MATHEMATICS

Tampilkan postingan dengan label അനുഭവം. Tampilkan semua postingan
Tampilkan postingan dengan label അനുഭവം. Tampilkan semua postingan

Selasa, 03 September 2013

How to connect aadhar card with gas connection as online..?

പാചകവാതക സബ്സിഡി ലഭിക്കാനായി ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഏജന്‍സിയില്‍ പോയി ക്യൂ നില്‍ക്കാതെ തന്നെ എളുപ്പത്തില്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും. എസ് എം എസ് സംവിധാനത്തിലൂടെയും ഫോണ്‍വിളിയിലൂടെയും ഓണ്‍ലൈനിലൂടെയും ഇതിന് അവസരമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി എങ്ങനെ ഗ്യാസ് കണക്ഷനോട് ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാം എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ ലളിതമായി വിശദീകരിക്കുകയാണ് കാസര്‍കോഡ് ഗവ.ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍. വെറും മൂന്നു മിനിറ്റു കൊണ്ട് ആധാര്‍ നമ്പറും എല്‍.പി.ജി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാം. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

ഓണ്‍ലൈന്‍ സംവിധാനം.

rasf.uidai.gov.in എന്ന വെബ്സൈറ്റ് വഴി വീട്ടിലിരുന്നും ലോകത്തിന്റെ ഏതു കോണിലിരുന്നും ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സൈറ്റില്‍ കയറി ‘start now’ എന്ന കോളത്തില്‍ ക്ളിക് ചെയ്താല്‍ ആധാര്‍ സീഡിങ് ആപ്ളിക്കേഷന്‍ എന്ന പേജ് ലഭിക്കും.
ഇതിലെ റസിഡന്‍റ് സെല്‍ഫ് സര്‍വീസ് എന്ന തലക്കെട്ടിന് താഴെയുള്ള കോളങ്ങള്‍ കൃത്യമായി പൂരിപ്പിക്കണം. സ്റ്റെപ് 1 എന്ന കോളത്തില്‍ സംസ്ഥാനം സെലക്ട് ചെയ്യണം. വലതു വശത്തെ ആരോ മാര്‍ക്കില്‍ ക്ളിക് ചെയ്താല്‍ സംസ്ഥാനത്തിന്റെ പേരുകള്‍ ലഭിക്കും.
ഓരോ ക്ളിക്കിനു ശേഷവും രേഖകള്‍ സ്വീകരിക്കുമെന്നതിന്റെ വൃത്ത രൂപം കമ്പ്യൂട്ടറില്‍ തെളിയും.
അടുത്ത കോളത്തിലെ ജില്ലയും ഇങ്ങനെത്തന്നെ രേഖപ്പെടുത്തണം.
രണ്ടാം ഘട്ടത്തിലെ ബെനഫിറ്റ് ടൈപ് എന്ന കോളത്തില്‍ ‘എല്‍.പി.ജി’ എന്ന പേര് സെലക്ട് ചെയ്യണം.
അതിന് താഴെയുള്ള ‘സ്കീം നെയിം’ കോളത്തില്‍ ഗ്യാസ് കമ്പനിയുടെ ചുരുക്കപ്പേര് ക്ളിക് ചെയ്യണം. ഭാരത് പെട്രോളിയം കമ്പനിക്ക് ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിക്ക് എച്ച്.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ‘ഐ.ഒ.സി.എല്‍’ എന്നിങ്ങനെയാണ് ചുരുക്കപ്പേര്.
ഡിസ്ട്രിബ്യൂട്ടര്‍ നെയിം കോളത്തിന്റെ വലതുവശത്തെ ആരോ ക്ളിക് ചെയ്താല്‍ ആ ജില്ലയിലെ ഗ്യാസ് ഏജന്‍സികളുടെ പേരുകള്‍ ദൃശ്യമാകും. ഇതില്‍നിന്ന് അവരവരുടെ ഗ്യാസ് ഏജന്‍സിയുടെ പേര് തെരഞ്ഞെടുക്കണം.
അടുത്ത കണ്‍സ്യൂമര്‍ നമ്പര്‍ എന്ന കോളത്തില്‍ നമ്പര്‍ ചേര്‍ക്കണം. നമ്പര്‍ എന്‍റര്‍ ചെയ്താലുടന്‍ ഉപഭോക്താവിന്റെ പേര് വലതു വശത്ത് തെളിഞ്ഞു വരും. അങ്ങിനെ വന്നില്ലെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചാലുടന്‍ പേരു വന്നു കൊള്ളും.
മൂന്നാം ഘട്ടത്തില്‍ ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ നല്‍കണം. ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഏതെങ്കിലും ഒന്ന് നല്‍കിയാലും മതി. ആധാര്‍ നമ്പര്‍ കൃത്യമായി നല്‍കി താഴെയുള്ള ‘സബ്മിറ്റ്’ കോളത്തില്‍ ക്ളിക് ചെയ്യണം.

തുടര്‍ന്ന്, Are you sure want to submit? എന്ന അറിയിപ്പ് ദൃശ്യമാകും.
ഇതിലെ ok ക്ളിക് ചെയ്താല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരു ഘട്ടം പൂര്‍ത്തിയാകുകയും അപേക്ഷയില്‍ കാണിച്ച ഇ-മെയില്‍ വിലാസത്തിലും മൊബൈല്‍ ഫോണ്‍ നമ്പറിലും നാലക്ക പിന്‍ നമ്പര്‍ അയച്ചു കിട്ടുകയും ചെയ്യും. അടുത്തതായി വരുന്ന പേജില്‍ പിന്‍ നമ്പര്‍ ടൈപ് ചെയ്ത് മുഴുവന്‍ നിര്‍ദേശവും പാലിക്കുന്നതോടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകും.

ഓണ്‍ലൈനില്‍ ഈ പ്രൊസസ് പൂര്‍ത്തിയാക്കിയ ശേഷം നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനും മറക്കരുത്. സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്നാണല്ലോ പറയുന്നത്. അതിന് ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കേണ്ടേ? അതിനുള്ള ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നമുക്ക് അക്കൗണ്ടുള്ള ബാങ്കില്‍ പൂരിപ്പിച്ച ഫോമിനോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പു കൂടി നല്‍കണം.

പിന്നീട് ഗ്യാസ് കണക്ഷനും ആധാര്‍കാര്‍ഡും ബാങ്ക് അക്കൌണ്ട് നമ്പറും തമ്മില്‍ കണക്ട് ആയോ എന്നറിയാന്‍ ചുവടെ നല്‍കിയിരിക്കുന്ന നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ കമ്പനിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക.

HPCL | BPCL | IOCL

Jumat, 22 April 2011

അജ്മലും അവന്റെയൊരു ഡെല്ലും..!


കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ അജ്മല്‍ തന്റെ പുതിയ 'ഡെല്‍ ഇന്‍സ്പിരോണ്‍' ലാപ്​ടോപുമായി എത്തിയത് ഒരുപാട് സംശയങ്ങളുമായാണ്. ജെനുവിന്‍ 'വിന്റോസ് 7' ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ലാപില്‍ ഈയിടെയായി ഇന്റര്‍നെറ്റ് വളരേ സ്ലോയാകുകയും സൈറ്റുകള്‍ റീ-ഡയറക്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. പണം മുടക്കി, ആന്റി വൈറസ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തെങ്കിലും ആഡ്​വെയറുകളും സ്പാംവെയറുകളും നീക്കുന്നതില്‍ വേണ്ടത്ര ഫലം കണ്ടില്ലെന്നുമാത്രമല്ലാ, കൂടുതല്‍ സ്ലോ ആകുകയും ചെയ്തു. അപ്പോഴാണ് ആരോ പറഞ്ഞ് ലിനക്സിന്റേയും ഉബുണ്ടുവിന്റെ ഗുണങ്ങള്‍ മനസ്സിലാക്കിയത്. ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്ന പ്രധാനപ്പെട്ട പഠന ഫയലുകളൊന്നും നഷ്ടപ്പെടുത്താതെ, വിന്റോസ് നിലനിര്‍ത്തിക്കൊണ്ടുതന്നെ അതൊന്ന് ഇന്‍സ്റ്റാള്‍ ചെയ്തുതരണമെന്ന മിനിമം ആവശ്യമേ മരുമകന്‍ കൂടിയായ അവനുള്ളൂ..!

അതിനെന്താ പ്രയാസം? കഴിഞ്ഞ ആറേഴു കൊല്ലങ്ങളായി എത്രയെത്ര സിസ്റ്റങ്ങളില്‍ ഞാനിത് ചെയ്തിരിക്കുന്നു! എങ്കിലും, ഒരു മുന്‍കരുതലെന്ന നിലയില്‍ ആദ്യം അവന്റെ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഒരു എക്സ്ടേണല്‍ ഹാര്‍ഡ് ഡിസ്കിലേക്ക് പകര്‍ത്തിവെച്ചു. ഐടി@സ്കൂളിനു വേണ്ടി മലപ്പുറത്തെ ഹക്കീം മാസ്റ്റര്‍ കസ്റ്റമൈസ് ചെയ്തെടുത്ത ഉബുണ്ടുവിന്റെ ഏറ്റവും പുതിയ വേര്‍ഷനടങ്ങിയ പെന്‍ ഡ്രൈവില്‍ നിന്നും ബൂട്ട് ചെയ്ത് പണിയാരംഭിച്ചു. പ്രശ്നങ്ങളൊന്നുമില്ലാതെ 25 മിനിറ്റുകൊണ്ട് സംഗതി റെഡി! ബൂട്ട് ചെയ്ത് വന്ന ഉബുണ്ടുവിന്റെ അപ്ലിക്കേഷനുകളൊന്നൊന്നായെടുത്ത് ഗുണഗണങ്ങളെക്കുറിച്ച് വാചാലനായി. ഇനി, തന്റെ വിന്റോസ് നഷ്ടപ്പെട്ടിട്ടില്ലെന്ന് അവനെ ബോധ്യപ്പെടുത്താന്‍ സിസ്റ്റം റീബൂട്ട് ചെയ്തു. പടച്ചോനേ..! ബൂട്ട് ചെയ്ത് വന്ന് നില്ക്കുന്നത് .no module found.അജ്മലിന്റെ മുഖത്തെ പ്രസന്നത മാഞ്ഞു, എന്റേയും. എന്താ പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. ഒരിക്കല്‍ കൂടി ചെയ്തു നോക്കാമെന്നു തീരുമാനിച്ചു. ഇന്‍സ്റ്റലേഷനു ശേഷം ഇത്തവണ ബൂട്ടു ചെയ്ത് നേരെ വിന്റോസില്‍ കയറി. ഹാവൂ, കുഴപ്പമൊന്നുമില്ല! എന്നാല്‍ തിരിച്ചിറങ്ങി റീബൂട്ടില്‍ വീണ്ടും .no module found.

ആദ്യം വിളിച്ചത് ശ്രീനാഥിനെ. ബയോസില്‍ ചില്ലറ മിനുക്കു പണികള്‍ പറഞ്ഞുതന്നത് പരീക്ഷിച്ചു, രക്ഷയില്ല. പിന്നീട് വിളിച്ച ഹസൈനാര്‍ മാഷാണ് ചില സൂചനകള്‍ തന്നത്. പുതുതായിറങ്ങുന്ന ചില കമ്പനി ലാപ്​ടോപുകാരുടെ പോക്രിത്തരം! തങ്ങള്‍ തന്നിരിക്കുന്ന വിന്റോസിനോടൊപ്പം മറ്റു ഓപറേറ്റിങ് സിസ്റ്റങ്ങളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കാന്‍ ഏതോ പ്രോഗ്രാമുകള്‍ വിന്യസിച്ചിരിക്കുമത്ര! ഓരോ റീസ്റ്റാര്‍ട്ടിലും അവന്‍ MBR (മാസ്റ്റര്‍ ബൂട്ട് റെക്കോഡ്)മാറ്റിയെഴുതും!!

എന്നാല്‍ അതൊന്നു കണ്ടുപിടിക്കണമല്ലോ..! അരദിവസം മുഴുവന്‍ കുത്തിയിരുന്നു. ഉബുണ്ടു ഫോറം പരതി. ഗ്രബ് മാത്രം റീ ഇന്‍സ്റ്റാള്‍ ചെയ്ത് വിന്റോസില്‍ കയറി നോക്കി. മുഴുവന്‍ പ്രോഗ്രാമുകളുടേയും കൂട്ടത്തില്‍ ഡെല്‍ സ്പെഷ്യല്‍ മൂന്നെണ്ണം, അണ്‍ ഇന്‍സ്റ്റാള്‍ വഴി കളഞ്ഞൂ മൂന്നും. വീണ്ടും ഗ്രബ് റീ ഇന്‍സ്റ്റാള്‍ ചെയ്തു.

(ഗ്രബ് Re-install ചെയ്യാനായി ഹസൈനാര്‍ മങ്കട സാറിന്റെ പഴയൊരു പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്,,...........
ഉബുണ്ടു സി.ഡി. ഉപയോഗിച്ച് സിസ്റ്റം ബൂട്ട് ചെയ്യുക. Try Ubuntu ഉപയോഗിച്ച് ലൈവ് ആയി ബൂട്ട് ചെയ്ത് Desktop ലെത്തുക. ഇനി ഉബുണ്ടു/ഗ്രബ് നഷ്ടപ്പെട്ട OS ന്റെ റൂട്ട് പാര്‍ട്ടീഷ്യന്‍ ഏതെന്ന് മനസ്സിലാക്കുക. അതിനായി ടെര്‍മിനല്‍ തുറന്ന് താഴെ പറയുന്ന കമാന്റ് ടൈപ്പ് ചെയ്യുക.
sudo fdisk -l
OR
sudo blkid

sudo fdisk -l എന്ന കമാന്റിന് താഴെയുള്ള രീതിയില്‍ റിസള്‍ട്ട് ലഭിക്കുന്നു.

/dev/sda1 * 1 1976 15872188+ c W95 FAT32 (LBA)
/dev/sda2 1977 9729 62275972+ f W95 Ext'd (LBA)
/dev/sda5 1977 3800 14651248+ b W95 FAT32
/dev/sda6 3801 5546 14024713+ b W95 FAT32
/dev/sda7 5547 5801 2048256 82 Linux swap / Solaris
/dev/sda8 5802 9729 31551628+ 83 Linux

ഇതില്‍ നിന്നും size ലൂടെ പാര്‍ട്ടീഷ്യന്‍ തിരിച്ചറിയാം. റൂട്ട് പാര്‍ട്ടീഷ്യന്‍ sda8 ആണെന്നിരിക്കട്ടെ.. ഈ പാര്‍ട്ടീഷ്യനെ ലൈവ് സി.ഡി യുടെ ഫയല്‍ സിസ്റ്റത്തിലെ mnt എന്ന ഫോള്‍ഡറിലേക്ക് താഴെയുള്ള കമാന്റിലൂടെ മൗണ്ട് ചെയ്യിക്കുക.

sudo mount /dev/sda8 /mnt
ഫയല്‍ സിസ്റ്റത്തിലെ mnt എന്ന ഫോള്‍ഡര്‍ തുറന്ന് മൗണ്ട് ചെയ്തിരിക്കുന്നത് ശരിയായ പാര്‍ട്ടീഷ്യന്‍ തന്നെയാണോ എന്ന് ഉറപ്പ് വരുത്താവുന്നതാണ്. ഇനി ഫയല്‍ സിസ്റ്റത്തിലെ(ലൈവ്) dev,proc,sys എന്നിവയേയും താഴെയുള്ള കമാന്റിലൂടെ ഓരോന്നായി mnt എന്ന ഫോള്‍ഡറിലേക്ക് മൗണ്ട് ചെയ്യിക്കാം.
sudo mount --bind /dev /mnt/dev
sudo mount --bind /proc /mnt/proc
sudo mount --bind /sys /mnt/sys

ഇപ്പോള്‍ mnt എന്ന ഫോള്‍ഡറില്‍ ഒരു ചെറിയ 'വിര്‍ച്ച്വല്‍ ഫയല്‍ സിസ്റ്റം' തയ്യാറായി. പ്രസ്തുത ഫയല്‍ സിസ്റ്റത്തില്‍ അഡ്മിനിസ്ട്രേറ്റീവ് പ്രിവിലേജോടെ (chroot)പ്രവേശിക്കാന്‍ താഴെയുള്ള കമാന്റ് ഉപയോഗിക്കുക.
sudo chroot /mnt

ശേഷം ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്യാനായി താഴെയുള്ള കമാന്റ് ഉപയോഗിക്കാം.ഇവിടെ sudo ആവശ്യമില്ല.
grub-install --recheck /dev/sda (sda എന്നത് ഹാര്‍ഡ് ഡിസ്ക് ടൈപ്പിനെക്കുറിക്കുന്നു)

Ctrl+D അമര്‍ത്തി chroot നെ ക്സോസ് ചെയ്യാം.ഇനി മൗണ്ട് ചെയ്ത എല്ലാ ഫോള്‍ഡറുകളേയും unmount ചെയ്യിക്കാം.
sudo umount /mnt/dev
sudo umount /mnt/sys
sudo umount /mnt/proc
sudo umount /mnt
സിസ്റ്റം റീബൂട്ട് ചെയ്യുക.
sudo reboot)
ഭാഗ്യം സംഗതി റെഡി!
പിന്‍കുറിപ്പ്:
ഡെല്ലിന്റേതില്‍ മാത്രമല്ലാ, സോണി വയോ, ഏസര്‍,...തുടങ്ങിയവകളിലും ഈ പ്രശ്നമുണ്ട്. ഇന്‍സ്റ്റലേഷനു മുമ്പ് വിന്റോസില്‍ കയറി കുഴപ്പക്കാരെ പുറത്താക്കിയാല്‍ പിന്നെ യാതൊരു പ്രശ്നവുമില്ല.
കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ വെച്ച് ഹക്കീം മാഷോട് ഈ വിവരം പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഇതൊരു പോസ്റ്റാക്കണമെന്നും ധാരാളം പേര്‍ക്ക് ഉപകാരപ്പെടുമെന്നും പറഞ്ഞത്. സാങ്കേതികമായി വലിയ ധാരണകളൊന്നുമില്ലാത്തതിനാല്‍ പോസ്റ്റിലുള്ള പിശകുകള്‍ അറിവുള്ളവര്‍ കമന്റുവഴി തിരുത്തണം. ഇതുപോലുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയും വേണം.

Minggu, 30 Januari 2011

മാത്​സ് ബ്ലോഗിന് രണ്ട് വയസ്സ്


മാത്​സ് ബ്ലോഗിന് രണ്ടു വയസ്സ്! 2009 ജനുവരി 31 ന്റെ സായന്തനത്തില്‍ എറണാകുളം ജില്ലയിലെ എടവനക്കാട് പിറന്നുവീണ, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും മാത്രമല്ലാ ലോകമെമ്പാടുമുള്ള ഗണിതസ്നേഹികളുടേയും ഈ പൊന്നോമന, ശൈശവസഹജമായ അരിഷ്ടതകള്‍ അതിജീവിച്ചുകൊണ്ട് ബാല്യത്തിലേക്ക് പിച്ചവെക്കുകയാണ്. ഒത്തിരി നന്ദിയുണ്ട്, എല്ലാവരോടും. കഴിഞ്ഞ ബക്രീദ് ദിനത്തില്‍ ഞങ്ങളോടൊത്ത് മണിക്കൂറുകളോളം ചെലവഴിച്ച ബഹു. ഡിപിഐ ശ്രീ. എ.പി.എം. മുഹമ്മദ് ഹനീഷ്, ഐടി@സ്കൂള്‍ എക്സി. ഡയറക്ടര്‍ ശ്രീ. അന്‍വര്‍ സാദത്ത് സാര്‍, മുഖ്യ രക്ഷാധികാരികളായ കൃഷ്ണന്‍സാര്‍, അച്യുത് ശങ്കര്‍ സാര്‍, സഹോദരതുല്യനായ സുനില്‍ പ്രഭാകര്‍ സാര്‍, ഈ ബ്ലോഗിന് പ്രചോദനമാകുകയും ആദ്യ കമന്റിലൂടെ ഞങ്ങളെ വിസ്മയിപ്പിക്കുകയും ചെയ്ത ഐടി@സ്കൂള്‍ എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ആന്റണി സാര്‍, തല്ലിയും തലോടിയും എന്നും കൂടെ നിന്ന മാസ്റ്റര്‍ ട്രെയിനര്‍ ജയദേവന്‍ സാര്‍, സ്വന്തം വെബ്​പോര്‍ട്ടലായ 'ഹരിശ്രീ പാലക്കാടി'നോടു തുല്യമായ സ്നേഹം എന്നും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഐടി@സ്കൂള്‍ പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയരാജന്‍ സാര്‍,എസ്.ഐ.ടി.സിമാരുടെ കണ്ണിലുണ്ണികളായി മാറിയ മലപ്പുറത്തെ ഹസൈനാര്‍ മങ്കട, ഹക്കീം സാര്‍, ബ്ലോഗിന്റെ നിറചൈതന്യങ്ങളായ അഞ്ജന, പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്ററി സ്കൂളിലെ കൊച്ചുമിടുക്കികള്‍ ആതിര,അനന്യ,ഹരിത, പൈത്തണ്‍ ക്ലാസ്സുകളിലൂടെ ലളിത പാഠങ്ങളുമായി വന്ന ഫിലിപ്പ്സാര്‍, മത്സരപരീക്ഷാ സഹായവുമായി ഭാഷയുടേയും സംസ്ഥാനത്തിന്റേയും അതിരുകള്‍ ഭേദിച്ച് കടന്നുവന്ന ചത്തീസ്ഘഢിലെ സഞ്ജയ് ഗുലാത്തി സാര്‍,......വേണ്ടാ, എഴുതാന്‍ തുടങ്ങിയാല്‍ എങ്ങും നില്ക്കില്ല!

ഈ അവസരത്തില്‍ വായനക്കാര്‍ ഈ ബ്ലോഗുമായുള്ള പരിചയം കമന്റിലൂടെ പങ്കുവെച്ചാലോ..? ഈ ബ്ലോഗ് നിങ്ങളെ സ്കൂള്‍ അധ്യയനത്തില്‍ എങ്ങിനെ സഹായിക്കുന്നു...? എങ്ങിനെയാണ് നിങ്ങള്‍ ഈ ബ്ലോഗിനെ കുറിച്ച് അറിഞ്ഞത്. ? മാത്സ് ബ്ലോഗ് അവതരിപ്പിക്കുന്ന പുതിയ സംവിധാനങ്ങള്‍ (എസ്.എം.എസ് അലേര്‍ട്ട്, ഫ്ലാഷ് ന്യൂസ് എന്ന പുതിയ ഗാഡ്ജറ്റ്) നിങ്ങള്‍ക്ക് പ്രയോജനപ്പടുന്നുണ്ടോ എന്നൊക്കെയറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ടീമംഗങ്ങളെല്ലാവരുടേയും അനുഭവങ്ങള്‍ കൂടിയാകുമ്പോള്‍ കമന്റുകളില്‍ റെക്കോഡ് തന്നെ പ്രതീക്ഷിക്കാമല്ലോ, അല്ലേ?
ഒപ്പം ഭാവി പരിപാടികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളുമാകാം, എന്താ? കൂടുതല്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിമര്‍ശനങ്ങളും സ്വാഗതാര്‍ഹമാണ് കേട്ടോ..!

Sabtu, 03 Juli 2010

ഉച്ചക്കഞ്ഞിയില്‍ മണ്ണുവീഴ്ത്താതെ..!

ചോര്‍ന്നൊലിക്കുന്ന കഞ്ഞിപ്പുരയ്ക്കു മുന്നില്‍ ഉച്ചക്കഞ്ഞിക്കുള്ള ബെല്ലടിക്കുമ്പോള്‍ പലതരത്തിലുള്ള കഞ്ഞിപ്പാത്രങ്ങളുമായി ക്യൂ നില്ക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍. തിളച്ച കഞ്ഞിയും പുഴുങ്ങിയ ചെറുപയറുകട്ടയും മുഖം നോക്കാതെ പാത്രത്തിലേക്കു പാരുകയാണ് പാചകക്കാരി സുലേഖയും സഹായി മീനാക്ഷിയും. കൈ പൊള്ളാതിരിക്കാനുള്ള തത്രപ്പാടില്‍ തങ്ങളെക്കൊണ്ടാകുന്നരീതിയില്‍ സര്‍ക്കസുകളിച്ച് ഒരുവിധം പാത്രവുമായി, മണ്ണും ചെളിയുമായി കുഴഞ്ഞിരിക്കുന്ന ക്ലാസ് വരാന്തയിലേക്ക് എത്തിപ്പെട്ട് കയ്യില്‍ കരുതിയ അച്ചാര്‍ പാക്കറ്റ് പല്ലുകൊണ്ട് കടിച്ചു വലിച്ചീമ്പി റേഷനരിയുടെ മനം പിരട്ടുന്ന ഗന്ധമാസ്വദിച്ച് ഒരുവിധം കഞ്ഞികുടിച്ചെന്നു വരുത്തിത്തീര്‍ക്കുന്ന പിഞ്ചോമനകള്‍......

പന്ത്രണ്ടേമുക്കാലാകുമ്പോള്‍ മഴയത്ത് കഞ്ഞിപ്പുര ലക്ഷ്യമാക്കി ഓടുന്നവര്‍..കഞ്ഞി തീരുന്നതിനു മുമ്പ് എത്തുക എന്നതാണ് അവരുടെ ലക്ഷ്യം...എത്രയോ നല്ല പദങ്ങള്‍ കിടക്കുമ്പോഴും 'കഞ്ഞിക്കുള്ള പിള്ളേര്‍' എന്നതാണ് അവരുടെ പേര്...

ചില കുട്ടികളുടെ അന്നത്തെ ആഹാരം അതു മാത്രമായിരിക്കും എന്നത് ഒരു ഞെട്ടിക്കുന്ന സത്യം...
കഞ്ഞി കുടിയും കഴിഞ്ഞ് കഞ്ഞിപ്പുരയുടെ പിന്നാമ്പുറത്തു വന്നു നില്‍ക്കുന്നവര്‍ മറ്റൊരു കാഴ്‌ച ... കഞ്ഞി ബാക്കിയുണ്ടെങ്കില്‍ അതു വീട്ടുകാര്‍ക്ക് കൊണ്ടു പോയി അവരുടെയും പശിയടക്കാം എന്നതാണ് ഈ പിന്നാമ്പുറത്തു വരുന്നവരുടെ ലക്ഷ്യം. കൂട്ടത്തിലെ മുതിര്‍ന്ന പിള്ളേരുടെ ഉത്തരവാദിത്വമാണ് കഞ്ഞി വിളമ്പല്‍..പെരു മഴയത്ത് കഞ്ഞിപ്പുരയില്‍ നിന്നും അവര്‍ ബക്കറ്റു നിറയെ കഞ്ഞിയുമായി അതു വിതരണം ചെയ്യേണ്ട സ്ഥലത്തേക്ക് ഓടണം..

കേരളത്തിലെ ഭൂരിഭാഗം പൊതുവിദ്യാലയങ്ങളിലേയും ഒരു നേര്‍ക്കാഴ്ചയായിരുന്നൂ ഇതെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല!

ഇതിനൊരു മാറ്റം വേണ്ടേ...?


ഇത്തരുണത്തിലാണ്, ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈയടുത്ത് പുറപ്പെടുവിച്ച ഒരു അസാധാരണ അഭ്യര്‍ഥന പ്രസക്തമാകുന്നത്. അന്നദാനം എന്ന പുണ്യകര്‍മ്മത്തിന്റെ മഹത്വത്തേയും അത് വളരേയധികം സൂക്ഷ്മതയോടെ നിര്‍വ്വഹിക്കേണ്ടതിന്റെ പ്രാധാന്യത്തേയും കുറിച്ചുള്ള പ്രസ്തുത കത്തില്‍, സ്വന്തം കുടുംബാംഗങ്ങള്‍ക്കു ഭക്ഷണം നല്‍കുന്ന അതേ ശ്രദ്ധ, കേരളത്തിലെ ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നതിലും കാണിക്കുവാന്‍ അദ്ദേഹം അഭ്യര്‍ഥിക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷമാണെന്നുതോന്നുന്നു, എറണാകുളത്തു വെച്ചു നടന്ന ഒരു ചടങ്ങില്‍, ഉച്ചക്കഞ്ഞിവിഷയത്തിലുള്ള തന്റെ സ്വപ്നങ്ങള്‍ ഇദ്ദേഹം പങ്കുവെച്ച വേദിയില്‍ ഈ കുറിപ്പുകാരനും ഒരു ശ്രോതാവായുണ്ടായിരുന്നു. ഓരോ ഉപജില്ലയിലും ഓരോ 'സെന്ററലൈസ്ഡ് അടുക്കള', ആ ഉപജില്ലയിലെ സ്കൂളുകളിലെ മുഴുവന്‍ പാചകക്കാരും ഒത്തുകൂടി, ലളിതമെങ്കിലും പോഷകസമൃദ്ധമായ ഉച്ചയൂണ് തയ്യാറാക്കി പൊതിച്ചോറായി സ്കൂളുകളില്‍ എത്തിക്കുക.....അങ്ങിനെ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ കേള്‍വിക്കാരില്‍ ആവേശം വിതച്ചു. അടുത്ത അധ്യ​യനവര്‍ഷമാകുമ്പോഴേക്ക് പ്രായോഗികതലത്തിലേക്കെത്താനുള്ള രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. ഏതായാലും, കഴിഞ്ഞയാഴ്ച ബഹു. മുഖ്യമന്ത്രി എറണാകുളം ജില്ലയിലെ പറവൂരില്‍ 'അമ്മതന്‍ ഭക്ഷണം' എന്ന പരിപാടി ഔപചാരികമായി ഉത്ഘാടനം ചെയ്യുകയുമുണ്ടായി.

നൂതനമായ ആശയങ്ങള്‍ അവതരിപ്പിക്കാനും, അത് പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ കാലവിളംബമന്യേ കൈക്കൊള്ളാനും ഉശിരു കാണിക്കുന്ന ഇത്തരം യുവരക്തങ്ങള്‍ പകര്‍ന്നുതരുന്ന ആവേശം കേരളത്തിലെ അധ്യാപരും മറ്റു രക്ഷാകര്‍തൃ പൊതുസമൂഹവും നെഞ്ചേറ്റുകയാണെങ്കില്‍ നമ്മുടെ നാട് ഈ കാര്യത്തില്‍ കൂടി മാതൃകയാകുമെന്നാണ് എനിയ്ക്കുതോന്നുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുക.

പിന്‍കുറി :
എം.എല്‍.എ ഫണ്ടില്‍ നിന്നും, തന്റെ മണ്ഡലത്തിലെ സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്കുള്ള പാത്രങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങിനിടയില്‍ രണ്ടുവര്‍ഷം മുന്‍പ് തൃശൂര്‍ ജില്ലയിലെ നാട്ടിക എം.എല്‍.എ. ശ്രീ. ടി.എന്‍. പ്രതാപന്‍, അധ്യാപകരും നിര്‍ബന്ധമായി കുട്ടികള്‍ക്കു കൊടുക്കുന്ന ഭക്ഷണം സ്കൂളില്‍ നിന്നും കഴിക്കണമെന്നും അതിനുവേണ്ട അധികച്ചെലവു കൂടി വഹിക്കാന്‍ തയ്യാറാണെന്നും അറിയിക്കുകയുണ്ടായി. അങ്ങനെയെങ്കിലും ഭക്ഷണത്തിന്റെ ഗുണനിലവാരമുയരട്ടേയെന്നായിരുന്നിരിക്കണം മൂപ്പരുടെ ചിന്ത!