഗോഗി ലാബ്.... തുടങ്ങി എല്ലാം തന്നെ സംസ്ഥനത്തിനൊട്ടാകെ മാതൃകയായി മാറിയവയാണ്`. എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റിയവയാണ്`. ആ കൂട്ടത്തിലേക്ക് 'പരീക്ഷോത്സവം ' കൂടി എത്തുകയാണ്`. നമുക്ക് ശ്രമിക്കാം..... അഭിപ്രായങ്ങള്‍ അറിയാനാഗ്രഹമുണ്ട്.

Minggu, 22 Januari 2012

റിച്ചാഡ് സ്റ്റാള്‍മാനോടൊപ്പം മാത്​സ് ബ്ലോഗ് ടീം

2012 ജനുവരി 22. ഞങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനം. ഇന്റര്‍നെറ്റിലേയും പുസ്തകങ്ങളിലേയും ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ കുലപതിയും ജീവനാഡിയുമായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനെ നേരിട്ടു കാണാന്‍ ഒരു അവസരം. അദ്ദേഹവുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും കേരളത്തിലെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം കിട്ടിയ അവസരം ജീവിതത്തിലെ അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായ മൂഹൂര്‍ത്തമെന്നു വിശേഷിപ്പിക്കുന്നതില്‍ തീര്‍ത്തും അനൗചിത്യമുണ്ടാവില്ല. മാത്​സ് ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിനിടെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വേണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ Happy Hacking, Thanks for spreading freedom, Rechard Stallman എന്നെഴുതി അദ്ദേഹം നല്‍കിയ ഓട്ടോഗ്രാഫ് മുകളിലെ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. കൊച്ചിന്‍ ഐലഗിന്റെ (Indian Libre User Group) മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടി കൊച്ചിയിലെത്തിയപ്പോഴാണ് RMS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായുള്ള അപൂര്‍വ കൂടിക്കാഴ്ചയ്ക്ക് മാത്​സ് ബ്ലോഗ് ടീമംഗങ്ങള്‍ക്ക് അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രഭാഷണത്തിലെ ചില ഭാഗങ്ങളും ചുവടെ കാണാം. കാര്യങ്ങള്‍ കുറേക്കൂടി വിശദമായി പറയാം. ഞായറാഴ്ച വൈകുന്നേരം നാല് അന്‍പത്തഞ്ചിനായിരുന്നു അദ്ദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ചിത്രങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
RMSന് എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്നേഹോഷ്ണമളമായ സ്വീകരണം

നിറ‌ഞ്ഞ സന്തോഷം.

ഐലഗ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ നെടുമ്പാശ്ശേരി-ആലുവ-ഇടപ്പള്ളി-കണ്ടെയ്നര്‍ റോഡ് വഴി ഗോശ്രീ റോഡിലൂടെ എറണാകുളത്തേക്ക് ‌ഞങ്ങള്‍ക്കൊപ്പം യാത്രയ്ക്കൊരുങ്ങുന്നു.
കോണ്‍ഫറന്‍സ് ഹാളിലേക്ക് മീറ്റിങ്ങിനായി.

സ്റ്റാള്‍മാനുമൊത്ത് ഐലഗ് കോഡിനേറ്റര്‍ ജേ ജേക്കബ്.

ഹാസ്യവും വാസ്തവവും കൂട്ടിക്കലര്‍ന്ന മനോഹരമായ പ്രഭാഷണം.

പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
അറിവ് എപ്പോഴും പങ്കുവെക്കപ്പെടണം. എങ്കിലേ എല്ലാവര്‍ക്കും വളര്‍ച്ചയുണ്ടാവുകയുള്ളുവെന്ന് സ്റ്റാള്‍മാന്‍ പറഞ്ഞു. കേരളത്തിലെ പാഠപുസ്തകങ്ങള്‍ കോപ്പി റൈറ്റില്ലാതെ പ്രസിദ്ധീകരിക്കണമെന്ന് താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതേ വരെ ഒരു തീരുമാനവുമുണ്ടായിട്ടില്ല. ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തേണ്ടതാണ്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്ത് കേരളം ഏറെ മുന്നിലാണ്. കേരളത്തിലെ പ്രവര്‍ത്തകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രദ്ധിക്കണം. സ്വതന്ത്ര സോഫ്റ്റ്‌വെയറും കുത്തകസോഫ്റ്റ്‌വെയറും തമ്മിലുള്ള സമരത്തില്‍ ആരു വിജയിക്കും എന്നു പറയാനാകില്ല. പക്ഷേ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ക്ക് വിജയം അനിവാര്യമാണെന്ന കാര്യം മറക്കരുത്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതു പോലെ സ്വതന്ത്ര ഹാര്‍ഡ്​വെയറുകളുടെ നിര്‍മ്മാണങ്ങളിലേക്കും ശ്രദ്ധപതിപ്പിക്കാനാണ് ഭാവിപരിപാടി. ഇടയ്ക്ക് ദാഹമകറ്റുന്നതിനിടെ ബഹുരാഷ്ട്രകമ്പനികളുടെ കോളകള്‍ ഉപേക്ഷിക്കാനുള്ള തന്റെ ഉദ്യമത്തില്‍ ഇന്‍ഡ്യയില്‍ നിന്നുള്ളവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സ്‌കൂളുകളും സര്‍ക്കാരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണം - സ്റ്റാള്‍മാന്‍
മാത്​സ് ബ്ലോഗ് ടീമംഗങ്ങളുമൊത്തുള്ള ചിത്രങ്ങള്‍

Sabtu, 14 Januari 2012

ബ്ലോഗ് മെസ്സേജ് ഗ്രൂപ്പില്‍ 13000 പേര്‍ അംഗങ്ങള്‍.


മാത്​സ് ബ്ലോഗില്‍ നിന്നുള്ള അറിയിപ്പുകള്‍ അധ്യാപകരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞങ്ങളാരംഭിച്ച SMS ഗ്രൂപ്പില്‍ മാസങ്ങള്‍ക്കകം പതിനായിരം പേരില്‍ക്കൂടുതല്‍ അംഗങ്ങളായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ആക്ടിവേറ്റ് ചെയ്യാനുള്ള മെസ്സേജ് നിങ്ങളുടെ മൊബൈലില്‍ നിന്ന് അയക്കുന്നതോടെ അറിയിപ്പുകള്‍ തീര്‍ത്തും സൗജന്യമായി ലഭിക്കുന്ന ഒരു സേവനമാണ് SMS ഗ്രൂപ്പ്. ഓരോ ദിവസവും പല കോണുകളില്‍ നിന്നും ലഭിക്കുന്ന അറിയിപ്പുകള്‍, ഉത്തരവുകള്‍ എന്നിവയെപ്പറ്റിയെല്ലാം ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെത്തിക്കാന്‍ ഞങ്ങള്‍ നിതാന്തജാഗ്രത പുലര്‍ത്തിവരുന്നുണ്ട്.

ഈ മെസ്സേജുകള്‍ ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നിങ്ങളുടെ മൊബൈലില്‍ ON mathsblog എന്നു ടൈപ്പ് ചെയ്ത് 9870807070 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുക

നേരത്തേ ലഭിച്ചു കൊണ്ടിരുന്ന മാത്‌സ് ബ്ലോഗില്‍ നിന്നുള്ള SMS ഇപ്പോള്‍ ലഭിക്കുന്നില്ലെങ്കില്‍
START 6 എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് SMS ചെയ്യുക


(തുടര്‍ന്നും നിങ്ങള്‍ക്ക് മെസ്സേജ് ലഭിക്കുന്നില്ലെങ്കില്‍ hariekd@gmail.com എന്ന വിലാസത്തിലേക്ക് മൊബൈല്‍ നമ്പര്‍ സഹിതം മെയില്‍ ചെയ്യുമല്ലോ. ഈ വിവരം ക്ലസ്റ്ററിലെ സുഹൃത്തുക്കളോടും പങ്കുവെക്കണേ)


വിദ്യാഭ്യാസ സംബന്ധിയായ ഉത്തരവുകളും സര്‍ക്കുലറുകളുമെല്ലാം ഒട്ടും വൈകാതെ തന്നെ അധ്യാപകരിലേക്കെത്തിക്കാന്‍ ഞങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. അതിന് നിങ്ങള്‍ തന്നെ പിന്തുണയും ഒട്ടും ചെറുതല്ല. ഐടി@സ്ക്കൂളില്‍ നിന്നും വിവിധ ഡി.ഇ.ഒകളില്‍ നിന്നും നമുക്കു ലഭിച്ച പിന്തുണയുമെല്ലാം അവിസ്മരണീയം തന്നെ. അതുപോലെ തന്നെയാണ് ഒട്ടേറെ അധ്യാപക-അധ്യാപകേതരസുഹൃത്തുക്കള്‍ കുടുംബാംഗങ്ങളേപ്പോലെ നമുക്കൊപ്പം ചരിക്കുന്നതും. എറണാകുളം സൈബര്‍ സെല്‍ എസ്.ഐ ഫ്രാന്‍സിസ് പെരേരയോടുമുള്ള നന്ദി ഈ ഘട്ടത്തില്‍ രേഖപ്പെടുത്തട്ടെ.

അധ്യാപകര്‍ക്കു വേണ്ടി അധ്യാപകര്‍ തന്നെ മുന്‍കൈയ്യെടുത്ത് നടത്തുന്ന ഈ സംരംഭത്തെ നമ്മുടെ സമൂഹം കൈനീട്ടി സ്വീകരിച്ചത് ചെറിയൊരു കാര്യമല്ല. ആയിരത്തിന് മേല്‍ സുഹൃത്തുക്കളും(ഫോളോവേഴ്സും) രണ്ടു കൊല്ലത്തിനകം ലഭിച്ച പതിനഞ്ച് ലക്ഷത്തിനപ്പുറത്തെത്തിയ ഹിറ്റുകളും ഓരോ പോസ്റ്റിനൊപ്പമുള്ള കമന്റുകളുമെല്ലാം അതിന് തെളിവ്. കേരളത്തിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥവിഭാഗമാണ് അധ്യാപകര്‍. പ്രൈമറി, സെക്കന്ററി, ഹയര്‍സെക്കന്ററി, കോളേജ് തലങ്ങളിലായി ഒരു ലക്ഷത്തില്‍ക്കൂടുതല്‍ പേരാണ് ഈ വിഭാഗത്തിലുള്ളത്. തീര്‍ത്തും സ്വാതന്ത്ര്യത്തോടെ നമുക്ക് വിദ്യാഭ്യാസവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനൊരു വേദി. അതായിരുന്നു ഐടി@സ്ക്കൂള്‍ പ്രൊജക്ട് ജില്ലാ കോഡിനേറ്റര്‍ ജോസഫ് ആന്റണി സാറിന്റെ ആഗ്രഹം. അതിന് സര്‍വ്വാത്മനാ പിന്തുണയുമായി ജയദേവന്‍ സാറും സുനില്‍ പ്രഭാകര്‍ സാറുമെല്ലാം എന്നും ഒപ്പം നിന്നു. ഞങ്ങളാദരിക്കുന്ന ഡോ.ഇ കൃഷ്ണന്‍ സാറും ഡോ.അച്യുത്ശങ്കര്‍ സാറും ഞങ്ങളുടെ മാര്‍ഗനിര്‍ദ്ദേശകരായി. എല്ലാവരോടുമുള്ള കടപ്പാട് ഒറ്റവാക്കില്‍ അറിയക്കട്ടെ. നന്ദി.

Senin, 28 November 2011

ടെക്സ്റ്റ്ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് 2012

2012-13 വര്‍ഷത്തേക്കാവശ്യമായ സ്കൂള്‍ പാഠപുസ്തകങ്ങളുടെ ഓര്‍ഡര്‍ നല്‍കുന്നതിന് മുന്‍ വര്‍ഷങ്ങളിലെ രീതിയില്‍ ഓണ്‍ലൈന്‍ ഇന്‍ഡന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകള്‍ക്കും www.keralabooks.org എന്ന വെബ്സൈറ്റിലെ online text book indent management system എന്ന ലിങ്കില്‍ പ്രവേശിച്ച് തങ്ങള്‍ക്കാവശ്യമായ പുസ്തകങ്ങളുടെ ക്ളാസ്സ്, ഇനം തിരിച്ച ഓര്‍ഡര്‍ നല്‍കാവുന്നതാണ്. ഇതിനുളള ഗൈഡ്ലൈന്‍സും സംശയദൂരീകരണത്തിനായുളള ഹെല്‍പ് ലൈന്‍ നമ്പരുകളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ മാസം 21-ന് തുടങ്ങി ഡിസംബര്‍ 10-ന് അകം പൂര്‍ത്തിയാകത്തക്ക രീതിയിലാണ് ഇന്‍ഡന്റിംഗ് സംവിധാനം ഒരുക്കിയിട്ടുളളത്. സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകളും ഈ സമയ പരിധിക്കുളളില്‍ തങ്ങളുടെ ആവശ്യകത രേഖപ്പെടുത്തിയിരിക്കണം.

ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസം റോളിലുണ്ടായിരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഓരോ ക്ളാസ്സ് കയറ്റി വേണം അടുത്ത വര്‍ഷത്തെ ആവശ്യകത കണക്കാക്കേണ്ടത്. ഇപ്പോള്‍ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ അടുത്ത വര്‍ഷം രണ്ടാം ക്ളാസ്സിലാകും എന്ന രീതിയില്‍ ആവശ്യകത തയ്യാറാക്കാവുന്നതാണ്. മുന്‍ വര്‍ഷങ്ങളിലെ പരിചയവും യുക്തിയും ഉപയോഗിച്ച് വരും വര്‍ഷത്തെ ഓരോ ക്ളാസ്സിലേയും കുട്ടികളുടെ എണ്ണം മുന്‍കൂട്ടി കണ്ടുവേണം ഇന്‍ഡന്റ് നല്‍കേണ്ടത്.

ഇങ്ങനെ ഓര്‍ഡര്‍ നല്‍കുമ്പോള്‍ അറബി, ഉര്‍ദു, സംസ്കൃതം എന്നീ ഭാഷകള്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പ്രസ്തുത വിഷയങ്ങളുടെ ഓര്‍ഡര്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 5 മുതല്‍ 10 വരെ ക്ളാസ്സുകളില്‍ അറബി, സംസ്കൃതം ഓറിയന്റല്‍ പുസ്തകങ്ങള്‍ നിലവിലുണ്ട്. ഒന്നും രണ്ടും ഭാഷകള്‍ക്കു പകരം അറബി, സംസ്കൃതം പഠിപ്പിക്കുന്ന ചുരുക്കം ചില ഓറിയന്റല്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് വേണ്ടി മാത്രമുളളതാണ് ഈ പുസ്തകങ്ങള്‍. സാധാരണ സ്കൂളുകളിലെ കുട്ടികള്‍ ഈ ഓറിയന്റല്‍ പുസ്തകങ്ങള്‍ പഠിക്കേണ്ടതില്ല. അതിനാല്‍ ഇന്‍ഡന്റ് ഫോമിലെ Arabic (OS), Sanskrit (OS) എന്നിവ അക്കാഡമിക് സ്കൂളുകളിലെ കുട്ടികള്‍ക്കായി ഓര്‍ഡര്‍ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരും തങ്ങളുടെ മേഖലയിലെ ഹൈസ്കൂളുകള്‍ ഉള്‍പ്പെടെയുളള മുഴുവന്‍ സ്കൂളുകളും കൃത്യമായി ഓര്‍ഡര്‍ നല്‍കി എന്ന് ഉറപ്പുവരുത്തണം. ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ മേല്‍പ്പറഞ്ഞ സമയപരിധിയില്‍ വിവിധ സ്കൂളുകളില്‍ നേരിട്ട് പരിശോധന നടത്തുകയും ഇന്‍ഡന്റിംഗ് കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

ഓരോ ഉപജില്ലയിലേയും എല്ലാ പ്രഥമ അധ്യാപകരുടേയും യോഗം വിദ്യാഭ്യാസ ആഫീസര്‍ ഡിസംബര്‍ 8-ന് അകം വിളിച്ചു ചേര്‍ത്ത് ഇന്‍ഡന്റിംഗിലെ പുരോഗതിയും വിശ്വാസ്യതയും ഉറപ്പു വരുത്തണം. ഇതു സംബന്ധിച്ച മേല്‍നോട്ടം ജില്ലാ വിദ്യാഭ്യാസ ആഫീസറും ഉപഡയറക്ടറും യഥാവിധി കൈക്കൊളളുകയും വേണം.

കഴിഞ്ഞ വര്‍ഷം സ്വീകരിച്ച അതേ രീതിയില്‍ തന്നെ ഇപ്രാവശ്യവും ഓണ്‍ലൈന്‍ ഇന്‍ഡന്റ് നല്‍കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതിനും അവ താഴേക്ക് പ്രചരിപ്പിക്കുന്നതിനുമായി എല്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍ക്കും വരുന്ന ആഴ്ചയില്‍ സീമാറ്റിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് പിന്നാലെ നല്‍കും. അണ്‍ എയിഡഡ് സ്കൂളുകള്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം പിന്നീട് ഏര്‍പ്പെടുത്തുമെന്നതിനാല്‍ ഈ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ അണ്‍എയിഡഡ് സ്കൂളുകള്‍ക്ക് ബാധകമല്ല.

Text Book officer's Circular
Instructions
ONLINE INDENTING – TEXTBOOKS 2012-13
HELP LINE NUMBERS
Thiruvananthapuram
Kollam
Pathanamthitta
999 54 11 786
Alappuzha
Kottayam
Idukki
Ernakulam
999 54 12 786
Thrissur
Palakkad
Malappuram
999 54 13 786
Kozhikode
Wayanad
Kannur
Kasaragod
999 54 14 786
General
999 54 16 786

Officer in charge: 9446565034
State Coordinator: 9447068383

Minggu, 27 November 2011

മുല്ലപ്പെരിയാര്‍ : തിരിച്ചറിവുണ്ടാകാന്‍ രക്തസാക്ഷികള്‍ വേണമെന്നോ?

കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍. ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്. 2009 ല്‍ ബൂലോകത്തെ പ്രമുഖ സഞ്ചാരസാഹിത്യകാരനായ നിരക്ഷരന്‍ എഴുതിയ ലേഖനം വായിക്കൂ. മുല്ലപ്പെരിയാര്‍ പ്രശ്നത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും. തമിഴന്‍ രാഷ്ട്രീയം മറന്ന് നാടിനു വേണ്ടി ഒരുമിക്കുമ്പോള്‍, സ്വതസിദ്ധമായ നിസ്സംഗത വെടിയാന്‍, മലയാളിയുടെ പ്രതിഷേധത്തിന്റെ ഗൗരവം തിരിച്ചറിയാന്‍, ഈ ലേഖനം സഹായിക്കും. രാഷ്ട്രീയഭേദമന്യേ ഈ പ്രശ്നം ഏറ്റെടുക്കാന്‍, ക്ലാസ് മുറികള്‍ അന്വേഷണാത്മകമനോഭാവമുള്ള നമ്മുടെ കുട്ടികള്‍ക്കു മുന്നില്‍ നിശബ്ദരാകാതിരിക്കാന്‍ അധ്യാപകസമൂഹത്തിന് മുന്നില്‍ മുല്ലപ്പെരിയാര്‍ പ്രശ്നവും ചരിത്രവും സമര്‍പ്പിക്കുന്നു. ഒപ്പം അതിന്റെ വീഡിയോയും. മുഴങ്ങട്ടെ, നമ്മുടെ പ്രതിഷേധം. അലയടിക്കട്ടെ, അതിര്‍ത്തികള്‍ കടന്ന്.. നമ്മുടെ ശബ്ദം.

സോഹന്‍റോയ് ഒരുക്കിയ 'ജലബോംബുകള്‍' (മലയാളം ഡോക്യുമെന്ററി)


1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.

കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്‌നാടാണ് ഡാമിന്റെ ഉടമസ്ഥര്‍. അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജിക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിന് 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.

അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്‌നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. (ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്നറിയില്ല.) ഡാം പൊട്ടിയാലും തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്‌നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?

ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുകയാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങുകയറ്റത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ക്കയറി രക്ഷപ്പെടാമെന്നൊന്നും ആരും കരുതേണ്ട. എറണാകുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍പ്പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ക്കയറി രക്ഷപെടാമെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ?

അപകടം എന്തെങ്കിലും പിണഞ്ഞാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി, മധുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതുപൊലെ കണ്‍‌മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപംതന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും.

ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുകുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടിരിക്കും. ആ രാഷ്ടീയവിഷജീവികളൊക്കെയും ഇടതും, വലതും, കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും.

1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്.

രണ്ടാഴ്ച്ച മുന്‍പ് അതിശക്തമായ മഴകാരണം തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശന‍ഷ്ടങ്ങളാണുണ്ടായത്.

2006 ആഗസ്റ്റില്‍ കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍ കുറേനാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്‌ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്‌ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍സൈനികനും ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകരമുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതൊക്കെക്കൊണ്ടാകാം 2 കൊല്ലത്തിലധികമായി, എന്നും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമാണ്.

മനുഷ്യത്ത്വം എന്നത് അധികാ‍രക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാര്‍ക്കൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?

സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടിക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതിന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ? ഇതെന്താ പിടികിട്ടാപ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകാന്‍? അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും! രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍.

ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം ? ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത് ? എന്തോന്നാണ് ഇത്ര വാദിക്കാന്‍ ? ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ? ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമമറിയാത്ത സാധാരണക്കാരനായ എനിക്ക് ചിന്തിക്കാനാകുന്നുള്ളൂ.

പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍പ്പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ പെന്നി ക്വിക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെ വായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്‌ന്നാല്‍ മാത്രമേ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതിരിക്കാന്‍ തമിഴ്‌നാട് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ.

ഡാം പരിസരത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്‌നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്ന അവര്‍ അക്കാര്യത്തില്‍ എത്രത്തോളം ശുഷ്‌ക്കാന്തി കാണിക്കുമെന്ന് കണ്ടുതന്നെ അറിയണം.

എമര്‍ജന്‍സി ആക്‍ഷന്‍ പ്ലാന്‍ (E.A.P.)എന്ന അറ്റ കൈയ്യെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പറഞ്ഞ ആക്‍ഷന്‍ പ്ലാന്‍. എന്തൊക്കെ പ്ലാന്‍ ചെയ്താലും എത്രയൊക്കെ നടപ്പിലാക്കാന്‍ പറ്റും ഈ മലവെള്ളപ്പാച്ചിലിനിടയില്‍ ?! എത്രപേരുടെ ജീവനും സ്വത്തും രക്ഷിക്കാനാകും പ്രളയജലം പൊങ്ങിപ്പൊങ്ങി വരുന്നതിനിടയ്ക്ക് ? തിക്കിനും തിരക്കിനുമിടയില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമേ ആകൂ.

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക.

പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?

നൂറുകണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യസഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസിക്കുന്നതുപോലെ മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവസുരക്ഷയും ഒന്നുമില്ല.

ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതിയുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തിവെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരളജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞുവീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട് മനസ്സിന്റെ സമനില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വില പറയരുത്.

ഇതേ വിഷയം പ്രസിദ്ധീകരിച്ചിട്ടുള്ള പൂഞ്ഞാര്‍ ന്യൂസ് എന്ന ബ്ലോഗില്‍ കണ്ട രണ്ടു വീഡിയോകളില്‍ ഒന്നാണ് ചുവടെ നല്‍കിയിരിക്കുന്നത്. (ദൈര്‍ഘ്യം 21.27 മിനിറ്റ്)


മുല്ലപ്പെരിയാറിന്റെ ചരിത്രം വിക്കിപീഡിയ പറയുന്നു : ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക

Jumat, 28 Oktober 2011

മാത്‌സ് ബ്ലോഗ് പിന്നിട്ടത് 1000 ദിനങ്ങള്‍! സഹസ്രം! സഹര്‍ഷം!!

മാത്‌സ് ബ്ലോഗ് ആരംഭിച്ചിട്ട് ആയിരം ദിനം പിന്നിട്ടു. ഈ ബ്ലോഗ് ആരംഭിച്ച അന്ന് എത്ര ആവേശത്തോടെയാണ് ഞങ്ങള്‍ ഇതിനായി സമയം മാറ്റി വെച്ചത് അതിലേറെ ആവേശത്തോടെയാണ് ഇന്നും ബ്ലോഗിനു വേണ്ടി സമയം നീക്കി വെക്കുന്നതും. മലയാളികളായ അധ്യാപകരെ കോര്‍ത്തിണക്കാനും അവര്‍ക്കായി ഒരു ചര്‍ച്ചാ വേദി ഒരുക്കാനും സാധിച്ചതില്‍ ഞങ്ങളേറെ സന്തോഷിക്കുന്നു. ബ്ലോഗിനൊപ്പം നിന്നവരുടെ പേരുകള്‍ വിവരിക്കുന്നില്ല. അതിന് ഈ ഒരു വേദി പോരാതെ വരും. ബ്ലോഗിനു വേണ്ടി ആവേശത്തോടെ വാദിക്കുന്ന, ഞങ്ങളെ ഇതേ വരെ നേരിട്ടു കാണാത്തവരായ അനവധി അധ്യാപകരുണ്ട്. അവരാണ് ഞങ്ങളുടെ ബലം.

ഈ കൂട്ടായ്മ ഇതിലും ശക്തമായ രീതിയില്‍ തുടര്‍ന്നുകൊണ്ടുപോകുവാന്‍ എല്ലാ സുമനസ്സുകളുടേയും സ്നേഹവും സഹകരണവും കാംക്ഷിക്കുന്നു.

നിങ്ങള്‍ ഞങ്ങളോടൊപ്പം! അതെ ഞങ്ങള്‍ നിങ്ങളോടൊപ്പം!!
ആശംസാ കമന്റുകള്‍ക്കുപരിയായി, ഈ കൂട്ടായ്മ കൂടുതല്‍ വിപുലമാക്കാന്‍ നിങ്ങള്‍ക്കെന്തുചെയ്യാന്‍ കഴിയുമെന്നുകൂടി സൂചിപ്പിക്കാന്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുന്നു.

Jumat, 30 September 2011

ബുള്ളഷ്, നീ ഞങ്ങളോട് പൊറുക്കുക !!


കഴിഞ്ഞ ചൊവ്വാഴ്ച അത്ര പ്രാധാന്യത്തോടെയല്ലെങ്കിലും മലയാള പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയിതായിരുന്നു. ആലപ്പുഴ ജില്ലയിലെ പട്ടണക്കാടിന് സമീപം ഉഴുവ തറമൂട് റെയില്‍വേ ക്രോസിനടുത്ത ശ്രീകൃഷ്ണവിലാസം ഭജനമഠത്തിന്റെ നടപ്പന്തലിലെ മണിക്കയറില്‍ അര്‍ധരാത്രി ഒരു മുപ്പതുകാരന്‍ പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി ജില്ലയില്‍ നിന്നുള്ള ബുള്ളഷ് റാവു ജീവത്യാഗം ചെയ്തു. ഇദ്ദേഹം ഈ സമയത്ത് എങ്ങനെ ഇവിടെയെത്തി എന്നല്ലേ? വിശദീകരിക്കാം.

ചെങ്ങന്നൂരില്‍ നിര്‍മാണത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബംഗാളി സംഘത്തില്‍ പെട്ടയാളാണ് ബുള്ളഷ്. നാട്ടില്‍നിന്നെത്തിയ രണ്ട് തൊഴിലാളി സുഹൃത്തുക്കളോടൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഉഴുവയില്‍ വെച്ച് ആള്‍ തീവണ്ടിയില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് തലക്ക് മുറിവുപറ്റി. അര്‍ധരാത്രി, തനിച്ച്, രക്തമൊലിക്കുന്ന ശരീരവുമായി ആ യുവാവ് അടുത്തുള്ള വീട്ടില്‍ സഹായത്തിന് കയറി. അവര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, ബുള്ളഷിനെ പറഞ്ഞുവിട്ടു. ഭാഷയറിയാതെ, വഴി തിരിയാതെ ആ ചെറുപ്പക്കാരന്‍ വീണ്ടും നിരവധി വീടുകളില്‍ കയറി ദയ യാചിച്ചു നോക്കി. ആരും അര ഗ്ലാസ് പച്ചവെള്ളം പോലും അവന് നേരെ നീട്ടിയില്ല.

അര്‍ധരാത്രി രക്തമൊലിപ്പിച്ചു നടക്കുന്ന ബുള്ളഷിന് നേരെ ഒരു പട്ടി കുരച്ച് വന്നപ്പോള്‍ അയാള്‍ അടുത്തുള്ള ഭജനമഠത്തില്‍ കയറി. അവിടെ തൂങ്ങിക്കിടക്കുന്ന മണിക്കയര്‍ അപ്പോഴാണയാള്‍ കാണുന്നത്. ഈ മനുഷ്യര്‍ക്കും പട്ടികള്‍ക്കുമിടയില്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് കണ്ട് ആ ചെറുപ്പക്കാരന്‍ ഭക്തിയുടെ കയറില്‍ തന്റെ ജീവന്‍ അവസാനിപ്പിച്ചു. രംഗം നടക്കുമ്പോള്‍ മഠത്തിന് ചുറ്റും കണ്ടുനില്‍ക്കാന്‍ ആളുകളുണ്ടായിരുന്നു. ആരും 'അരുത്, ഞങ്ങളുണ്ടിവിടെ' എന്നു പറഞ്ഞതേയില്ല.

കായംകുളത്തുനിന്ന് ഞായറാഴ്ച ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ടിന്‍ഷീറ്റ് ഷെഡില്‍ താമസിക്കുന്ന ബംഗാളി തൊഴിലാളികള്‍ക്കുനേരെ പ്രദേശത്തെ ചില മാന്യന്മാര്‍ മൊബൈല്‍ ഫോണ്‍ മോഷണത്തിന്റെ പേരുപറഞ്ഞ്, നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ച് മൃഗീയമായ ആക്രമണം അഴിച്ചുവിട്ടു. 15നും 30 വയസ്സിനുമിടയിലുള്ള 36 തൊഴിലാളികള്‍ ഇതെഴുതുമ്പോഴും ദേഹം മുഴുക്കെ മുറിവേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൊബൈല്‍ ഫോണല്ല, കരാറുകാര്‍ക്കിടയിലെ കുടിപ്പകയാണ് പാവപ്പെട്ട തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടതിന്റെ യഥാര്‍ഥ കാരണം. സ്ഥലത്തെ പ്രധാന മാന്യന്മാരാണ് ആക്രമണത്തിന് പിന്നിലെന്നത് കൊണ്ടുതന്നെ പൊലീസ് കാര്യമായ നടപടികള്‍ ഒന്നും ഇതുവരെയും എടുത്തിട്ടില്ല.

'അന്യസംസ്ഥാന തൊഴിലാളികള്‍' എന്നത് നമ്മുടെ ഭാഷയില്‍ അടുത്തിടെ വന്നുചേര്‍ന്ന ഒരു പ്രയോഗമാണ്. നമ്മുടെ ചെറുപ്പക്കാര്‍ നല്ലൊരു ശതമാനം വിദേശത്തുപോവുകയും ഇവിടെയുള്ളവര്‍ ശാരീരികാധ്വാനമുള്ള തൊഴില്‍ ചെയ്യുന്നത് മടിക്കുകയും ചെയ്തപ്പോഴാണ് അന്യസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ തൊഴില്‍ കമ്പോളത്തിലെ വലിയ സാന്നിധ്യമായത്. നമ്മുടെ നിര്‍മാണമേഖല ഇന്ന് മുന്നോട്ടുപോകുന്നത് പ്രധാനമായും ഇവരുടെ അധ്വാനശേഷിയുടെ ബലത്തിലാണ്. സാമാന്യം തരക്കേടില്ലാത്ത കൂലികിട്ടുന്നതുകൊണ്ട് അവരും സന്തോഷത്തോടെ തൊഴില്‍ ചെയ്യുന്നു. അങ്ങനെ, ഒഡിഷയിലെയും ബംഗാളിലെയും ബിഹാറിലെയും വിദൂര ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്ക് കേരളം എന്നത് അവര്‍ കണ്ടെത്തിയ 'ഗള്‍ഫ്' ആയി മാറി. ഒരു കാര്യമുറപ്പ്, നാളെ അവരെല്ലാം തിരിച്ച് വണ്ടി കയറിയാല്‍ കേരളത്തിന്റെ ഉല്‍പാദന, നിര്‍മാണമേഖല സ്തംഭിക്കും.പക്ഷേ, ആ മനുഷ്യരെ മനുഷ്യരായി കാണാനുള്ള മാന്യത പുരോഗമന കേരളം കാണിക്കുന്നുണ്ടോ? അര്‍ധ മനുഷ്യരോ താഴ്ന്ന മനുഷ്യരോ ആയല്ലേ നാം പലപ്പോഴും അവരെ പരിഗണിക്കുന്നത്?

ആസ്‌ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള വംശീയ വിവേചനത്തിനെതിരെ സായാഹ്ന ധര്‍ണ നടത്തുമ്പോഴും നമ്മുടെ ഉമ്മറത്തെ ബംഗാളിയോട് മാന്യമായി പെരുമാറാന്‍ മലയാളിക്ക് കഴിഞ്ഞില്ല. ഗര്‍വിന്റെയും അഹങ്കാരത്തിന്റെയും വ്യാകരണവും ശരീരഭാഷയുമാണ് നാം അവരോട് കാണിച്ചത്. ഗള്‍ഫിലും മറ്റും ഇതേപോലെ 'അന്യരാജ്യ' തൊഴിലാളികളായി ജീവിക്കുന്ന മലയാളി ചെറുപ്പക്കാര്‍ അയക്കുന്ന കറന്‍സിയുടെ ബലത്തിലാണ് നമ്മളീ അഹന്തകളൊക്കെയും കാണിക്കുന്നതെന്ന് നാം മറന്നുപോയി.അന്യസംസ്ഥാന തൊഴിലാളികളോടുള്ള അയിത്ത മനോഭാവം മാത്രമല്ല, മറ്റൊരാളുടെയും പ്രശ്‌നത്തില്‍ ഇടപെടാനുള്ള മലയാളിയുടെ സന്നദ്ധതയില്ലായ്മ കൂടിയാണ് ബുള്ളഷിന്റെ മരണം വെളിവാക്കുന്നത്.

വാഹനാപകടത്തില്‍ പെട്ട് നടുറോഡില്‍ രക്തമൊലിപ്പിച്ച് പിടയുന്നവനെ കൈപിടിച്ചുയര്‍ത്തുന്നതിനുപകരം, ആ രംഗം മൊബൈല്‍ കാമറയില്‍ ഒപ്പിയെടുക്കാന്‍ വെമ്പുന്ന മനസ്സ് മലയാളിയില്‍ വികൃതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍, എന്റെ കാര്യം എന്ന കുടുസ്സു ചിന്തയില്‍ എന്തേ നമ്മള്‍ മലയാളികള്‍ ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നരായ പുരോഗമന സമൂഹം പെട്ടുപോയി? ഒരിറക്ക് വെള്ളംപോലും കിട്ടാതെ വേദനകൊണ്ട് പുളഞ്ഞ്, മനോവേദനകൊണ്ട് തകര്‍ന്ന് ജീവിതമവസാനിപ്പിച്ച ബുള്ളഷിന്റെ ആത്മാവ് നമ്മളെക്കുറിച്ച് ഇപ്പോള്‍ എന്തു വിചാരിക്കുന്നുണ്ടാവും? കുടിലിലെ പട്ടിണിമാറ്റാന്‍ ആ ചെറുപ്പക്കാരനെ കണെ്ണത്താ വിദൂരതയിലേക്ക് പറഞ്ഞുവിട്ട ബുള്ളഷിന്റെ അമ്മ നാളെ ഇങ്ങോട്ടുവന്ന് എന്റെ മകനോട് നിങ്ങളെന്തേ ഇങ്ങനെ ചെയ്തുവെന്ന് ചോദിച്ചാല്‍, സത്യം, നമ്മളെന്താണ് മറുപടി പറയുക?

വിദൂരദേശങ്ങളില്‍ തീര്‍ത്തും അന്യമായ സാഹചര്യങ്ങളില്‍ നമുക്ക് കഞ്ഞിയെത്തിക്കാന്‍ വേണ്ടി ചോരനീരാക്കി പണിയെടുക്കുന്ന നമ്മുടെ മക്കളോട്/അനുജന്മാരോട് അന്നാട്ടുകാര്‍ ഈ വിധം പെരുമാറിയാല്‍ അവര്‍ക്കുനേരെ വിരല്‍ചൂണ്ടാന്‍ നമുക്കെങ്ങനെ കഴിയും?ബുള്ളഷിന്റെ മരണം ഒരു ചൂണ്ടാണി മാത്രമാണ്. നാം, മലയാളികള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്നതിന്റെ ഓര്‍മപ്പെടുത്തല്‍. ഈ അപരാധത്തിന് നാം കൂട്ടമായി മാപ്പുചോദിക്കുക. മുഖ്യമന്ത്രിതന്നെ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി ആ ചെറുപ്പക്കാരന്റെ കുടുംബത്തോട് ഖേദപ്രകടനം നടത്തുക. എങ്കില്‍ അതൊരു അനുഭവമായിരിക്കും. ജനങ്ങള്‍ക്കിടയില്‍ പുതിയൊരു അവബോധം സൃഷ്ടിക്കാന്‍ അതുപകരിക്കും. പൊങ്ങച്ചബോധം കുടഞ്ഞു തെറിപ്പിക്കാന്‍, സ്വന്തത്തെയും കടന്ന് അപരനിലേക്ക് നീളാനുള്ള ചിന്ത അവനില്‍ കരുപ്പിടിപ്പിക്കാന്‍ അതുപകരിച്ചേക്കും.ബുള്ളഷ്, നീ ഞങ്ങളോട് പൊറുക്കുക.
(വാര്‍ത്തയ്ക്ക് മാധ്യമത്തോട് കടപ്പാട്)

Sabtu, 24 September 2011

സ്കൂളുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ്സ്

മലയാളം സഞ്ചാരസാഹിത്യത്തിന് ഇലക്ട്രോണിക് മാധ്യമമായ ഇന്റര്‍നെറ്റിലൂടെ പുതുഭാഷ്യം രചിച്ചുയര്‍ത്തിയെടുത്തിയവരിലൊരാളായ നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രനെ മാത്‍സ് ബ്ലോഗ് വായനക്കാര്‍ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലല്ലോ. പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി അദ്ദേഹത്തിന്റെ ബ്ലോഗായ ചില യാത്രകള്‍ കുട്ടികള്‍ക്ക് ധൈര്യമായി നമുക്ക് പരിചയപ്പെടുത്താവുന്നതേയുള്ളു. അദ്ദേഹം ഇന്‍ഡ്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ് എന്നറിയപ്പെടുത്തുന്ന TCS IT Wiz നെ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ വാര്‍ത്തയിലൂടെ.

സ്ക്കൂളുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ്സ് ഒക്ടോബര്‍ 7ന് കൊച്ചിയില്‍ വെച്ച് നടക്കും. ഈ മത്സരത്തില്‍ നിന്നും വിജയിക്കുന്ന ടീം ഡിസംബറിലുള്ള ദേശീയ ഫൈനല്‍ മത്സരത്തില്‍ കൊച്ചിയെ പ്രതിനിധീകരിക്കും. ഐ.റ്റി. സേവനത്തിലും കണ്‍സള്‍ട്ടിങ്ങിലും വ്യവസായത്തിലും പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (TCS) കമ്പനി, സ്ക്കൂള്‍ തലത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് ആയ ടി.സി.എസ്. ഐ.റ്റി.വിസ് (TCS IT Wiz) ഒക്ടോബര്‍ 7 വെള്ളിയാഴ്ച്ച, കലൂര്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍‌ഡിന് എതിര്‍വശത്തുള്ള ഗോകുലം കണ്‍‌വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നു. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍, പ്രീ യൂണിവേര്‍സിറ്റി ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കം 8 മുതല്‍ 12 ക്ലാസ്സ് വരെയുള്ള എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. മത്സരത്തിന് പ്രവേശന ഫീസ് ഒന്നും ഈടാക്കുന്നില്ല. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് അംഗങ്ങള്‍ വീതമുള്ള എണ്ണമറ്റ ടീമുകളെ പങ്കെടുപ്പിക്കാവുന്നതാണ്.

മത്സരത്തിന്റെ പ്രാദേശിക റൌണ്ടുകള്‍ രാജ്യത്തെ പ്രമുഖ 12 നഗരങ്ങളായ ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കോയമ്പത്തൂര്‍, പൂനെ, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ലക്നൌ, കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായാണ് നടത്തുന്നത്. പ്രാദേശിക മത്സരങ്ങളില്‍ വിജയികളാകുന്ന 12 ടീമുകള്‍, ഡിസംബര്‍ മാസത്തില്‍ നടത്തുന്ന ദേശീയ തലത്തിലുള്ള ഫൈനലില്‍, നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് പട്ടത്തിനുവേണ്ടി മാറ്റുരയ്ക്കും. മത്സരത്തിനിനുള്ള അപേക്ഷകള്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി, ഒക്ടോബര്‍ 5ന് മുന്‍പ് കിട്ടത്തക്കവിധം, ടി.സി.എസ്. ഐ.റ്റി. വിസ് കോ-ഓര്‍ഡിനേറ്റര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, തേജോമയ, എല്‍. & റ്റി. ടെക് പാര്‍ക്ക് ലിമിറ്റഡ്, ഇന്‍‌ഫോ പാര്‍ക്ക് ക്യാമ്പസ്, കുസുമഗിരി പി.ഓ, കാക്കനാട്, കൊച്ചി, എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:- ശ്രീമതി ലിമി റോസ്, (ഫോണ്‍) 0484 6618081, (ഫാക്സ്) 0484 6645255, (ഇ-മെയില്‍), limi.rose@tcs.com (മൊബൈല്‍) +91 9037010003. www.tcsitwiz.com എന്ന സൈറ്റ് വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യവും ഇക്കൊല്ലം ഉണ്ട്.

കമ്പനിയുടെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതയൂടെ ഭാഗമായി കഴിഞ്ഞ 12 വര്‍ഷമായി, രാജ്യത്തെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് മത്സരമായ TCS IT Wiz നടത്തിപ്പോരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വിവര സങ്കേതികവിദ്യാ കമ്പനിയായ ടി.സി.എസ്, സാങ്കേതിക മേഖലയിലും, ലോക വിവര സാങ്കേതിക വിദ്യയിലും വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ വിവര സാങ്കേതിക വിദ്യയോടുള്ള അഭിരുചി വര്‍ദ്ധിപ്പിക്കാനും, സാദ്ധ്യതകള്‍ ഉണര്‍ത്താനും, ജിജ്ഞാസ തുളുമ്പുന്ന യുവമനസ്സുകളില്‍ അതിനുള്ള അഭിനിവേശവും ഊര്‍ജ്ജവും വളര്‍ത്താനുമാണ് TCS IT Wiz ലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇന്നത്തെ സമൂഹത്തിന്റെ വിവിധ മേഖലകളിളും, ധനപരമായ കാര്യങ്ങളിലും വിവരസാങ്കേതിക വിദ്യ അഖണ്ഡമായ ഒരു പങ്കാണ് കൈയ്യാളുന്നത്.

ക്വിസ്സ് ഘടന :- പൊതുവായ 20 ചോദ്യങ്ങള്‍ അടങ്ങുന്ന പ്രാഥമിക എഴുത്ത് റൌണ്ടായിരിക്കും എല്ലാ ടീമുകള്‍ക്കും ഉണ്ടാകുക. കാല്‍ ചോദ്യങ്ങള്‍ ശബ്ദ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓറല്‍ സംവിധാനത്തിലൂടെ ആയിരിക്കും. കമ്പനിയുടെ, പ്രിന്റ് ചെയ്ത് തയ്യാറാക്കിയ ഉത്തരക്കടലാസില്‍ ആണ് മത്സരാര്‍ത്ഥികള്‍ ഉത്തരമെഴുതേണ്ടത്.

ഫൈനല്‍ :- ഏറ്റവും മുന്നിലെത്തുന്ന ആദ്യത്തെ ആറ് ടീമുകള്‍ അന്തിമ മത്സരത്തിലേക്ക് യോഗ്യരാവും. ഒരു വിദ്യാലയത്തില്‍ നിന്ന് ഒന്നിലധികം ടീമുകള്‍ മുന്നിലെത്തുകയാണെങ്കില്‍ അതില്‍ നിന്ന് മികച്ച ടീമിനെ മാത്രമേ ഫൈനലിലേക്ക് പരിഗണിക്കൂ. ഈ ആറ് ടീമുകളെ വെച്ച് നടത്തുന്ന ഫൈനല്‍ മത്സരത്തില്‍ വിജയിയാകുന്ന ടീമായിരിക്കും ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ഫൈനല്‍ മത്സരത്തില്‍ കൊച്ചിയെ പ്രതിനിധീകരിക്കുക.

പ്രാദേശിക വിജയികള്‍ ഗാലക്സി ടാബ്‌ലെറ്റ് കമ്പ്യൂട്ടറിന് പുറമേ ഡിജിറ്റല്‍ ക്യാമറയും ട്രോഫിയും സമ്മാനമായി നേടും. രണ്ടാം സമ്മാനാര്‍ഹര്‍ക്ക് ഓരോ ഐ പോഡ് ടച്ചിന് പുറമേ ട്രോഫിയും ലഭിക്കും. ഫൈനലില്‍ എത്തുന്ന ആറ് ടീമംഗങ്ങള്‍ക്കും കമ്പനിയുടെ വക ട്രാവല്‍ ബാഗ്, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, യു.എസ്.ബി. പെന്‍ ഡ്രൈവ് മുതലായവ സമ്മാനമായി ലഭിക്കും.

വിഷയം :- ഇന്റര്‍നെറ്റ് ലോകവും വ്യത്യസ്തമായ വെബ് സൈറ്റുകളും, ഐ.റ്റി. പദങ്ങളും അപരപദങ്ങളും, അന്തര്‍ദേശീയവും ദേശീയവും പ്രാദേശികവുമായ ഐ.റ്റി. വ്യക്തിത്വങ്ങള്‍, ഐ.റ്റി. കമ്പനികളുടെ പരസ്യങ്ങളും, സോഫ്റ്റ്‌വെയര്‍ ഉല്‍‌പ്പന്നങ്ങളും ബ്രാന്‍ഡുകളും, ഐ.റ്റി. ചരിത്രം എന്നതിന് പുറമേ ഐ.റ്റി. ഫലിതങ്ങളുമൊക്കെ ചേര്‍ന്ന വിവരസാങ്കേതിക വിദ്യയുടെ വിവിധ മേഖലയിലുള്ള പ്രായോഗിക വിഷയങ്ങളില്‍ മത്സരം ശ്രദ്ധ കേന്ദ്രീകരിക്കും. വിദ്യാഭ്യാസം, ഉല്ലാസം, പുസ്തകങ്ങള്‍, മള്‍ട്ടിമീഡിയ, സംഗീതം, സിനിമ, ഇന്റര്‍നെറ്റ്, ബാങ്കിങ്ങ്, പരസ്യങ്ങള്‍, സ്പോര്‍ട്ട്സ്, കളികള്‍, സോഷ്യന്‍ നെറ്റ്‌വര്‍ക്കുകള്‍, ബ്ലോഗിങ്ങ്, സെല്‍ ഫോണുകള്‍ എന്നുതുടങ്ങി ഐ.റ്റി മേഖലയുമായി ബന്ധപ്പെട്ട് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വിവിധ കാര്യങ്ങളും മത്സര വിഷയത്തിന്റെ ഭാഗമാകും. ടി.സി.എസ്. കമ്പനിയെക്കുറിച്ചുള്ള ഒരു പ്രത്യേക റൌണ്ടും ഉണ്ടായിരിക്കുന്നതാണ്. (റെഫര്‍ ചെയ്യുക - www.tcsitwiz.com & www.tcs.com )

ടാറ്റാ കണ്‍സള്‍ട്ടള്‍സി സര്‍വ്വീസിനെപ്പറ്റി (TCS) :- വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍, കണ്‍സള്‍ട്ടന്‍സി, വ്യവസായിക പരിഹാരങ്ങള്‍, ആഗോള വ്യവസായത്തിന് ആനുകാലികമായ ഫലപ്രാപ്തി, എന്നിവയൊക്കെ മറ്റേതൊരു ഐ.റ്റി. സ്ഥാപനത്തേക്കാളും ഉയര്‍ന്ന തലത്തില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് നല്‍കുന്നു. ടാറ്റാ വ്യവസായ ശൃഖലയുടെ ഭാഗമായ ടി.സി.എസ്സില്‍, വിദദ്ധ പരിശീലനം ലഭിച്ച 202,000 ല്‍ അധികം കണ്‍സള്‍ട്ടന്‍സ് 42 രാജ്യങ്ങളിലായി സേവനം അനുഷ്ടിക്കുന്നു. 2011 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 8.2 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യവസായം ചെയ്തിരിക്കുന്ന ടാറ്റാ കള്‍സള്‍ട്ടന്‍സി, നാഷണല്‍ സ്റ്റോക്ക് എക്ച്ചേഞ്ച്, മുംബൈ സ്റ്റോക്ക് എക്ച്ചേഞ്ച് പട്ടികയിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tcs.com സന്ദര്‍ശിക്കുക.

മീഡിയ ബന്ധങ്ങള്‍ക്ക് :‌-

ശ്യാമള എം. പദ്മനാഭന്‍ shamala.p@tcs.com (+91 9820329507)
സുജാത മാധവ് ചന്ദ്രന്‍ sujata.madhav@tcs.com (+91 9249537250)