MATHEMATICS

Tampilkan postingan dengan label വാര്‍ത്തകള്‍. Tampilkan semua postingan
Tampilkan postingan dengan label വാര്‍ത്തകള്‍. Tampilkan semua postingan

Senin, 12 Agustus 2013

How to apply for K-TET

അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ അഭിരുചിയും നിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ചുമതല അതത് സംസ്ഥാനങ്ങള്‍ക്കായിരിക്കുമെന്നാണ് 2009 ലെ വിദ്യാഭ്യാസ അവകാശനിയമം നിഷ്ക്കര്‍ഷിക്കുന്നത്. അധ്യാപകരായി നിയമിക്കപ്പെടുന്നവര്‍ തന്റെ ചുമതലയോട് ആത്മാര്‍ത്ഥമായ അഭിരുചിയും വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ വെല്ലുവിളികള്‍ നേരിടാന്‍ ശേഷിയുള്ളവരുമായിരിക്കണമെന്നാണ് ഈ പുത്തന്‍ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നത്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്ക്കൂള്‍ ക്ലാസുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ മേല്‍പ്പറഞ്ഞ ഗുണനിലവാരം കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് എന്ന കെ-ടെറ്റ് പരീക്ഷയിലൂടെ അളക്കാനാകുമെന്നാണ് അധികാരികളുടെ കണക്കുകൂട്ടല്‍. കേരളാ പരീക്ഷാഭവനാണ് പരീക്ഷകളുടെ നടത്തിപ്പ് ചുമതല. സെപ്റ്റംബര്‍ 28 നും ഒക്ടോബര്‍ 5 നുമായി പരീക്ഷകള്‍ നടക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പരീക്ഷയ്ക്ക് ഓണ്‍ലൈനിലൂടെ ആഗസ്റ്റ് 24 വൈകീട്ട് അഞ്ച് മണിവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പരീക്ഷയുടെ വിജ്ഞാപനം, പ്രോസ്​പെക്ടസ്, സിലബസ്, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവ ചുവടെയുള്ള ലിങ്കില്‍ ലഭ്യമാണ്. നോക്കുമല്ലോ. അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.

Website | Notification | Prospectus | Erratum

Syllabus

Category I | Category II | Category III | Category IV |

Model Question
Category I | Category II | Category III | Category IV

പ്രധാന തീയതികള്‍

പരീക്ഷാഭവന്റെ Website ലൂടെ Teacher Eligibility Test-ന് Online ആയി Registration നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

കേരള പരീക്ഷാഭവന്‍ നടത്തുന്ന K-TET എന്ന Examination ന് Online ആയി Application നല്‍കുന്നതിന് വേണ്ടി www.ktet.in വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ www.keralapareekshabhavan.in എന്ന പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിലെ K-TET 2013 എന്ന Link Click ചെയ്യുകയോ ചെയ്ത ശേഷം ചുവടെ ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

രണ്ട് ഘട്ടങ്ങളായാണ് ആപ്ലിക്കേഷന്‍ നല്‍കേണ്ടത്
  1. K-TET Chalan Form
  2. K-TET Online Application Form

A. K-TET Chalan form ലഭിക്കുന്നതിന്
  • K-TET Chalan form എന്ന Link ല്‍ Click ചെയ്യുക. സ്ക്രീനില്‍ തെളിയുന്ന form-ല്‍ ഏത് വിഭാഗത്തിലാണ് പരീക്ഷ എഴുതുന്നതെന്ന് തീരുമാനിച്ചതിനു ശേഷം ശ്രദ്ധാപൂര്‍വ്വം form-ല്‍ data രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.
  • ഒന്നില്‍ കൂടുതല്‍ Categoryയ്ക്ക് അപേക്ഷിക്കുന്നവര്‍ ഒരു Chalan Form ല്‍ തന്നെ അത് രേഖപ്പെടുത്തി ബാങ്കില്‍ ഫീസ് അടയ്കേണ്ടതാണ്.
  • Category II ലും IV ലും ഒരേ വ്യക്തി അപേക്ഷിക്കാന്‍ പാടുള്ളതല്ല.
  • ഒരു അപേക്ഷകന്‍ ഒരു അപേക്ഷാ ഫോം മാത്രമേ പരീക്ഷയ്ക്കു വേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷനു ഉപയോഗിക്കാന്‍ പാടുള്ളു. ഒന്നിലധികം വിഭാഗങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഒരു അപേക്ഷാഫോമില്‍ത്തന്നെ ഇക്കാര്യം രേഖപ്പെടുത്തിയാല്‍ മതിയാവുന്നതാണ്. ഒന്നിലധികം അപേക്ഷകള്‍ തരുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
  • Chalan Form പൂരിപ്പിക്കുമ്പോള്‍ പരീക്ഷാ ഫീസില്‍ ഇളവുണ്ടോയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ തുക അടയ്ക്കുന്നതിന് സൗകര്യപ്രദമായ SBT Branch തെരഞ്ഞെടുക്കേണ്ടതുമാണ്. തെരഞ്ഞെടുക്കുന്ന SBT Branch ല്‍ മാത്രമേ ഫീസ് അടയ്ക്കാന്‍ സാധിക്കുകയുള്ളു.
  • Chalan Form Submit ചെയ്യുമ്പോള്‍ ലഭിക്കുന്ന form പ്രിന്റ് എടുത്ത് അതില്‍ കാണിച്ചിരിക്കുന്ന SBT Branch ല്‍ തുക അടയ്ക്കേണ്ടതാണ്.
  • Chalan Formല്‍ കാണുന്ന Application Numberഉം Application IDയും തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.
B. K-TET Online Application അയയ്ക്കുന്നതിന്


  • ഫീസ് Bank-ല്‍ അടച്ചതിനു ശേഷം മേല്‍പ്പറഞ്ഞ Website ല്‍ പ്രവേശിച്ച് K-TET Online Application Form എന്ന Linkല്‍ Click ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍ Application Number ഉം Application ID ഉം കൊടുത്ത് Login ചെയ്യുക. ലഭിക്കുന്ന അപേക്ഷയില്‍ ശേഷിക്കുന്ന ഭാഗങ്ങള്‍ ശ്രദ്ധാപൂര്‍വം പൂരിപ്പിച്ച് Save ചെയ്യുക.
  • അപേക്ഷകന്റെ 30KB യില്‍ താഴെ Size ലുള്ള JPEG format-ലുള്ള ഒരു ഫോട്ടോ (രണ്ടു മാസത്തിനകം എടുത്തത്) ആണ് upload ചെയ്യേണ്ടത്.
  • Category 3 വിഭാഗത്തില്‍ apply ചെയ്യുന്നവര്‍ അവരുടെ വിഷയം തെറ്റു കൂടാതെ തെരഞ്ഞെടുക്കേണ്ടതാണ്.
  • ഓരോ വിഭാഗത്തിലും അപേക്ഷിക്കുന്നവര്‍ Language-I, Language-II തെരഞ്ഞെടുക്കുന്നത് ഏതൊക്കെയാണെന്ന് കൃത്യമായി select ചെയ്യേണ്ടതാണ്.
  • Submit ചെയ്യുന്ന ആപ്ലിക്കേഷന്‍ 24.08.2013 വരെ Edit ചെയ്യാവുന്നതാണ്. Editing ആവശ്യമില്ലെങ്കിലോ, അപേക്ഷ പൂര്‍ണ്ണമായി എന്ന് ബോധ്യമായാലോ Online Application Form Login ചെയ്യുമ്പോള്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ ഫോമിന്റെ മുകള്‍ ഭാഗത്തുള്ള "Confirm Application Form" എന്ന ലിങ്ക് ക്ലിക്ക് ചെയ്യേണ്ടതാണ്.
  • ആപ്ലിക്കേഷന്‍ ഫോം confirm ചെയ്താല്‍ മാത്രമേ അപേക്ഷ നല്‍കിയതായി പരിഗണിക്കുകയുള്ളു.

  • Online ആയി Application രജിസ്റ്റര്‍ ചെയ്യാവുന്ന അവസാന ദിവസം 24.08.2013 വൈകുന്നേരം 5 PM വരെ.



  • Chalan ഫോമിന്റേയോ Application Form ന്റെയോ Print outകള്‍ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. എന്നാല്‍ എന്തെങ്കിലും പ്രത്യേകകാരണം കൊണ്ട് ആവശ്യപ്പെടുന്ന പക്ഷ അവ പരീക്ഷാഭവനിലേക്കും K-TET പാസ്സാകുന്നവര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കും ഹാജരാക്കുന്നതിന് വേണ്ടി സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.



  • സംശയങ്ങള്‍ക്കായി 0471-2546832, 0471-2546823, 0471-2546816 എന്ന നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്.
    കഴിഞ്ഞ വര്‍ഷം വിക്ടേഴ്സ് ചാനലില്‍ കെ-ടെറ്റ് പരീക്ഷാഘടനയെക്കുറിച്ച് സംപ്രേക്ഷണം ചെയ്ത വീഡിയോ

    Jumat, 20 April 2012

    വിദ്യാഭ്യാസ അവകാശ നിയമം - ഘടനാപരമായ മാറ്റം

    വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്ക്കൂളുകളില്‍ ഘടനാപരമായ മാറ്റം നടപ്പാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞു കാണുമല്ലോ. ഘടനാപരമായ മാറ്റത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമെല്ലാം സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. അതിന്റെ കരട് രൂപം ചുവടെ നല്‍കിയിരിക്കുന്നു. അവ വ്യക്തമായി വായിച്ച് നോക്കി ഗുണപരമായ അഭിപ്രായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    വിദ്യാഭ്യാസ അവകാശ നിയമം - ഘടനാപരമായ മാറ്റം ഇങ്ങനെ

    1-4-2010-ല്‍ നിലവില്‍ വന്ന സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം 2009 രാജ്യത്ത 6 വയസിനും 14 വയസിനുമിടയില്‍ പ്രായമുളള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനുളള അവകാശം ഉറപ്പു വരുത്തുന്നു. രക്ഷാകര്‍ത്താവിനോടൊപ്പം ഈ ഉത്തരവാദിത്വം ഗവണ്‍മെന്റിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും ഉളളതാണ്. ഈ ആക്ടിലെ ഷെഡ്യൂളില്‍ അനുശാസിക്കുന്ന വിധം വിദ്യാര്‍ത്ഥി അധ്യാപക അനുപാതം, വാര്‍ഷിക അധ്യയന ദിനങ്ങള്‍, അധ്യാപന സമയം, പഠന മുറികളുടെ എണ്ണം, പഠനോപകരണങ്ങളുടെ ലഭ്യത, ഗ്രന്ഥശാല, ടോയിലറ്റ്, കുടിവെളളം, കളിസ്ഥലം, ഉച്ചഭക്ഷണത്തിനുളള പാചകപ്പുര, 6 മുതല്‍ 8 വരെയുളള ക്ളാസ്സുകള്‍ക്ക് വിഷയം തിരിച്ചുളള അധ്യാപകര്‍, കല, പ്രവൃത്തി,കായിക പരിശീലനം എന്നിവയ്ക്കു വേണ്ട അധ്യാപകര്‍ ഇവയും ഉറപ്പാക്കേതുണ്ട്. ഇത് ആക്ട് നിലവില്‍ വന്ന് 3 വര്‍ഷത്തിനകം നിര്‍ബന്ധമായും പാലിക്കപ്പടണം.ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി വിഭാഗത്തില്‍ 30:1 ആയും യു.പിയിലും ഹൈസ്കൂളിലും 35:1 ആയും ആകേണ്ടതുണ്ട്. അതോടൊപ്പം 150 കുട്ടികള്‍ വീതമുളള എല്‍.പി. സ്കൂളിലും 100 കുട്ടികളുളള ഒരു യു.പി.സ്കൂളിലും സ്വതന്ത്രചുമതലയുളള ഒരു ഹെഡ്മാസ്ററുടെ തസ്തികയും അനുവദനീയമാണ്.

    ഈ ആക്ടിനെ തുടര്‍ന്ന് സംസ്ഥാനത്തു വന്ന വിദ്യാഭ്യാസ അവകാശ ചട്ടമനുസരിച്ച് (1 മുതല്‍ 5 വരെ) എല്‍.പി.സ്കൂള്‍ ഒരു കിലോമീറ്ററിനും അപ്പര്‍ പ്രൈമറി സ്കൂള്‍ (6 മുതല്‍ 8 വരെ) 3 കിലോ മീറ്ററിനുളളിലും സ്ഥിതി ചെയ്യുന്ന “അയല്‍പക്ക വിദ്യാലയങ്ങള്‍” പ്രവര്‍ത്തിക്കേണ്ടതാണ്. ഈ ഏകീകരണം നടപ്പിലാക്കുമ്പോള്‍ ഭൌതികവും ഘടനാപരവും മാനവശേഷി വ്യതിയാനവും പാഠ്യക്രമത്തിലും പാഠ്യപദ്ധതിയിലും മാറ്റവും അനിവാര്യമാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം 2852 യു.പി. സ്കൂളുകളില്‍ നിന്ന് 5-ം ക്ളാസ് മാറ്റി എല്‍.പി.സ്കൂളില്‍ ചേര്‍ക്കേണ്ടതായി വരും. അതോടൊപ്പം 2780 ഹൈസ്കൂളുകളില്‍ നിന്നും 8-ം ക്ളാസ് മാറേണ്ടതുണ്ട്. 5801 എല്‍.പി.സ്കൂളുകളില്‍ 5-ം ക്ളാസും 2851 യു.പി.സ്കൂളുകളോടൊപ്പം 8-ാം ക്ളാസും ചേര്‍ക്കേണ്ടതായി വരും.

    ഇപ്രകാരം മാറ്റി സ്ഥാപിക്കുന്നതോടൊപ്പം പുതുക്കിയ വിദ്യാര്‍ത്ഥി അധ്യാപക അനുപാതം അനുസരിച്ചാകണം ക്ളാസ് മുറികള്‍ ഒരുക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ 5-ം തരം ചേര്‍ക്കുന്നതിനും എല്‍.പി.സ്കൂളുകളില്‍ 11305 ക്ളസ് മുറികള്‍ പണിതുണ്ടാക്കണം. 8-ാം തരം കൂട്ടിച്ചര്‍ക്കുന്ന യു.പി. സ്കൂളുകളില്‍ 6681 ക്ളാസ് മുറികള്‍ കൂടി വേണ്ടി വരുന്നു. ആകെ 17986 മുറികള്‍. ഇതിനു പുറമേയാണ് വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കുന്നതു വഴി എല്ലാ ക്ളാസുകള്‍ക്കുമായി അധികമായി വേണ്ടി വരുന്ന കെട്ടിട നിര്‍മാണം. ഘടനപരമായ മാറ്റം നടപ്പാക്കുന്നതിനു വേണ്ടി വരുന്ന 18000 ക്ളാസ് കെട്ടിട നിര്‍മ്മാണം വിദ്യാര്‍ത്ഥി സമൂഹത്തിന് ഇന്ന് നഷ്ടപ്പട്ടു കൊണ്ടിരിക്കുന്ന പൊതു സൌകര്യങ്ങളും കളിസ്ഥലവും, തുറസായ സഹവാസവും ഇല്ലാതാക്കും. വര്‍ഷം മുഴുവനും നീണ്ട നില്‍ക്കുന്ന കെട്ടിടനിര്‍മ്മാണമാകും ഫലം. കെട്ടിട നിര്‍മ്മാണമെന്ന ദുരിതം മാറാത്ത വിദ്യാലയ അന്തരീക്ഷം കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

    കീഴ്വഴക്കങ്ങള്‍ മാറ്റിവച്ച് പുതു തലമുറയുടെ ഭാവിയാണ് പ്രധാനമെന്ന ലക്ഷ്യത്തോടെ ഒരുമിച്ചു നിന്നാല്‍ ഈ സാഹചര്യം മറികടക്കാനാകും. പൊതു വിദ്യാഭ്യാസം നിലനിര്‍ത്തണ്ടതിന് കൂട്ടായ പരിശ്രമമാണ് വേണ്ടത്. ഈ കൂട്ടായ്മയില്‍ പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് നടത്തിക്കൊണ്ടുപോകുന്ന എയ്ഡഡ്-സര്‍ക്കാര്‍ സ്കൂളുകള്‍ ഒന്നായി കാണാന്‍ കഴിയണം. ഒരു പ്രദേശത്ത ജനങ്ങളുടെ പൊതു സ്വത്തോയി ഈ വിദ്യാലയങ്ങള്‍ ഉയരണം.

    മദര്‍ സ്കൂള്‍

    സംസ്ഥാനത്ത് അഞ്ചാം തരം പഠിപ്പിക്കുന്ന എല്ലാ വിദ്യാലയങ്ങളേയും അവ സ്ഥിതി ചെയ്യുന്ന അയല്‍പക്ക എല്‍.പി.സ്കൂളിന്റേയും “മദര്‍ സ്കൂള്‍ ആക്കി” മാറ്റുകയെന്നതാണ് ലക്ഷ്യമിടുന്നത്. “മദര്‍ സ്കൂളില്‍” നിന്നും ഒരു കിലോ മീറ്റര്‍ ചുറ്റളവിലുളള എല്ലാ എല്‍.പി.സ്കൂളുകളും ഈ സ്കൂളിന്റെ ഫീഡര്‍ സ്കൂളൂകളായിരിക്കും. ഒരു കിലോ മീറ്റര്‍ പരിധിയില്‍ മദര്‍ സ്കൂളുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലേറ്റവും അടുത്തുളള സ്കൂളായിരിക്കും മദര്‍ സ്കൂള്‍.

    മദര്‍ സ്കൂളിനൊപ്പം ആ ഗണത്തിലുള്‍പ്പടുന്ന എല്ലാ സ്കൂളുകളേയും ഒരു കേന്ദ്രമായി പരിഗണിച്ച് വികസന പദ്ധതികള്‍ നടപ്പാക്കും. ഒരു ഗണത്തില്‍ (ക്ളസ്റര്‍) പരിഗണിക്കപ്പടുന്ന മദര്‍ സ്കൂള്‍ ആ പ്രദേശത്ത കുട്ടികളുമായി അകന്നു നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുളളതെങ്കില്‍ അത്തരം മദര്‍ സ്കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വികസിപ്പിച്ച് എടുക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നേരിട്ട് നേതൃത്വം നല്‍കും. ബന്ധപ്പട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടുന്ന വിധം പ്രത്യേക ചുമതല നല്‍കും.

    ഇതിനായി ഡി.പി.ഐ.യില്‍ ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തനം ആരംഭിക്കും. എം.എല്‍.എ/എസ്.എസ്.എ/തദ്ദേശ സ്വയംഭരണപദ്ധതി വിഹിതം ഉപയോഗിച്ച് ഈ ക്ളസ്റര്‍ സ്കൂളുകളില്‍ ആവശ്യമായ എല്ലാ സൌകര്യങ്ങളും നിശ്ചിതകാലയളവില്‍ നടപ്പാക്കും.

    ഫീഡര്‍ സ്കൂളുകള്‍

    പ്രധാനമായും ഒന്നു മുതല്‍ നാലുവരെയുളള സ്കൂളുകളാണ് ഫീഡര്‍ സ്കൂളുകള്‍. കുട്ടി ഇപ്പാള്‍ പഠിക്കുന്ന സ്കൂളിലെ “റോള്‍’’ പ്രകാരം അവര്‍ക്ക് അഞ്ചാം ക്ളാസ്സിലും പഠനം തുടരാവുന്നതാണ്. മദര്‍ സ്കൂളിലെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുതകുംവിധമായിരിക്കും ഒരു ഫീഡര്‍ സ്കൂള്‍.ഒന്നിലധികം മദര്‍ സ്കൂളുകളില്‍ ദൂര പരിധിയിലാകുമെങ്കിലും പ്രധാനമായും സര്‍ക്കാര്‍ നിശ്ചയിക്കുന്ന മദര്‍ സ്കൂളിന്റെ ഫീഡര്‍ സ്കൂളായി മാത്രമായിരിക്കും വികസന പദ്ധതിയില്‍ അംഗമായി നിശ്ചയിക്കുന്നത്. അഞ്ചു തരം മദര്‍-ഫീഡര്‍ സ്കൂളുകളാണ് ഉണ്ടാകുക.

    1) ഗവ: മദര്‍ സ്കൂള്‍ + ഗവ: ഫീഡര്‍ സ്കൂളുകള്‍
    2) ഗവ: മദര്‍ സ്കൂള്‍ + ഗവ: എയ്ഡഡ് ഫീഡര്‍ സ്കൂളുകള്‍
    3) എയ്ഡഡ് മദര്‍ സ്കൂള്‍ + ഗവ:ഫീഡര്‍ സ്കൂളുകള്‍
    4) എയ്ഡഡ് മദര്‍ സ്കൂള്‍ + ഗവ:/എയ്ഡഡ് ഫീഡര്‍ സ്കൂളുകള്‍
    5) എയ്ഡഡ് മദര്‍ സ്കൂള്‍ + എയ്ഡഡ് ഫീഡര്‍
    സ്കൂള്‍കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ വാഹന സൌകര്യം സൌജന്യമായി നല്‍കേണ്ടുന്ന ഉത്തരവാദിത്വം മദര്‍ സ്കൂളൂകള്‍ക്കായിരിക്കും.

    ആശ്വാസ് “ASWAS”

    വിദ്യാഭ്യാസ അവകാശ നിയമം വിഭാവനം ചെയ്യുന്ന കലാ-കായിക പ്രവൃത്തി പരിചയമായ കുട്ടികള്‍ എന്നത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് “ ASWAS ” – (Arts, Sports, Work Experience inSchool) നിശ്ചിത മദര്‍ സ്കൂളുകളിലെ ഒരു ഫീഡര്‍ സ്കൂളിനെ കലാകായിക പ്രവൃത്തി പരിചയ വിദ്യാഭ്യാസത്തിനുതകും വിധം പരിവര്‍ത്തനം ചെയ്ത് മുഖ്യധാര പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നതാണ്.ഇതിനായി കലാകായിക പ്രവൃത്തി പരിചയത്തിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പടുത്തും.

    ആശ്വാസ് സകൂളുകളില്‍ പ്രവര്‍ത്തിയെടുക്കുന്നതിന് തയ്യാറാകുന്ന സ്പെഷ്യലിസ്റ് അധ്യാപകര്‍ക്ക് പ്രസ്തുത സ്കൂളിലെഹെഡ്മാസ്റര്‍ക്കു പുറമെ ആര്‍ട്ട്/പ്രവൃത്തി/കായിക പരിശീലന വിഭാഗത്തിന്റെ പ്രത്യേക മേല്‍നോട്ട ചുമതലയും നല്‍കുന്നതാണ്.വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതുവഴി സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്രപരിഷ്കരണം എന്ന നിലക്ക് ആശ്വാസ് സ്കൂളുകള്‍ വരുന്ന അധ്യയനവര്‍ഷം തെര‌ഞ്ഞെടുക്കപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ നടപ്പാക്കുന്നതാണ്.

    അധ്യാപക വിന്യാസം

    സംസ്ഥാനത്ത് ആകെയുള്ള കുട്ടികളുടെ എണ്ണവും നിലവിലുള്ള ആകെ അധ്യാപകരുടെ എണ്ണവുമായി പരിശോധിക്കുമ്പോള്‍ 22 കുട്ടികള്‍ക്ക് ഒരു അധ്യാപകര്‍ എന്ന അനുപാതമാണുള്ളത്. അതോടൊപ്പം വിദ്യാഭ്യാസ അവകാശനിയമം അനുപാതത്തില്‍ കുട്ടികളെ തിരിച്ചിരുത്തി കഴിയുമ്പോഴും 6209 ക്ളാസ് മുറികള്‍ അധികമായി വരും. പക്ഷെ ഈ കണക്ക് യഥാര്‍ത്ഥ ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള ആവശ്യവുമായി പൊരുത്തപ്പടുന്നില്ല.അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത പുനര്‍നിശ്ചയിക്കപ്പടുന്ന സാഹചര്യത്തില്‍ യു.പി. വിഭാഗത്തില്‍ ബിരുദവും ടി.ടി.സിയും യോഗ്യതയും ഇല്ലാത്ത അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമാകും. എന്നാല്‍ ആ അധ്യാപകര്‍ക്ക് അഞ്ചാം ക്ളാസില്‍ പഠിപ്പിക്കുന്നതിന് മതിയായ യോഗ്യതയും ഉണ്ട്. മദര്‍ സ്കൂളുകളിലെ അഞ്ചാം ക്ളാസ്സില്‍ പഠിപ്പിക്കുന്നതിന് ഇവരുടെ സേവനം ഉപയോഗപ്പടുത്തണം. ഇപ്രകാരം എട്ടാം ക്ളാസിലെ അധ്യാപനത്തിന് ഇപ്പാള്‍ ഹൈസ്കൂളുകളിലെ അധ്യാപകരെയും വിന്യസിക്കാന്‍ കഴിയും.

    അധ്യാപക പാക്കേജ് നടപ്പാക്കിയതു മുതല്‍ എയ്ഡഡ് സര്‍ക്കാര്‍ സ്കൂളുകളിലെ 2010-11 തസ്തികകളുടെ എണ്ണം ആ സ്കൂളിലെ സ്ഥിരം തസ്തികയാണ്. ആകയാല്‍ കുട്ടികളുടെ കുറവുകാരണം 2010-11 ല്‍ സര്‍വീസിലുള്ളഅധ്യാപകന് തസ്തിക നഷ്ടപ്പടുന്നില്ല. എന്നാല്‍ ഘടനാപരമായ മാറ്റം അധ്യാപകരുടെ തരം താഴ്ത്തലിനും സ്ഥലം മാറ്റത്തിനും ഇടയാക്കും. ഉദ്ദേശം 21000 അധ്യാപകര്‍ക്ക് സ്ഥാനചലനം ഉണ്ടാകാനുളള തിനു പുറമെ അഞ്ചാം ക്ളാസിലും എട്ടാം ക്ളാസിലും ചില എയ്ഡഡ് സ്കൂളുകളിലെങ്കിലും പുതിയ നിയമനങ്ങള്‍ക്ക് അവസരം നല്‍കേണ്ട സ്ഥിതിയുമുണ്ടാകും.

    ഇതിനു പരിഹാരമായി മദര്‍ സ്കൂളും ഫീഡര്‍ സ്കൂളും ചേരുന്ന ഒരു ഗണത്തില്‍ ഒരു ടീച്ചര്‍ ക്ളസ്റര്‍ പ്രവര്‍ത്തിക്കുകയും ആ അധ്യാപകര്‍ക്ക്നിലവിലുള്ള തസ്തികയില്‍ തന്നെ വേതനവും അവകാശവും ആനുകൂല്യവും ഉറപ്പാക്കുകയും ചെയ്തുകൊണ്ട് ഈ അധ്യാപകരുടെ സേവനം പ്രസ്തുത ഗണത്തില്‍പ്പടുന്ന ഏതു സ്കൂളിലും ഉപയോഗിക്കുന്നതായിരിക്കും.

    വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സമ്പുഷ്ടമാക്കുന്ന അധ്യാപകരുടെ കൂട്ടായ അഭിപ്രായങ്ങള്‍ ഈ പദ്ധതിക്ക് കാതലായ സംഭാവന ചെയ്യുവാന്‍ കഴിയും.

    1000 കോടി രൂപ അധിക ചെലവു നടത്തി പുതിയ ക്ളാസ് മുറികള്‍നിര്‍മ്മിക്കുകയും അതേ സമയം നിലവിലുളള 6290 ക്ളാസ് മുറികള്‍ വെറുതെ ഒഴിച്ചിടുന്ന അവസ്ഥയും ഒഴിവാക്കാനും 21000 അധ്യാപകര്‍ക്ക് സ്ഥാനചലനം ഉണ്ടാക്കുന്ന അവസ്ഥയും തുടര്‍ന്നുളള വ്യാപകമായ സ്ഥലമാറ്റങ്ങളും ഒഴിവാക്കുന്നതിനുളള ഇത്തരമൊരു ഘടനാപരമായ പുന:സംവിധാനത്തക്കുറിച്ചുളള ഈ കുറിപ്പ് താങ്കളുടെ സംഘടനയുടെ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് വ്യക്തമായ മറുപടിക്കുറിപ്പ് തയ്യാറാക്കി നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു.

    RTE - Structural Changes (Draft) PDF File

    ഇത്തരത്തിലുള്ള ഒരു ചര്‍ച്ച നമുക്കു നയിക്കുകയാണെങ്കില്‍, ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയാണെങ്കില്‍ മാത്​സ് ബ്ലോഗിന്റെ പേരില്‍ നമുക്കും അവ നിര്‍ദ്ദേശിക്കാവുന്നതേയുള്ളു.

    Senin, 27 Februari 2012

    OBC Pre-matric Scholarship 2011-12


    50 ശതമാനം കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്തത്തോടെ അനുവദിക്കുന്ന ഒ.ബി.സി വിഭാഗം പ്രീമെട്രിക് തല സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് സംസ്ഥാനത്തെ അര്‍ഹരായ പിന്നാക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്കും അനുവദിക്കുന്നതിനുള്ള നടപടി സംസ്ഥാനസര്‍ക്കാര്‍ പുതുതായി രൂപീകരിച്ച പിന്നാക്ക സമുദായ വികസന വകുപ്പ് സ്വീകരിച്ചു വരുന്നു. ആദ്യഘട്ടമായ വിദ്യാര്‍ത്ഥികളുടെ ലിസ്റ് തയ്യാറാക്കുന്നതിനുള്ള നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം നടത്തുവാന്‍ ഉദ്ദേശിക്കുന്നതിനാല്‍ വിവരശേഖരണം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പലര്‍ക്കും ഇതേക്കുറിച്ച് ഒട്ടേറെ സംശയങ്ങളുണ്ട്. അത് പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു ചില ടിപ്സുകള്‍ ചുവടെ പ്രസിദ്ധീകരിക്കുന്നു. ഈ വിഷയം സംബന്ധിച്ചുള്ള സംശയങ്ങള്‍ കമന്റ് ചെയ്യുക. മറുപടിയും ലഭിക്കും. നമ്മുടെ ബ്ലോഗില്‍ നിരന്തരം ഇടപെട്ടു കൊണ്ടിരുന്ന, ഒട്ടേറെ വിദ്യാഭ്യാസ സംബന്ധിയായ പോസ്റ്റുകള്‍ തയ്യാറാക്കിത്തന്നിട്ടുള്ള ശ്രീജിത്ത് മുപ്ലിയം ഇപ്പോള്‍ പിന്നാക്ക സമുദായ ക്ഷേമ വകുപ്പിലുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം സന്നദ്ധത കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അതു കൊണ്ട് ബ്ലോഗ് കുടുംബാംഗങ്ങള്‍ക്കെല്ലാം സധൈര്യം സംശയങ്ങള്‍ ചോദിക്കാം. കൃത്യമായ മറുപടി പ്രതീക്ഷിക്കാം.

    ആര്‍ക്കാണ് അര്‍ഹത ?
    രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തതും സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ളാസ്സുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. എന്നാല്‍ മറ്റേതെങ്കിലും പ്രീമെട്രിക് സ്കോളര്‍ഷിപ്പ് / ലംപ്സം ഗ്രാന്റ് ലഭിക്കുന്നവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

    സ്കൂള്‍ അധികൃതര്‍ ചെയ്യേണ്ടത്

    അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പേര്, ജാതി/മതം, ക്ളാസ്സ്, വരുമാനം, സ്കൂളിന്റെ പേര് (ഗവ./എയ്ഡഡ് അംഗീകൃതം) എന്നിവ രേഖപ്പെടുത്തിയ സ്റേറ്റ്മെന്റ് (Excel format) ഹെഡ്മാസ്റര്‍ ബന്ധപ്പെട്ട ഡി.ഡി./ഡി.ഇ.ഒ ഓഫീസിലേക്ക് അയക്കേണ്ടതും ഡി.ഡി പ്രസ്തുത ലിസ്റ് കണ്‍സോളിഡേറ്റ് ചെയ്ത്, obcdirectorate@gmail.com എന്ന വിലാസത്തില്‍ ഇ മെയിലായി അയക്കുകയും വേണം. ഓരോ സ്കൂളുകളും പ്രത്യേകമായി ഡയറക്ടറേറ്റിലേക്ക് ലിസ്റ് ഇ മെയില്‍ ചെയ്യാന്‍ പാടുള്ളതല്ല. ഹെഡ്മാസ്റര്‍ സാക്ഷ്യപ്പെടുത്തിയ പ്രിന്റഡ് ചെയ്ത ലിസ്റ് ഓരോ സ്കൂളില്‍ നിന്നും എസ്.സി പ്രൊമോട്ടര്‍ വഴി ശേഖരിക്കുന്നതാണ്. രക്ഷിതാക്കള്‍ നല്‍കുന്ന വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം സ്കൂളില്‍ സൂക്ഷിച്ചാല്‍ മതിയാവുന്നതാണ്. മുദ്രപ്പത്രത്തിന്റെ ലഭ്യതക്കുറവ് ഉണ്ട് എങ്കില്‍ തല്‍ക്കാലം വെള്ളക്കടലാസില്‍ സാക്ഷ്യപത്രം സ്വീകരിക്കുകയും ലഭ്യതക്കനുസരിച്ച്, മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ സാക്ഷ്യപത്രം സ്കൂളില്‍ വാങ്ങി സൂക്ഷിക്കാവുന്നതുമാണ്.

    രക്ഷാകര്‍ത്താക്കള്‍ ചെയ്യേണ്ടത് :
    സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ 10 രൂപയുടെ മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം സ്കൂളില്‍ സമര്‍പ്പിക്കുകയും അവരുടെ കുട്ടികളുടെ പേരു വിവരം സ്കൂള്‍ അധികൃതര്‍ തയ്യാറാക്കുന്ന ലിസ്റില്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്. സാക്ഷ്യപത്രത്തിന്റെ (Affidavit) മാതൃക ചുവടെ നല്‍കിയിട്ടുണ്ട്.

    Pre-matric Scholarship for OBC Students

    Proforma

    Affidavit

    ഫോണ്‍ : 04712727379,04712727378
    ഇ മെയില്‍ : obcdirectorate@gmail.com

    Sabtu, 28 Januari 2012

    പരീക്ഷോത്സവം 2012

    പാലക്കാട് ജില്ലയില്‍, വരുന്ന എസ്.എസ്.എല്‍.സി പരീക്ഷയൊരുക്കം, ഫിബ്രുവരിയില്‍ ആരംഭിക്കുന്ന മോഡല്‍ പരീക്ഷക്കു മുന്‍പ് ജില്ലയിലെ എല്ലാ സ്കൂളുകളിലും നടക്കുന്ന പരീക്ഷോത്സവങ്ങളോടെ കുട്ടികളില്‍ പുതിയൊരനുഭവമായി മാറുകയാണ്`. 02-02-2012 നു ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ടാര്‍ജറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ ഏകദിന വര്‍ക്ക്ഷോപ്പില്‍ പാലക്കാട് ജല്ല വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ ശ്രീ. വി.രാമചന്ദ്രന്‍ ജില്ലയിലെ എല്ലാ സ്കൂളുകളിലും എസ്.എസ്.എല്‍.സി . മോഡല്‍ പരീക്ഷക്ക് മുന്‍പ് പരീക്ഷോത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ഫെബ്രുവരി പത്താം തീയതിയാണ് ഈ വേറിട്ട പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കണ്ടിരിക്കുന്ന സുദിനം. സംസ്ഥാനത്തുതന്നെ കുട്ടികള്‍ക്ക് പുതിയൊരനുഭവമായിരിക്കും ഇതെന്ന് തീര്‍ച്ച. എന്താണ് പരീക്ഷോത്സവം. പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന ഹരിശ്രീ പദ്ധതിയുടെ ജില്ലാ കോഡിനേറ്റര്‍ കൂടിയായ മാത്​സ് ബ്ലോഗ് ടീമംഗം രാമനുണ്ണി സാര്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നു.

    പരീക്ഷകളൊക്കെയും നമ്മുടെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആദ്യം സമ്മാനിക്കുന്നത് ഭീതിയാണ്`. പിന്നെയത് വിജയവും ആഹ്ളാദവും അഭിമാനവും നല്കും. പരീക്ഷ - കടമ്പ എന്നാണ്` പരിഗണിക്കാറ് . സ്വാഭാവികമായും ഈ ' പരീക്ഷാപ്പേടി' ഒഴിവാക്കാനായാല്‍ വിജയവും ആഹ്ളാദവും ശതഗുണീഭവിക്കും. അതുകൊണ്ടുതന്നെ രക്ഷിതാക്കളും സ്കൂളുകളും സര്‍ക്കാരും മാധ്യമങ്ങളും ഈ 'പേടി' ഒഴിവാക്കാനുള്ള പരിപാടികള്‍ ആവിഷ്കരിക്കുന്നു. നടപ്പാക്കുന്നു. ഫലം കാണുന്നു.

    പരീക്ഷ ഭയക്കേണ്ട ഒന്നല്ല. പഠനത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചതന്നെയാണ്` പരീക്ഷ. പഠനം പോലെ , പ്രവേശനോത്സവം പോലെ പരീക്ഷയും ഉത്സവമാക്കുമ്പോള്‍ ഈ ഭയം അസ്തമിക്കുന്നു. പരീക്ഷയില്‍ നിന്ന് ഒളിച്ചോടുകയല്ല ; അതിനെ ഉത്സാഹത്തോടെ വരവേല്ക്കുകയാണ് പാലക്കാട് ജില്ലയിലെ സ്കൂളുകളും കുട്ടികളും.

    എങ്ങനെയൊക്കെ....

    തകൃതിയായി പഠനം നടക്കുന്ന സമയമാണിപ്പോള്‍ - സ്കൂളുകളിലും വീടുകളിലും. രാവിലെ നേരത്തെ ക്ളാസുകള്‍, വൈകീട്ട് ക്ളാസുകള്‍, രാത്രി ക്ളാസുകള്‍, ഒഴിവു ദിവസക്ളാസുകള്‍ ... ഒരു നിമിഷം ആര്‍ക്കും ഒഴിവില്ല. അധ്യാപകരും രക്ഷിതാക്കളും സര്‍ക്കാര്‍ സംവിധാനങ്ങളും പാലക്കാട് ജില്ലയില്‍ ഹരിശ്രീ വിദ്യാഭ്യാസ പദ്ധതിയും എല്ലാം എല്ലാ സഹായവുമായി കുട്ടികള്‍ക്കൊപ്പം ഉണ്ട്. ഇത്രയധികം സമ്പത്തും ആള്‍സഹായവും അധ്വാനവും മറ്റൊന്നിനും ഇവിടെ സമാഹരിക്കയും ചെലവാക്കപ്പെടുകയും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ക്രമത്തില്‍ വിജയനിലവാരം വര്‍ദ്ധിക്കുന്നുമുണ്ട്. ഇതാണ്` നാം ആഘോഷമാക്കുന്നത് . പരീക്ഷയെ വരവേറ്റുകൊണ്ട് ഉത്സവപ്രതീതിയിലേക്ക് പരിണമിപ്പിക്കുന്നത്.

    മോഡല്‍ പരീക്ഷക്കു മുമ്പ് ....

    * സ്കൂളും പരിസരവും കഴിയുന്നത്ര വെടിപ്പും ചന്തവുമുണ്ടാക്കുന്നു.
    * ചെറിയതോതില്‍ സ്കൂള്‍ തോരണങ്ങളും പോസ്റ്ററുകളും കൊണ്ട് അലങ്കരിക്കുന്നു. [ പോസ്റ്ററുകള്‍ വിജയാശംസകളും , പാഠ്യ വസ്തുതകളും ചിത്രങ്ങളും. ]
    * ഇനിയുള്ള ദിവസങ്ങളില്‍ സ്കൂള്‍ ഭക്ഷണം കഴിയുന്നത്ര മികച്ചതും ആകര്‍ഷകവുമാക്കുന്നു. വിതരണത്തില്‍ രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പിക്കുന്നു.
    * എസ്.എസ്.എല്‍.സി ക്കിരിക്കുന്ന കുട്ടികളുടെ ചെറിയൊരു യോഗവും അതില്‍ പി.ടി.എ, ത്രിതലപഞ്ചായത്ത്, വിദ്യാഭ്യാസ ഔദ്യാഗിക രംഗത്തുള്ളവര്‍ എന്നിവരുടെ സാന്നിധ്യം... ഒരു മണിക്കൂറില്‍ താഴെയുള്ള യോഗം. പൊതു പ്രസംഗം വേണ്ട... കുട്ടികളുടെ ചെറിയഗ്രൂപ്പുകളില്‍ ഇവര്‍ ചിലര്‍ നേരിട്ട് ആശംസിച്ച് കുട്ടികള്‍ക്ക് ആത്മവിശ്വാസവും ഉണര്‍വും നല്കുന്നു. .. എന്ന രീതി. [ നന്നായി പ്ളാന്‍ ചെയ്യണം]
    * കൂള്‍ ഓഫ് ടയിം, പരീക്ഷകളിലെ സമയ മാനേജ്മെന്റ് എന്നിവയില്‍ കുട്ടികള്‍ക്ക് ബോധവത്ക്കരണം. [ ഒഴിവ് സമയങ്ങളില്‍]. ഒഴിവ് സമയങ്ങള്‍ വേണം.[ ഇപ്പോള്‍ കുട്ടിക്ക് ഒഴിവില്ല... ഭയങ്കര ടൈറ്റ്.. ] അപ്പോള്‍ അക്കാദമിക് കാര്യങ്ങളില്‍
    * ചെറിയ ക്വിസ്സ് , എല്ലാ ഭാഷകളിലേയും കവിതകളുടെ ആലാപനം, ചിത്രരചനാവേളകള്‍ [ എല്ലാ കുട്ടികളും [ പ്രത്യേകിച്ച് പിന്നാക്കം നില്‍ക്കുന്നവര്‍ ] നിരന്നിരുന്ന് രസകരമായി കണ്ണ്, ഹൃദയം, ഇലക്ട്രിക്ക് മോട്ടോര്‍.... അന്തര്‍വൃത്തം... ഭൂപടം.... എന്നിങ്ങനെയുള്ള ചിത്രരചന.... ]
    * ഉപന്യാസ രചന [ ഭാഷ, സാമൂഹ്യശാസ്ത്രം....]
    * പോസ്റ്റര്‍ , ബയോഡാറ്റ രചന.... [ എല്ലാം ഒഴിവ് സമയത്താണ്`... നന്നായി പ്ളാന്‍ ചെയ്യണം... ]
    * കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം അക്കാദമിക്ക് കാര്യങ്ങള്‍ക്കായി വര്‍ദ്ധിപ്പിക്കുക..
    * റിവിഷന്‍ ടെസ്റ്റുകള്‍... പോരായ്മകള്‍ കുട്ടികളുമായി നേരിട്ട് [ ടാഗ്...] സംസാരിക്കല്‍, സഹായിക്കല്‍, ഉഷാറാക്കല്‍....
    * ....................
    * ......................
    തുടങ്ങി ഓരോ സ്കൂളിന്റേയും സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും.
    സാധാരണ സ്കൂളിന്റെ മടുപ്പ് ഒഴിവാക്കുന്നതിലൂടെ കുട്ടികള്‍ അധിക മികവിലേക്കെത്തുകയും അതെല്ലാം പരീക്ഷയില്‍ പ്രതിഫലിക്കുകയും ചെയ്യും.

    പി.എസ്.

    കഴിഞ്ഞകാലങ്ങളില്‍ നാം ചെയ്തുപോന്ന ഹരിശ്രീ പ്രവര്‍ത്തനങ്ങള്‍, വിജയശ്രീ, കലാമുന്നേറ്റം, കായികമുന്നേറ്റം, റീപ്പ്, ഗണിതം പോലുള്ള വിഷയങ്ങളില്‍ ശ്രദ്ധിച്ച് വികസിപ്പിച്ചെടുത്ത പുതിയ പഠനസാമഗ്രികള്‍, വെബ് സൈറ്റ്, ഇ-ലേണിങ്ങ് മെറ്റീരിയല്സ്, ജിയോജിബ്ര പോലെ ഐ.ടി.രംഗത്തുള്ള മികവുകള്‍ , കൈത്താങ്ങ്, അറിവരങ്ങ്, പെഡഗോഗി ലാബ്.... തുടങ്ങി എല്ലാം തന്നെ സംസ്ഥനത്തിനൊട്ടാകെ മാതൃകയായി മാറിയവയാണ്`. എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റിയവയാണ്`. ആ കൂട്ടത്തിലേക്ക് 'പരീക്ഷോത്സവം ' കൂടി എത്തുകയാണ്`. നമുക്ക് ശ്രമിക്കാം..... അഭിപ്രായങ്ങള്‍ അറിയാനാഗ്രഹമുണ്ട്.

    Minggu, 22 Januari 2012

    റിച്ചാഡ് സ്റ്റാള്‍മാനോടൊപ്പം മാത്​സ് ബ്ലോഗ് ടീം

    2012 ജനുവരി 22. ഞങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനം. ഇന്റര്‍നെറ്റിലേയും പുസ്തകങ്ങളിലേയും ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ കുലപതിയും ജീവനാഡിയുമായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനെ നേരിട്ടു കാണാന്‍ ഒരു അവസരം. അദ്ദേഹവുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും കേരളത്തിലെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം കിട്ടിയ അവസരം ജീവിതത്തിലെ അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായ മൂഹൂര്‍ത്തമെന്നു വിശേഷിപ്പിക്കുന്നതില്‍ തീര്‍ത്തും അനൗചിത്യമുണ്ടാവില്ല. മാത്​സ് ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിനിടെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വേണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ Happy Hacking, Thanks for spreading freedom, Rechard Stallman എന്നെഴുതി അദ്ദേഹം നല്‍കിയ ഓട്ടോഗ്രാഫ് മുകളിലെ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. കൊച്ചിന്‍ ഐലഗിന്റെ (Indian Libre User Group) മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടി കൊച്ചിയിലെത്തിയപ്പോഴാണ് RMS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായുള്ള അപൂര്‍വ കൂടിക്കാഴ്ചയ്ക്ക് മാത്​സ് ബ്ലോഗ് ടീമംഗങ്ങള്‍ക്ക് അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രഭാഷണത്തിലെ ചില ഭാഗങ്ങളും ചുവടെ കാണാം. കാര്യങ്ങള്‍ കുറേക്കൂടി വിശദമായി പറയാം. ഞായറാഴ്ച വൈകുന്നേരം നാല് അന്‍പത്തഞ്ചിനായിരുന്നു അദ്ദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ചിത്രങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
    RMSന് എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്നേഹോഷ്ണമളമായ സ്വീകരണം

    നിറ‌ഞ്ഞ സന്തോഷം.

    ഐലഗ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ നെടുമ്പാശ്ശേരി-ആലുവ-ഇടപ്പള്ളി-കണ്ടെയ്നര്‍ റോഡ് വഴി ഗോശ്രീ റോഡിലൂടെ എറണാകുളത്തേക്ക് ‌ഞങ്ങള്‍ക്കൊപ്പം യാത്രയ്ക്കൊരുങ്ങുന്നു.
    കോണ്‍ഫറന്‍സ് ഹാളിലേക്ക് മീറ്റിങ്ങിനായി.

    സ്റ്റാള്‍മാനുമൊത്ത് ഐലഗ് കോഡിനേറ്റര്‍ ജേ ജേക്കബ്.

    ഹാസ്യവും വാസ്തവവും കൂട്ടിക്കലര്‍ന്ന മനോഹരമായ പ്രഭാഷണം.

    പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
    അറിവ് എപ്പോഴും പങ്കുവെക്കപ്പെടണം. എങ്കിലേ എല്ലാവര്‍ക്കും വളര്‍ച്ചയുണ്ടാവുകയുള്ളുവെന്ന് സ്റ്റാള്‍മാന്‍ പറഞ്ഞു. കേരളത്തിലെ പാഠപുസ്തകങ്ങള്‍ കോപ്പി റൈറ്റില്ലാതെ പ്രസിദ്ധീകരിക്കണമെന്ന് താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതേ വരെ ഒരു തീരുമാനവുമുണ്ടായിട്ടില്ല. ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തേണ്ടതാണ്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്ത് കേരളം ഏറെ മുന്നിലാണ്. കേരളത്തിലെ പ്രവര്‍ത്തകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രദ്ധിക്കണം. സ്വതന്ത്ര സോഫ്റ്റ്‌വെയറും കുത്തകസോഫ്റ്റ്‌വെയറും തമ്മിലുള്ള സമരത്തില്‍ ആരു വിജയിക്കും എന്നു പറയാനാകില്ല. പക്ഷേ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ക്ക് വിജയം അനിവാര്യമാണെന്ന കാര്യം മറക്കരുത്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതു പോലെ സ്വതന്ത്ര ഹാര്‍ഡ്​വെയറുകളുടെ നിര്‍മ്മാണങ്ങളിലേക്കും ശ്രദ്ധപതിപ്പിക്കാനാണ് ഭാവിപരിപാടി. ഇടയ്ക്ക് ദാഹമകറ്റുന്നതിനിടെ ബഹുരാഷ്ട്രകമ്പനികളുടെ കോളകള്‍ ഉപേക്ഷിക്കാനുള്ള തന്റെ ഉദ്യമത്തില്‍ ഇന്‍ഡ്യയില്‍ നിന്നുള്ളവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

    സ്‌കൂളുകളും സര്‍ക്കാരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണം - സ്റ്റാള്‍മാന്‍
    മാത്​സ് ബ്ലോഗ് ടീമംഗങ്ങളുമൊത്തുള്ള ചിത്രങ്ങള്‍

    Senin, 28 November 2011

    ടെക്സ്റ്റ്ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് 2012

    2012-13 വര്‍ഷത്തേക്കാവശ്യമായ സ്കൂള്‍ പാഠപുസ്തകങ്ങളുടെ ഓര്‍ഡര്‍ നല്‍കുന്നതിന് മുന്‍ വര്‍ഷങ്ങളിലെ രീതിയില്‍ ഓണ്‍ലൈന്‍ ഇന്‍ഡന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകള്‍ക്കും www.keralabooks.org എന്ന വെബ്സൈറ്റിലെ online text book indent management system എന്ന ലിങ്കില്‍ പ്രവേശിച്ച് തങ്ങള്‍ക്കാവശ്യമായ പുസ്തകങ്ങളുടെ ക്ളാസ്സ്, ഇനം തിരിച്ച ഓര്‍ഡര്‍ നല്‍കാവുന്നതാണ്. ഇതിനുളള ഗൈഡ്ലൈന്‍സും സംശയദൂരീകരണത്തിനായുളള ഹെല്‍പ് ലൈന്‍ നമ്പരുകളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ മാസം 21-ന് തുടങ്ങി ഡിസംബര്‍ 10-ന് അകം പൂര്‍ത്തിയാകത്തക്ക രീതിയിലാണ് ഇന്‍ഡന്റിംഗ് സംവിധാനം ഒരുക്കിയിട്ടുളളത്. സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകളും ഈ സമയ പരിധിക്കുളളില്‍ തങ്ങളുടെ ആവശ്യകത രേഖപ്പെടുത്തിയിരിക്കണം.

    ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസം റോളിലുണ്ടായിരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഓരോ ക്ളാസ്സ് കയറ്റി വേണം അടുത്ത വര്‍ഷത്തെ ആവശ്യകത കണക്കാക്കേണ്ടത്. ഇപ്പോള്‍ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ അടുത്ത വര്‍ഷം രണ്ടാം ക്ളാസ്സിലാകും എന്ന രീതിയില്‍ ആവശ്യകത തയ്യാറാക്കാവുന്നതാണ്. മുന്‍ വര്‍ഷങ്ങളിലെ പരിചയവും യുക്തിയും ഉപയോഗിച്ച് വരും വര്‍ഷത്തെ ഓരോ ക്ളാസ്സിലേയും കുട്ടികളുടെ എണ്ണം മുന്‍കൂട്ടി കണ്ടുവേണം ഇന്‍ഡന്റ് നല്‍കേണ്ടത്.

    ഇങ്ങനെ ഓര്‍ഡര്‍ നല്‍കുമ്പോള്‍ അറബി, ഉര്‍ദു, സംസ്കൃതം എന്നീ ഭാഷകള്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പ്രസ്തുത വിഷയങ്ങളുടെ ഓര്‍ഡര്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 5 മുതല്‍ 10 വരെ ക്ളാസ്സുകളില്‍ അറബി, സംസ്കൃതം ഓറിയന്റല്‍ പുസ്തകങ്ങള്‍ നിലവിലുണ്ട്. ഒന്നും രണ്ടും ഭാഷകള്‍ക്കു പകരം അറബി, സംസ്കൃതം പഠിപ്പിക്കുന്ന ചുരുക്കം ചില ഓറിയന്റല്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് വേണ്ടി മാത്രമുളളതാണ് ഈ പുസ്തകങ്ങള്‍. സാധാരണ സ്കൂളുകളിലെ കുട്ടികള്‍ ഈ ഓറിയന്റല്‍ പുസ്തകങ്ങള്‍ പഠിക്കേണ്ടതില്ല. അതിനാല്‍ ഇന്‍ഡന്റ് ഫോമിലെ Arabic (OS), Sanskrit (OS) എന്നിവ അക്കാഡമിക് സ്കൂളുകളിലെ കുട്ടികള്‍ക്കായി ഓര്‍ഡര്‍ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

    എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരും തങ്ങളുടെ മേഖലയിലെ ഹൈസ്കൂളുകള്‍ ഉള്‍പ്പെടെയുളള മുഴുവന്‍ സ്കൂളുകളും കൃത്യമായി ഓര്‍ഡര്‍ നല്‍കി എന്ന് ഉറപ്പുവരുത്തണം. ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ മേല്‍പ്പറഞ്ഞ സമയപരിധിയില്‍ വിവിധ സ്കൂളുകളില്‍ നേരിട്ട് പരിശോധന നടത്തുകയും ഇന്‍ഡന്റിംഗ് കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

    ഓരോ ഉപജില്ലയിലേയും എല്ലാ പ്രഥമ അധ്യാപകരുടേയും യോഗം വിദ്യാഭ്യാസ ആഫീസര്‍ ഡിസംബര്‍ 8-ന് അകം വിളിച്ചു ചേര്‍ത്ത് ഇന്‍ഡന്റിംഗിലെ പുരോഗതിയും വിശ്വാസ്യതയും ഉറപ്പു വരുത്തണം. ഇതു സംബന്ധിച്ച മേല്‍നോട്ടം ജില്ലാ വിദ്യാഭ്യാസ ആഫീസറും ഉപഡയറക്ടറും യഥാവിധി കൈക്കൊളളുകയും വേണം.

    കഴിഞ്ഞ വര്‍ഷം സ്വീകരിച്ച അതേ രീതിയില്‍ തന്നെ ഇപ്രാവശ്യവും ഓണ്‍ലൈന്‍ ഇന്‍ഡന്റ് നല്‍കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതിനും അവ താഴേക്ക് പ്രചരിപ്പിക്കുന്നതിനുമായി എല്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍ക്കും വരുന്ന ആഴ്ചയില്‍ സീമാറ്റിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് പിന്നാലെ നല്‍കും. അണ്‍ എയിഡഡ് സ്കൂളുകള്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം പിന്നീട് ഏര്‍പ്പെടുത്തുമെന്നതിനാല്‍ ഈ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ അണ്‍എയിഡഡ് സ്കൂളുകള്‍ക്ക് ബാധകമല്ല.

    Text Book officer's Circular
    Instructions
    ONLINE INDENTING – TEXTBOOKS 2012-13
    HELP LINE NUMBERS
    Thiruvananthapuram
    Kollam
    Pathanamthitta
    999 54 11 786
    Alappuzha
    Kottayam
    Idukki
    Ernakulam
    999 54 12 786
    Thrissur
    Palakkad
    Malappuram
    999 54 13 786
    Kozhikode
    Wayanad
    Kannur
    Kasaragod
    999 54 14 786
    General
    999 54 16 786

    Officer in charge: 9446565034
    State Coordinator: 9447068383

    Minggu, 27 November 2011

    മുല്ലപ്പെരിയാര്‍ : തിരിച്ചറിവുണ്ടാകാന്‍ രക്തസാക്ഷികള്‍ വേണമെന്നോ?

    കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍. ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്. 2009 ല്‍ ബൂലോകത്തെ പ്രമുഖ സഞ്ചാരസാഹിത്യകാരനായ നിരക്ഷരന്‍ എഴുതിയ ലേഖനം വായിക്കൂ. മുല്ലപ്പെരിയാര്‍ പ്രശ്നത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും. തമിഴന്‍ രാഷ്ട്രീയം മറന്ന് നാടിനു വേണ്ടി ഒരുമിക്കുമ്പോള്‍, സ്വതസിദ്ധമായ നിസ്സംഗത വെടിയാന്‍, മലയാളിയുടെ പ്രതിഷേധത്തിന്റെ ഗൗരവം തിരിച്ചറിയാന്‍, ഈ ലേഖനം സഹായിക്കും. രാഷ്ട്രീയഭേദമന്യേ ഈ പ്രശ്നം ഏറ്റെടുക്കാന്‍, ക്ലാസ് മുറികള്‍ അന്വേഷണാത്മകമനോഭാവമുള്ള നമ്മുടെ കുട്ടികള്‍ക്കു മുന്നില്‍ നിശബ്ദരാകാതിരിക്കാന്‍ അധ്യാപകസമൂഹത്തിന് മുന്നില്‍ മുല്ലപ്പെരിയാര്‍ പ്രശ്നവും ചരിത്രവും സമര്‍പ്പിക്കുന്നു. ഒപ്പം അതിന്റെ വീഡിയോയും. മുഴങ്ങട്ടെ, നമ്മുടെ പ്രതിഷേധം. അലയടിക്കട്ടെ, അതിര്‍ത്തികള്‍ കടന്ന്.. നമ്മുടെ ശബ്ദം.

    സോഹന്‍റോയ് ഒരുക്കിയ 'ജലബോംബുകള്‍' (മലയാളം ഡോക്യുമെന്ററി)


    1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.

    കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്‌നാടാണ് ഡാമിന്റെ ഉടമസ്ഥര്‍. അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജിക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്.

    ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

    1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിന് 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.

    അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്‌നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. (ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്നറിയില്ല.) ഡാം പൊട്ടിയാലും തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്‌നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?

    ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുകയാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങുകയറ്റത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ക്കയറി രക്ഷപ്പെടാമെന്നൊന്നും ആരും കരുതേണ്ട. എറണാകുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍പ്പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ക്കയറി രക്ഷപെടാമെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ?

    അപകടം എന്തെങ്കിലും പിണഞ്ഞാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

    കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി, മധുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതുപൊലെ കണ്‍‌മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപംതന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും.

    ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുകുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടിരിക്കും. ആ രാഷ്ടീയവിഷജീവികളൊക്കെയും ഇടതും, വലതും, കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും.

    1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്.

    രണ്ടാഴ്ച്ച മുന്‍പ് അതിശക്തമായ മഴകാരണം തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശന‍ഷ്ടങ്ങളാണുണ്ടായത്.

    2006 ആഗസ്റ്റില്‍ കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍ കുറേനാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്‌ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്‌ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍സൈനികനും ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകരമുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

    ഇതൊക്കെക്കൊണ്ടാകാം 2 കൊല്ലത്തിലധികമായി, എന്നും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമാണ്.

    മനുഷ്യത്ത്വം എന്നത് അധികാ‍രക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാര്‍ക്കൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?

    സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടിക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതിന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ? ഇതെന്താ പിടികിട്ടാപ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകാന്‍? അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും! രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍.

    ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം ? ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത് ? എന്തോന്നാണ് ഇത്ര വാദിക്കാന്‍ ? ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ? ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമമറിയാത്ത സാധാരണക്കാരനായ എനിക്ക് ചിന്തിക്കാനാകുന്നുള്ളൂ.

    പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍പ്പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ പെന്നി ക്വിക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെ വായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്‌ന്നാല്‍ മാത്രമേ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതിരിക്കാന്‍ തമിഴ്‌നാട് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ.

    ഡാം പരിസരത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്‌നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്ന അവര്‍ അക്കാര്യത്തില്‍ എത്രത്തോളം ശുഷ്‌ക്കാന്തി കാണിക്കുമെന്ന് കണ്ടുതന്നെ അറിയണം.

    എമര്‍ജന്‍സി ആക്‍ഷന്‍ പ്ലാന്‍ (E.A.P.)എന്ന അറ്റ കൈയ്യെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പറഞ്ഞ ആക്‍ഷന്‍ പ്ലാന്‍. എന്തൊക്കെ പ്ലാന്‍ ചെയ്താലും എത്രയൊക്കെ നടപ്പിലാക്കാന്‍ പറ്റും ഈ മലവെള്ളപ്പാച്ചിലിനിടയില്‍ ?! എത്രപേരുടെ ജീവനും സ്വത്തും രക്ഷിക്കാനാകും പ്രളയജലം പൊങ്ങിപ്പൊങ്ങി വരുന്നതിനിടയ്ക്ക് ? തിക്കിനും തിരക്കിനുമിടയില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമേ ആകൂ.

    കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

    ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക.

    പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?

    നൂറുകണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യസഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസിക്കുന്നതുപോലെ മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവസുരക്ഷയും ഒന്നുമില്ല.

    ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതിയുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തിവെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരളജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞുവീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട് മനസ്സിന്റെ സമനില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വില പറയരുത്.

    ഇതേ വിഷയം പ്രസിദ്ധീകരിച്ചിട്ടുള്ള പൂഞ്ഞാര്‍ ന്യൂസ് എന്ന ബ്ലോഗില്‍ കണ്ട രണ്ടു വീഡിയോകളില്‍ ഒന്നാണ് ചുവടെ നല്‍കിയിരിക്കുന്നത്. (ദൈര്‍ഘ്യം 21.27 മിനിറ്റ്)


    മുല്ലപ്പെരിയാറിന്റെ ചരിത്രം വിക്കിപീഡിയ പറയുന്നു : ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക

    Jumat, 30 September 2011

    ബുള്ളഷ്, നീ ഞങ്ങളോട് പൊറുക്കുക !!


    കഴിഞ്ഞ ചൊവ്വാഴ്ച അത്ര പ്രാധാന്യത്തോടെയല്ലെങ്കിലും മലയാള പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയിതായിരുന്നു. ആലപ്പുഴ ജില്ലയിലെ പട്ടണക്കാടിന് സമീപം ഉഴുവ തറമൂട് റെയില്‍വേ ക്രോസിനടുത്ത ശ്രീകൃഷ്ണവിലാസം ഭജനമഠത്തിന്റെ നടപ്പന്തലിലെ മണിക്കയറില്‍ അര്‍ധരാത്രി ഒരു മുപ്പതുകാരന്‍ പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി ജില്ലയില്‍ നിന്നുള്ള ബുള്ളഷ് റാവു ജീവത്യാഗം ചെയ്തു. ഇദ്ദേഹം ഈ സമയത്ത് എങ്ങനെ ഇവിടെയെത്തി എന്നല്ലേ? വിശദീകരിക്കാം.

    ചെങ്ങന്നൂരില്‍ നിര്‍മാണത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബംഗാളി സംഘത്തില്‍ പെട്ടയാളാണ് ബുള്ളഷ്. നാട്ടില്‍നിന്നെത്തിയ രണ്ട് തൊഴിലാളി സുഹൃത്തുക്കളോടൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഉഴുവയില്‍ വെച്ച് ആള്‍ തീവണ്ടിയില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് തലക്ക് മുറിവുപറ്റി. അര്‍ധരാത്രി, തനിച്ച്, രക്തമൊലിക്കുന്ന ശരീരവുമായി ആ യുവാവ് അടുത്തുള്ള വീട്ടില്‍ സഹായത്തിന് കയറി. അവര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, ബുള്ളഷിനെ പറഞ്ഞുവിട്ടു. ഭാഷയറിയാതെ, വഴി തിരിയാതെ ആ ചെറുപ്പക്കാരന്‍ വീണ്ടും നിരവധി വീടുകളില്‍ കയറി ദയ യാചിച്ചു നോക്കി. ആരും അര ഗ്ലാസ് പച്ചവെള്ളം പോലും അവന് നേരെ നീട്ടിയില്ല.

    അര്‍ധരാത്രി രക്തമൊലിപ്പിച്ചു നടക്കുന്ന ബുള്ളഷിന് നേരെ ഒരു പട്ടി കുരച്ച് വന്നപ്പോള്‍ അയാള്‍ അടുത്തുള്ള ഭജനമഠത്തില്‍ കയറി. അവിടെ തൂങ്ങിക്കിടക്കുന്ന മണിക്കയര്‍ അപ്പോഴാണയാള്‍ കാണുന്നത്. ഈ മനുഷ്യര്‍ക്കും പട്ടികള്‍ക്കുമിടയില്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് കണ്ട് ആ ചെറുപ്പക്കാരന്‍ ഭക്തിയുടെ കയറില്‍ തന്റെ ജീവന്‍ അവസാനിപ്പിച്ചു. രംഗം നടക്കുമ്പോള്‍ മഠത്തിന് ചുറ്റും കണ്ടുനില്‍ക്കാന്‍ ആളുകളുണ്ടായിരുന്നു. ആരും 'അരുത്, ഞങ്ങളുണ്ടിവിടെ' എന്നു പറഞ്ഞതേയില്ല.

    കായംകുളത്തുനിന്ന് ഞായറാഴ്ച ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ടിന്‍ഷീറ്റ് ഷെഡില്‍ താമസിക്കുന്ന ബംഗാളി തൊഴിലാളികള്‍ക്കുനേരെ പ്രദേശത്തെ ചില മാന്യന്മാര്‍ മൊബൈല്‍ ഫോണ്‍ മോഷണത്തിന്റെ പേരുപറഞ്ഞ്, നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ച് മൃഗീയമായ ആക്രമണം അഴിച്ചുവിട്ടു. 15നും 30 വയസ്സിനുമിടയിലുള്ള 36 തൊഴിലാളികള്‍ ഇതെഴുതുമ്പോഴും ദേഹം മുഴുക്കെ മുറിവേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൊബൈല്‍ ഫോണല്ല, കരാറുകാര്‍ക്കിടയിലെ കുടിപ്പകയാണ് പാവപ്പെട്ട തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടതിന്റെ യഥാര്‍ഥ കാരണം. സ്ഥലത്തെ പ്രധാന മാന്യന്മാരാണ് ആക്രമണത്തിന് പിന്നിലെന്നത് കൊണ്ടുതന്നെ പൊലീസ് കാര്യമായ നടപടികള്‍ ഒന്നും ഇതുവരെയും എടുത്തിട്ടില്ല.

    'അന്യസംസ്ഥാന തൊഴിലാളികള്‍' എന്നത് നമ്മുടെ ഭാഷയില്‍ അടുത്തിടെ വന്നുചേര്‍ന്ന ഒരു പ്രയോഗമാണ്. നമ്മുടെ ചെറുപ്പക്കാര്‍ നല്ലൊരു ശതമാനം വിദേശത്തുപോവുകയും ഇവിടെയുള്ളവര്‍ ശാരീരികാധ്വാനമുള്ള തൊഴില്‍ ചെയ്യുന്നത് മടിക്കുകയും ചെയ്തപ്പോഴാണ് അന്യസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ തൊഴില്‍ കമ്പോളത്തിലെ വലിയ സാന്നിധ്യമായത്. നമ്മുടെ നിര്‍മാണമേഖല ഇന്ന് മുന്നോട്ടുപോകുന്നത് പ്രധാനമായും ഇവരുടെ അധ്വാനശേഷിയുടെ ബലത്തിലാണ്. സാമാന്യം തരക്കേടില്ലാത്ത കൂലികിട്ടുന്നതുകൊണ്ട് അവരും സന്തോഷത്തോടെ തൊഴില്‍ ചെയ്യുന്നു. അങ്ങനെ, ഒഡിഷയിലെയും ബംഗാളിലെയും ബിഹാറിലെയും വിദൂര ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്ക് കേരളം എന്നത് അവര്‍ കണ്ടെത്തിയ 'ഗള്‍ഫ്' ആയി മാറി. ഒരു കാര്യമുറപ്പ്, നാളെ അവരെല്ലാം തിരിച്ച് വണ്ടി കയറിയാല്‍ കേരളത്തിന്റെ ഉല്‍പാദന, നിര്‍മാണമേഖല സ്തംഭിക്കും.പക്ഷേ, ആ മനുഷ്യരെ മനുഷ്യരായി കാണാനുള്ള മാന്യത പുരോഗമന കേരളം കാണിക്കുന്നുണ്ടോ? അര്‍ധ മനുഷ്യരോ താഴ്ന്ന മനുഷ്യരോ ആയല്ലേ നാം പലപ്പോഴും അവരെ പരിഗണിക്കുന്നത്?

    ആസ്‌ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള വംശീയ വിവേചനത്തിനെതിരെ സായാഹ്ന ധര്‍ണ നടത്തുമ്പോഴും നമ്മുടെ ഉമ്മറത്തെ ബംഗാളിയോട് മാന്യമായി പെരുമാറാന്‍ മലയാളിക്ക് കഴിഞ്ഞില്ല. ഗര്‍വിന്റെയും അഹങ്കാരത്തിന്റെയും വ്യാകരണവും ശരീരഭാഷയുമാണ് നാം അവരോട് കാണിച്ചത്. ഗള്‍ഫിലും മറ്റും ഇതേപോലെ 'അന്യരാജ്യ' തൊഴിലാളികളായി ജീവിക്കുന്ന മലയാളി ചെറുപ്പക്കാര്‍ അയക്കുന്ന കറന്‍സിയുടെ ബലത്തിലാണ് നമ്മളീ അഹന്തകളൊക്കെയും കാണിക്കുന്നതെന്ന് നാം മറന്നുപോയി.അന്യസംസ്ഥാന തൊഴിലാളികളോടുള്ള അയിത്ത മനോഭാവം മാത്രമല്ല, മറ്റൊരാളുടെയും പ്രശ്‌നത്തില്‍ ഇടപെടാനുള്ള മലയാളിയുടെ സന്നദ്ധതയില്ലായ്മ കൂടിയാണ് ബുള്ളഷിന്റെ മരണം വെളിവാക്കുന്നത്.

    വാഹനാപകടത്തില്‍ പെട്ട് നടുറോഡില്‍ രക്തമൊലിപ്പിച്ച് പിടയുന്നവനെ കൈപിടിച്ചുയര്‍ത്തുന്നതിനുപകരം, ആ രംഗം മൊബൈല്‍ കാമറയില്‍ ഒപ്പിയെടുക്കാന്‍ വെമ്പുന്ന മനസ്സ് മലയാളിയില്‍ വികൃതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍, എന്റെ കാര്യം എന്ന കുടുസ്സു ചിന്തയില്‍ എന്തേ നമ്മള്‍ മലയാളികള്‍ ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നരായ പുരോഗമന സമൂഹം പെട്ടുപോയി? ഒരിറക്ക് വെള്ളംപോലും കിട്ടാതെ വേദനകൊണ്ട് പുളഞ്ഞ്, മനോവേദനകൊണ്ട് തകര്‍ന്ന് ജീവിതമവസാനിപ്പിച്ച ബുള്ളഷിന്റെ ആത്മാവ് നമ്മളെക്കുറിച്ച് ഇപ്പോള്‍ എന്തു വിചാരിക്കുന്നുണ്ടാവും? കുടിലിലെ പട്ടിണിമാറ്റാന്‍ ആ ചെറുപ്പക്കാരനെ കണെ്ണത്താ വിദൂരതയിലേക്ക് പറഞ്ഞുവിട്ട ബുള്ളഷിന്റെ അമ്മ നാളെ ഇങ്ങോട്ടുവന്ന് എന്റെ മകനോട് നിങ്ങളെന്തേ ഇങ്ങനെ ചെയ്തുവെന്ന് ചോദിച്ചാല്‍, സത്യം, നമ്മളെന്താണ് മറുപടി പറയുക?

    വിദൂരദേശങ്ങളില്‍ തീര്‍ത്തും അന്യമായ സാഹചര്യങ്ങളില്‍ നമുക്ക് കഞ്ഞിയെത്തിക്കാന്‍ വേണ്ടി ചോരനീരാക്കി പണിയെടുക്കുന്ന നമ്മുടെ മക്കളോട്/അനുജന്മാരോട് അന്നാട്ടുകാര്‍ ഈ വിധം പെരുമാറിയാല്‍ അവര്‍ക്കുനേരെ വിരല്‍ചൂണ്ടാന്‍ നമുക്കെങ്ങനെ കഴിയും?ബുള്ളഷിന്റെ മരണം ഒരു ചൂണ്ടാണി മാത്രമാണ്. നാം, മലയാളികള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്നതിന്റെ ഓര്‍മപ്പെടുത്തല്‍. ഈ അപരാധത്തിന് നാം കൂട്ടമായി മാപ്പുചോദിക്കുക. മുഖ്യമന്ത്രിതന്നെ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി ആ ചെറുപ്പക്കാരന്റെ കുടുംബത്തോട് ഖേദപ്രകടനം നടത്തുക. എങ്കില്‍ അതൊരു അനുഭവമായിരിക്കും. ജനങ്ങള്‍ക്കിടയില്‍ പുതിയൊരു അവബോധം സൃഷ്ടിക്കാന്‍ അതുപകരിക്കും. പൊങ്ങച്ചബോധം കുടഞ്ഞു തെറിപ്പിക്കാന്‍, സ്വന്തത്തെയും കടന്ന് അപരനിലേക്ക് നീളാനുള്ള ചിന്ത അവനില്‍ കരുപ്പിടിപ്പിക്കാന്‍ അതുപകരിച്ചേക്കും.ബുള്ളഷ്, നീ ഞങ്ങളോട് പൊറുക്കുക.
    (വാര്‍ത്തയ്ക്ക് മാധ്യമത്തോട് കടപ്പാട്)

    Sabtu, 24 September 2011

    സ്കൂളുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ്സ്

    മലയാളം സഞ്ചാരസാഹിത്യത്തിന് ഇലക്ട്രോണിക് മാധ്യമമായ ഇന്റര്‍നെറ്റിലൂടെ പുതുഭാഷ്യം രചിച്ചുയര്‍ത്തിയെടുത്തിയവരിലൊരാളായ നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രനെ മാത്‍സ് ബ്ലോഗ് വായനക്കാര്‍ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലല്ലോ. പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി അദ്ദേഹത്തിന്റെ ബ്ലോഗായ ചില യാത്രകള്‍ കുട്ടികള്‍ക്ക് ധൈര്യമായി നമുക്ക് പരിചയപ്പെടുത്താവുന്നതേയുള്ളു. അദ്ദേഹം ഇന്‍ഡ്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ് എന്നറിയപ്പെടുത്തുന്ന TCS IT Wiz നെ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ വാര്‍ത്തയിലൂടെ.

    സ്ക്കൂളുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ്സ് ഒക്ടോബര്‍ 7ന് കൊച്ചിയില്‍ വെച്ച് നടക്കും. ഈ മത്സരത്തില്‍ നിന്നും വിജയിക്കുന്ന ടീം ഡിസംബറിലുള്ള ദേശീയ ഫൈനല്‍ മത്സരത്തില്‍ കൊച്ചിയെ പ്രതിനിധീകരിക്കും. ഐ.റ്റി. സേവനത്തിലും കണ്‍സള്‍ട്ടിങ്ങിലും വ്യവസായത്തിലും പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (TCS) കമ്പനി, സ്ക്കൂള്‍ തലത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് ആയ ടി.സി.എസ്. ഐ.റ്റി.വിസ് (TCS IT Wiz) ഒക്ടോബര്‍ 7 വെള്ളിയാഴ്ച്ച, കലൂര്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍‌ഡിന് എതിര്‍വശത്തുള്ള ഗോകുലം കണ്‍‌വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നു. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍, പ്രീ യൂണിവേര്‍സിറ്റി ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കം 8 മുതല്‍ 12 ക്ലാസ്സ് വരെയുള്ള എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. മത്സരത്തിന് പ്രവേശന ഫീസ് ഒന്നും ഈടാക്കുന്നില്ല. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് അംഗങ്ങള്‍ വീതമുള്ള എണ്ണമറ്റ ടീമുകളെ പങ്കെടുപ്പിക്കാവുന്നതാണ്.

    മത്സരത്തിന്റെ പ്രാദേശിക റൌണ്ടുകള്‍ രാജ്യത്തെ പ്രമുഖ 12 നഗരങ്ങളായ ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കോയമ്പത്തൂര്‍, പൂനെ, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ലക്നൌ, കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായാണ് നടത്തുന്നത്. പ്രാദേശിക മത്സരങ്ങളില്‍ വിജയികളാകുന്ന 12 ടീമുകള്‍, ഡിസംബര്‍ മാസത്തില്‍ നടത്തുന്ന ദേശീയ തലത്തിലുള്ള ഫൈനലില്‍, നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് പട്ടത്തിനുവേണ്ടി മാറ്റുരയ്ക്കും. മത്സരത്തിനിനുള്ള അപേക്ഷകള്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി, ഒക്ടോബര്‍ 5ന് മുന്‍പ് കിട്ടത്തക്കവിധം, ടി.സി.എസ്. ഐ.റ്റി. വിസ് കോ-ഓര്‍ഡിനേറ്റര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, തേജോമയ, എല്‍. & റ്റി. ടെക് പാര്‍ക്ക് ലിമിറ്റഡ്, ഇന്‍‌ഫോ പാര്‍ക്ക് ക്യാമ്പസ്, കുസുമഗിരി പി.ഓ, കാക്കനാട്, കൊച്ചി, എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:- ശ്രീമതി ലിമി റോസ്, (ഫോണ്‍) 0484 6618081, (ഫാക്സ്) 0484 6645255, (ഇ-മെയില്‍), limi.rose@tcs.com (മൊബൈല്‍) +91 9037010003. www.tcsitwiz.com എന്ന സൈറ്റ് വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യവും ഇക്കൊല്ലം ഉണ്ട്.

    കമ്പനിയുടെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതയൂടെ ഭാഗമായി കഴിഞ്ഞ 12 വര്‍ഷമായി, രാജ്യത്തെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് മത്സരമായ TCS IT Wiz നടത്തിപ്പോരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വിവര സങ്കേതികവിദ്യാ കമ്പനിയായ ടി.സി.എസ്, സാങ്കേതിക മേഖലയിലും, ലോക വിവര സാങ്കേതിക വിദ്യയിലും വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ വിവര സാങ്കേതിക വിദ്യയോടുള്ള അഭിരുചി വര്‍ദ്ധിപ്പിക്കാനും, സാദ്ധ്യതകള്‍ ഉണര്‍ത്താനും, ജിജ്ഞാസ തുളുമ്പുന്ന യുവമനസ്സുകളില്‍ അതിനുള്ള അഭിനിവേശവും ഊര്‍ജ്ജവും വളര്‍ത്താനുമാണ് TCS IT Wiz ലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇന്നത്തെ സമൂഹത്തിന്റെ വിവിധ മേഖലകളിളും, ധനപരമായ കാര്യങ്ങളിലും വിവരസാങ്കേതിക വിദ്യ അഖണ്ഡമായ ഒരു പങ്കാണ് കൈയ്യാളുന്നത്.

    ക്വിസ്സ് ഘടന :- പൊതുവായ 20 ചോദ്യങ്ങള്‍ അടങ്ങുന്ന പ്രാഥമിക എഴുത്ത് റൌണ്ടായിരിക്കും എല്ലാ ടീമുകള്‍ക്കും ഉണ്ടാകുക. കാല്‍ ചോദ്യങ്ങള്‍ ശബ്ദ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓറല്‍ സംവിധാനത്തിലൂടെ ആയിരിക്കും. കമ്പനിയുടെ, പ്രിന്റ് ചെയ്ത് തയ്യാറാക്കിയ ഉത്തരക്കടലാസില്‍ ആണ് മത്സരാര്‍ത്ഥികള്‍ ഉത്തരമെഴുതേണ്ടത്.

    ഫൈനല്‍ :- ഏറ്റവും മുന്നിലെത്തുന്ന ആദ്യത്തെ ആറ് ടീമുകള്‍ അന്തിമ മത്സരത്തിലേക്ക് യോഗ്യരാവും. ഒരു വിദ്യാലയത്തില്‍ നിന്ന് ഒന്നിലധികം ടീമുകള്‍ മുന്നിലെത്തുകയാണെങ്കില്‍ അതില്‍ നിന്ന് മികച്ച ടീമിനെ മാത്രമേ ഫൈനലിലേക്ക് പരിഗണിക്കൂ. ഈ ആറ് ടീമുകളെ വെച്ച് നടത്തുന്ന ഫൈനല്‍ മത്സരത്തില്‍ വിജയിയാകുന്ന ടീമായിരിക്കും ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ഫൈനല്‍ മത്സരത്തില്‍ കൊച്ചിയെ പ്രതിനിധീകരിക്കുക.

    പ്രാദേശിക വിജയികള്‍ ഗാലക്സി ടാബ്‌ലെറ്റ് കമ്പ്യൂട്ടറിന് പുറമേ ഡിജിറ്റല്‍ ക്യാമറയും ട്രോഫിയും സമ്മാനമായി നേടും. രണ്ടാം സമ്മാനാര്‍ഹര്‍ക്ക് ഓരോ ഐ പോഡ് ടച്ചിന് പുറമേ ട്രോഫിയും ലഭിക്കും. ഫൈനലില്‍ എത്തുന്ന ആറ് ടീമംഗങ്ങള്‍ക്കും കമ്പനിയുടെ വക ട്രാവല്‍ ബാഗ്, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, യു.എസ്.ബി. പെന്‍ ഡ്രൈവ് മുതലായവ സമ്മാനമായി ലഭിക്കും.

    വിഷയം :- ഇന്റര്‍നെറ്റ് ലോകവും വ്യത്യസ്തമായ വെബ് സൈറ്റുകളും, ഐ.റ്റി. പദങ്ങളും അപരപദങ്ങളും, അന്തര്‍ദേശീയവും ദേശീയവും പ്രാദേശികവുമായ ഐ.റ്റി. വ്യക്തിത്വങ്ങള്‍, ഐ.റ്റി. കമ്പനികളുടെ പരസ്യങ്ങളും, സോഫ്റ്റ്‌വെയര്‍ ഉല്‍‌പ്പന്നങ്ങളും ബ്രാന്‍ഡുകളും, ഐ.റ്റി. ചരിത്രം എന്നതിന് പുറമേ ഐ.റ്റി. ഫലിതങ്ങളുമൊക്കെ ചേര്‍ന്ന വിവരസാങ്കേതിക വിദ്യയുടെ വിവിധ മേഖലയിലുള്ള പ്രായോഗിക വിഷയങ്ങളില്‍ മത്സരം ശ്രദ്ധ കേന്ദ്രീകരിക്കും. വിദ്യാഭ്യാസം, ഉല്ലാസം, പുസ്തകങ്ങള്‍, മള്‍ട്ടിമീഡിയ, സംഗീതം, സിനിമ, ഇന്റര്‍നെറ്റ്, ബാങ്കിങ്ങ്, പരസ്യങ്ങള്‍, സ്പോര്‍ട്ട്സ്, കളികള്‍, സോഷ്യന്‍ നെറ്റ്‌വര്‍ക്കുകള്‍, ബ്ലോഗിങ്ങ്, സെല്‍ ഫോണുകള്‍ എന്നുതുടങ്ങി ഐ.റ്റി മേഖലയുമായി ബന്ധപ്പെട്ട് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വിവിധ കാര്യങ്ങളും മത്സര വിഷയത്തിന്റെ ഭാഗമാകും. ടി.സി.എസ്. കമ്പനിയെക്കുറിച്ചുള്ള ഒരു പ്രത്യേക റൌണ്ടും ഉണ്ടായിരിക്കുന്നതാണ്. (റെഫര്‍ ചെയ്യുക - www.tcsitwiz.com & www.tcs.com )

    ടാറ്റാ കണ്‍സള്‍ട്ടള്‍സി സര്‍വ്വീസിനെപ്പറ്റി (TCS) :- വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍, കണ്‍സള്‍ട്ടന്‍സി, വ്യവസായിക പരിഹാരങ്ങള്‍, ആഗോള വ്യവസായത്തിന് ആനുകാലികമായ ഫലപ്രാപ്തി, എന്നിവയൊക്കെ മറ്റേതൊരു ഐ.റ്റി. സ്ഥാപനത്തേക്കാളും ഉയര്‍ന്ന തലത്തില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് നല്‍കുന്നു. ടാറ്റാ വ്യവസായ ശൃഖലയുടെ ഭാഗമായ ടി.സി.എസ്സില്‍, വിദദ്ധ പരിശീലനം ലഭിച്ച 202,000 ല്‍ അധികം കണ്‍സള്‍ട്ടന്‍സ് 42 രാജ്യങ്ങളിലായി സേവനം അനുഷ്ടിക്കുന്നു. 2011 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 8.2 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യവസായം ചെയ്തിരിക്കുന്ന ടാറ്റാ കള്‍സള്‍ട്ടന്‍സി, നാഷണല്‍ സ്റ്റോക്ക് എക്ച്ചേഞ്ച്, മുംബൈ സ്റ്റോക്ക് എക്ച്ചേഞ്ച് പട്ടികയിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tcs.com സന്ദര്‍ശിക്കുക.

    മീഡിയ ബന്ധങ്ങള്‍ക്ക് :‌-

    ശ്യാമള എം. പദ്മനാഭന്‍ shamala.p@tcs.com (+91 9820329507)
    സുജാത മാധവ് ചന്ദ്രന്‍ sujata.madhav@tcs.com (+91 9249537250)

    Senin, 12 September 2011

    കണ്ണൂര്‍ ബ്ലോഗ് മീറ്റിന്റെ കണ്ണിലുണ്ണി..!

     
    (വലുതായി കാണാനും വായിക്കാനും ചിത്രത്തില്‍ ക്ലിക്കുക).
    മാത്​സ് ബ്ലോഗിനെ കണ്ണൂര്‍ സൈബര്‍ മീറ്റില്‍ അവതരിപ്പിച്ചപ്പോള്‍ - 12/9/2011ദേശാഭിമാനിയില്‍ വന്ന റിപ്പോര്‍ട്ട്

    ഈ സ്നേഹം നമ്മുടെ സഹപ്രവര്‍ത്തകരായ അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.



    വീഡിയോ അപ് ലോഡ് ചെയ്തുതന്ന കണ്ണൂരിലെ മിനിടീച്ചര്‍ക്ക് ഒരായിരം നന്ദി

    ബ്ലോഗേര്‍സ് ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍

    Senin, 05 September 2011

    സംസ്ഥാന അധ്യാപക പുരസ്ക്കാരങ്ങള്‍ 2011

    2011 സെപ്റ്റംബര്‍ 5 ലെ അധ്യാപകദിനാചരണത്തില്‍ മികച്ച അധ്യാപകനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബില്‍ നിന്നും മാത്​സ് ബ്ലോഗ് ടീമംഗവും പാലക്കാട് കെ.ടി.എം.എച്ച്.എസിലെ മുന്‍ പ്രധാനഅധ്യാപകനുമായ രാമനുണ്ണി മാഷ് ഏറ്റു വാങ്ങുന്നു.

    ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 പേര്‍ക്കും സെക്കന്‍ഡറി വിഭാഗത്തില്‍ 13 പേര്‍ക്കുമാണ് പുരസ്‌കാരം ലഭിക്കുക. 5000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഓരോ ജില്ലയില്‍ നിന്നും അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടവര്‍: അവാര്‍ഡ് ജേതാക്കള്‍ക്ക് ദേശീയ അധ്യാപകദിനമായ സപ്തംബര്‍ 5 ന് അവാര്‍ഡുകള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ മന്ത്രി പി. കെ. അബ്ദുറബ്ബ്, ഡി.പി.ഐ. ഷാജഹാന്‍ എന്നിവര്‍ സംബന്ധിച്ചു. വാര്‍ത്തയ്ക്ക് മാതൃഭൂമിക്ക് കടപ്പാട്.

    അവാര്‍ഡ് ജേതാക്കള്‍

    ഫോട്ടോ വലുതായി കാണാന്‍ ചിത്രത്തില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക.

    സെക്കന്‍ഡറി വിഭാഗം:
    കൊല്ലം - പ്രസന്നകുമാരി അമ്മ. കെ. സി, എച്ച്.എസ്.എ., വിവേകാനന്ദ എച്ച്. എസ്. ഫോര്‍ ഗേള്‍സ്, കടമ്പനാട്.
    പത്തനംതിട്ട - ജോര്‍ജ് വര്‍ഗീസ്, എച്ച്. എം. എം. ജി. എം. എച്ച്. എസ്. എസ്, തിരുവല്ല.
    ആലപ്പുഴ - സി. കെ. ശശികല, എച്ച്. എം., ഗവണ്‍മെന്റ് എച്ച്.എസ്., പൊള്ളേത്തായ് ആലപ്പുഴ.
    കോട്ടയം - പി. എ. ബാബു, എച്ച്. എം., സെന്റ് ജോര്‍ജ്‌സ് വി. എച്ച്. എസ്. എസ്, കൈപ്പുഴ.
    ഇടുക്കി - ജോസഫ് ജോണ്‍, എച്ച്. എം., സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. കരിമന്നൂര്‍, തൊടുപുഴ.
    എറണാകുളം - ആര്‍. സുഷമകുമാരി, എച്ച്. എസ്. എ., ഗവ. എച്ച്. എസ്. എസ്. ഫോര്‍ ഗേള്‍സ്, എറണാകുളം.
    തൃശ്ശൂര്‍ - എ. ജെ. സാനി, എച്ച്. എം., സെന്റ് ആന്റണീസ്, എച്ച്. എസ്. എസ്., മാള.
    പാലക്കാട് - ഹസന്‍. കെ., എച്ച്. എം., കല്ലടി അബുഹാജി എച്ച്. എസ്. എസ്. കോട്ടോപാടം, മണ്ണാര്‍ക്കാട്.
    മലപ്പുറം - ഡോ. അബ്ദുല്‍ബാരി. എന്‍. എച്ച്. എസ്. എ, പി. ടി. എം. എച്ച്. എസ്. എസ്. താഴേക്കോട്, പെരിന്തല്‍മണ്ണ.
    കോഴിക്കോട് - പി. എം. പദ്മനാഭന്‍, എച്ച്. എം. സാന്‍സ്‌ക്രിറ്റ് എച്ച്. എസ്, വട്ടോളി, കോഴിക്കോട്.
    വയനാട് - സുരേന്ദ്രന്‍ തച്ചോളി, ഡ്രായിങ് ടീച്ചര്‍, ഡബ്ല്യു. ഒ. എച്ച്. എസ്. എസ്, പിണങ്ങോട്.
    കണ്ണൂര്‍ - കെ. ആര്‍. നിര്‍മല, എച്ച്. എസ്. എ., ജി. എച്ച്. എസ്., അവോലി, കണ്ണൂര്‍.
    കാസര്‍കോട് - സി. എച്ച്. ഗോപാലഭട്ട്, എച്ച്. എം., എച്ച്. എച്ച്. എസ്. ഐ. ബി, സ്വാംജിസ് എച്ച്. എസ്. എസ്., എഡനീര്‍.
    പ്രൈമറി വിഭാഗം
    തിരുവനന്തപുരം- വേണുഗോപാല്‍ പി. എസ്, എച്ച്. എം, ഗവ. യു. പി. എസ്., പറക്കല്‍, വെഞ്ഞാറമൂട്.
    കൊല്ലം - കെ. ഷംസുദ്ദീന്‍, എച്ച്. എം., ഗവ. എസ്. എന്‍. ടി. വി. എസ്. കെ. ടി. യു. പി. സ്‌കൂള്‍, പുന്നക്കുളം, കരുനാഗപ്പള്ളി.
    പത്തനംതിട്ട - കെ. ശ്രീകുമാര്‍, എച്ച്. എം., ഗവ. എല്‍. പി. എസ്., കലഞ്ഞൂര്‍.
    ആലപ്പുഴ - അബ്ദുള്‍ ലത്തീഫ്. ടി. എ, എച്ച്. എം., നടുവത്തുല്‍ ഇസ്ലാം യു. പി. സ്‌കൂള്‍, പൂച്ചക്കല്‍, ചേര്‍ത്തല.
    കോട്ടയം - മേരിക്കുട്ടി സേവ്യര്‍, പി. ഡി. ടീച്ചര്‍, ഗവ. എല്‍. പി. എസ്., മുടിയൂര്‍ക്കര, ഗാന്ധിനഗര്‍, കോട്ടയം.
    ഇടുക്കി - സെലിഗുറെന്‍ ജോസഫ്, എച്ച്. എം., ഇന്‍ഫന്റ് ജീസസ്, എല്‍. പി. എസ്, ആലകോട്, കലയന്താനി, തൊടുപുഴ.
    എറണാകുളം - എം. സി. അമ്മിണി, പി. ഡി., ടീച്ചര്‍, ഗവണ്‍മെന്റ് ഫിഷറീസ് യു. പി. എസ്, ഞാറക്കല്‍, എറണാകുളം.
    തൃശ്ശൂര്‍ - രാമകൃഷ്ണന്‍. എം. എസ്., യു. പി. എസ്. എ., ജി. എച്ച്. എസ്. എസ്., എരുമപ്പെട്ടി, തൃശ്ശൂര്‍.
    പാലക്കാട് - തോമസ് ആന്റണി, എച്ച്. എം., എ. യു. പി. സ്‌കൂള്‍, കല്ലടിക്കോട്.
    മലപ്പുറം - കെ. പി. ചാത്തന്‍, എച്ച്. എം., ജി.എം.പി. എല്‍.സ്‌കൂള്‍ പരപ്പനങ്ങാടി.
    കോഴിക്കോട്-ടി.ജെ.സണ്ണി,എച്ച്.എം. എസ്. എച്ച്. യു. പി. സ്‌കൂള്‍, തിരുവമ്പാടി.
    വയനാട് - എസ്. രാധാകൃഷ്ണന്‍, എച്ച്. എം., ഗവ. എല്‍. പി. എസ്, ചെട്ടിയാലത്തൂര്‍, ചീരാല്‍.
    കണ്ണൂര്‍ - ഗീത കൊമ്മേരി, എച്ച്. എം., ശ്രീനാരായണ വിലാസം എല്‍. പി, സ്‌കൂള്‍, വെള്ളായി, മുതിയങ്ങ.
    കാസര്‍കോട് - ഗിരീഷ് ജി. കെ, ഹിന്ദി ടീച്ചര്‍, കെ. കെ. എന്‍. എം. എ. യു. പി. സ്‌കൂള്‍, ഒലട്ട്.

    എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും മാത്​സ് ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍

    തുടങ്ങിയത് അരനൂറ്റാണ്ട് മുമ്പ്  : അധ്യാപനം മാധവന്‍മാഷിന് എന്നും ആവേശം


                  സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം 1947 ആഗസ്ത് 14ന് അധ്യാപകജോലിയില്‍ പ്രവേശിച്ച മേപ്പയ്യൂരിലെ പാറേമ്മല്‍ മാധവന്‍മാഷ് ഇന്നും അധ്യാപനത്തില്‍ നിര്‍വൃതി കണ്ടെത്തുകയാണ്. 1947 മുതല്‍ 84 വരെയുള്ള 37 വര്‍ഷത്തെ ദീര്‍ഘമായ അധ്യാപന ജീവിതത്തിന് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന തന്റെ മുമ്പില്‍ സംശയങ്ങളുമായി കുട്ടികളെത്തുമ്പോള്‍ മാധവന്‍മാഷിന് എന്തെന്നില്ലാത്ത സന്തോഷം. അധ്യാപനവും അധ്യാപന രീതികളും പാടേ മാറിയെങ്കിലും അറിവ് തേടിയെത്തുന്ന വിദ്യാര്‍ഥികളെ ഈ ഗുരുനാഥന്‍ ഒരിക്കലും തിരിച്ചയയ്ക്കാറില്ല. തനിക്കറിയാവുന്നത് അവര്‍ക്ക് പകര്‍ന്നുകൊടുക്കുക -ഇതേപ്പറ്റി മാധവന്‍ മാസ്റ്റര്‍ക്ക് ഇത്രയേ പറയാനുള്ളൂ.

    അധ്യാപകരെ കിട്ടാന്‍ പ്രയാസമനുഭവപ്പെട്ടിരുന്ന 1946-47 കാലത്ത് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ ടി.ടി.സി. കോഴ്‌സ് തുടങ്ങിയിരുന്നു. ഇക്കാലത്താണ് മാധവന്‍മാസ്റ്റര്‍ ടി.ടി.സി. കഴിയുന്നത്. പ്രശസ്ത സാഹിത്യകാരന്‍ തായാട്ട് ശങ്കരന്‍, പ്രമുഖ വോളിബോള്‍ താരം കെ. നാരായണന്‍ നായര്‍ തുടങ്ങിയ പ്രഗത്ഭരും തന്നോടൊപ്പം ട്രെയിനിങ്ങിന് ഉണ്ടായിരുന്നത് മാധവന്‍മാസ്റ്റര്‍ ഓര്‍ക്കുന്നു.

    ഉടനെതന്നെ കല്പത്തൂര്‍ എ.യു.പി. സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ കയറി. അന്ന് കിട്ടിയ ആദ്യത്തെ ശമ്പളം വെറും 45 രൂപ. ഇവിടെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മേപ്പയ്യൂരില്‍ ഗവ. ഹൈസ്‌കൂള്‍ തുടങ്ങുന്നത്. അതിനിടെ പ്രൈവറ്റായി ഇംഗ്ലീഷ് ബിരുദം സമ്പാദിച്ച മാധവന്‍മാസ്റ്റര്‍ നാട്ടില്‍ ഹൈസ്‌കൂള്‍ വന്ന സാഹചര്യത്തിലാണ് ബി.ടി.(ഇന്നത്തെ ബി.എഡ്) കോഴ്‌സിന് ചേരാന്‍ തീരുമാനിച്ചത്. ബി.ടി.പാസ്സായി 1960ല്‍ മേപ്പയ്യൂര്‍ ഗവ.ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ചേര്‍ന്നു.

    ഇവിടെയുള്ള അധ്യാപക ജീവിതത്തിനിടെ മാധവന്‍ മാസ്റ്ററുടെ മുമ്പിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ കടന്നുപോയി. ഇംഗ്ലീഷ് വ്യാകരണത്തില്‍ പ്രത്യേക പ്രാവീണ്യമുള്ള ഈ അധ്യാപകനെക്കുറിച്ച് കുട്ടികള്‍ക്ക് പറയാനുള്ളത് നല്ലതുമാത്രമായിരുന്നു. കുട്ടികള്‍ തരുന്ന ആദരവും ബഹുമാനവുമാണ് തന്റെജീവിതത്തിലെ വിലമതിക്കാനാവാത്ത സമ്പാദ്യമെന്ന് മാധവന്‍ മാസ്റ്റര്‍ പറയുന്നു.

    ഇംഗ്ലീഷില്‍ സംശയം തീര്‍ക്കാനും അപേക്ഷ തയ്യാറാക്കാനുമെല്ലാം നാട്ടുകാര്‍ക്ക് ആശ്രയം മാധവന്‍ മാസ്റ്ററായിരുന്നു.

    ഇദ്ദേഹത്തിന്റെ അഞ്ച്‌സഹോദരങ്ങളും അധ്യാപകരായിരുന്നു. ഒരു മകനും അധ്യാപകനാണ്. 85-ാംവയസ്സിലും പൂര്‍ണ ആരോഗ്യവാനായിരിക്കുന്നതിന് കാരണവും തന്റെ അധ്യാപനജീവിതത്തിന്റെ പുണ്യമായിരിക്കുമെന്നാണ് ഈ ഗുരുനാഥന്‍ കരുതുന്നത്.
    (മാതൃഭൂമി 5-9-2011)

    Rabu, 24 Agustus 2011

    ഒരു ഹരിതവിദ്യാലയത്തിന്റെ ചിത്രങ്ങള്‍



    എന്‍.ബി സുരേഷ് മാഷിന്റെ മെയിലിലെ ലിങ്കില്‍ നിന്നുമാണ് പെരുമ്പാവൂര്‍ സ്വദേശിനിയും ഇപ്പോള്‍ റിയാദില്‍ അധ്യാപികയുമായ ഷീബ രാമചന്ദ്രന്റെ വെള്ളരിപ്രാവ് എന്ന ബ്ലോഗിലേക്ക് ചെല്ലാനിടയായത്. ബ്ലോഗിലെ പോസ്റ്റുകളിലൊന്നില്‍ കണ്ട അനിതരസാധാരണവും കൗതുകജന്യവുമായ ഒരു ഹരിതവിദ്യാലയത്തിന്റെ ചിത്രങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. നമ്മുടെ അധ്യാപകരും ആ ചിത്രങ്ങള്‍ കാണുന്നത് നന്നായിരിക്കുമെന്നു തോന്നിയതിനാല്‍ അവ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഉടനടി അവ ഷീബ ടീച്ചര്‍ നമുക്ക് അയച്ചു തരികയുമുണ്ടായി. ചുവടെ നല്‍കിയിരിക്കുന്ന, തികച്ചും പ്രകൃതിയോട് ഇടചേര്‍ന്ന് നില്‍ക്കുന്ന, ആ അത്യാധുനിക വിദ്യാലയത്തിന്റെ 29 ചിത്രങ്ങള്‍ നമ്മെ ആകര്‍ഷിക്കുമെന്നു തീര്‍ച്ച. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.



    "ഗുരുകുല വിദ്യാഭ്യാസം"...ആ പഴയ വിദ്യാ "അഭ്യസന" രീതിയെ ആര്‍ഷ ഭാരതം കൈവിട്ടിരിക്കുന്നു. ഇന്ന് പലപ്പോഴും വിദ്യാഭ്യാസം, വിദ്യ കൊണ്ടുള്ള വെറും "അഭ്യാസമായി" മാറിയിരിക്കുന്നു. ലോകോത്തര പ്രഥമ സര്‍വകലാശാലകള്‍ ആയ നളന്ദയും ..തക്ഷശിലയും ഉയര്‍ത്തിപ്പിടിച്ച ആ മൂല്യങ്ങള്‍..., സൈന്ധവലിപിയുടെ കാണാകാഴ്ചകള്‍...സിന്ധുനദിയുടെസംസ്കാര-സമന്വയങ്ങള്‍...മോഹന്ജദാരോ ...ഹാരപ്പന്‍ മുദ്രകളുടെ അന്തര്‍ലീന തത്ത്വ സംഹിതകള്‍... അവയെല്ലാം ഇന്ന് ഗതകാല സ്മരണകള്‍ മാത്രം.



    അന്ന് ലാളിത്യത്തിന്റെ സന്ദേശം പകര്‍ന്ന ഭാരതീയ വിദ്യാലയങ്ങളില്‍ (സരസ്വതീ ക്ഷേത്രങ്ങളില്‍) നിന്നുയര്‍ന്നത്‌ അറിവിന്‍റെ മന്ത്രാക്ഷരങ്ങള്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ഉയരുന്നത് സവര്‍ണ്ണ ഗര്‍ജ്ജനവും ...പൌരോഹിത്യ-ന്യൂനപക്ഷ മുറവിളികളും ആണ്.അറിവിന്‍റെ ആ വഴിവിളക്കുകള്‍ ഇന്ന് കേവലം ദീപ "സ്തംഭം" മഹാശ്ചര്യം ആയി മാറിയിരിക്കുന്നു. ചോര്‍ന്നൊലിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...നിലംപൊത്താറായ ചുമരുകള്‍....ഒന്ന് കാറ്റടിച്ചാല്‍ പറന്നു പോകുന്നമേല്‍കൂരകള്‍. ഇതാണ് പല സമകാലിക ഭാരത വിദ്യാഭ്യാസ സ്ഥാപനങ്ങളും



    പുരാതന കാലത്ത് ഭാരതത്തില്‍ ഉടനീളം സഞ്ചരിച്ച ഇന്തോനേഷ്യന്‍ യാത്രികന്റെ വിവരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ ഇന്തോനേഷ്യയിലെ ബാലിയില്‍ നിര്‍മിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം ഒന്ന് നോക്കൂ... ഇല്ലിമുളകളാല്‍ നിര്‍മ്മിക്കപെട്ട കലാലയം..ഈ "ഹരിത വിദ്യാലയ"ത്തിലേക്ക്‌ഒന്ന് കണ്ണോടിക്കൂ...എത്ര ശാന്തത..എന്തൊരു ഭംഗി...ഇതാണ് വിദ്യാലയം.





















































    (Pic-Courtesy-Gmail)