MATHEMATICS

Tampilkan postingan dengan label Social Science. Tampilkan semua postingan
Tampilkan postingan dengan label Social Science. Tampilkan semua postingan

Jumat, 15 Maret 2013

മാത്സ് ബ്ലോഗ് ഒരുക്കം - Social Science (Updated with Time Line & Maps))

നൗഷാദ് എന്ന പേര് മെയില്‍ ഇന്‍ബോക്സില്‍ കിടക്കുന്നതു കണ്ടപ്പോള്‍ ആവേശത്തോടെയാണ് തുറന്നത്. മുന്‍പ് ഫിസിക്സ് കെമിസ്ട്രി നോട്ടുകള്‍ തയാറാക്കി അയച്ചതു പോലെ വിസ്മയിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെന്ന പ്രതീക്ഷ അസ്ഥാനത്തായില്ല. സാമൂഹ്യപാഠവുമായി ബന്ധപ്പെട്ട ഒരു മികച്ച പഠനസഹായിയുമായാണ് നൗഷാദ് സാറും സംഘവും ഇത്തവണ എത്തിയിരിക്കുന്നത്. പരപ്പനങ്ങാടി എസ്.എം.എച്ച്.എസ്.എസി ലെ അന്‍വര്‍ സാര്‍, തിരൂരങ്ങാടി ജി.എച്ച്.എസ്.എസിലെ അബ്ദുള്‍ നാസര്‍ സാര്‍, ചെമ്മാട് ഗുരുകുലം കോച്ചിംഗ് സെന്റെറിലെ റസീന ടീച്ചര്‍ എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ സാമൂഹ്യ ശാസ്ത്രം പഠനസഹായിയാണ് ഇന്നത്തെ പോസ്റ്റ്.

സാമൂഹ്യശാസ്ത്രം കുട്ടികള്‍ക്ക് പേടിസ്വപ്നമാകുന്നുവോ എന്ന് പല അധ്യാപകരും സംശയിക്കുന്ന സമയമാണിത്. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി റിസല്‍ട്ട വന്നപ്പോള്‍ സാമൂഹ്യശാസ്ത്രം പത്രത്താളുകളില്‍ ഇടം പിടിച്ചത് കഴിഞ്ഞ വര്‍ഷത്തെ ഒന്‍പതാം ക്ലാസുകാരെ ആശങ്കപ്പെടുത്തിയതില്‍ ഒരു പങ്ക് ഇപ്പോഴും അവരില്‍ നില നില്‍ക്കുന്നു. ഈ ആശങ്കയ്ക്ക് ഒരു അറുതി വരുത്താല്‍ അധ്യാപകരും മറ്റും ഏറെ പണിപ്പെടുന്ന ഈ വേളയില്‍ ഒരു കൈത്താങ്ങായി മാറുവാന്‍ ഈ നോട്ടുകള്‍ക്ക് തീര്‍ച്ചയായും കഴിയും താഴെയുള്ള ലിങ്കില്‍ നിന്നും സാമൂഹ്യപാഠം നോട്സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും വിവിധ ശ്രോതസ്സുകളില്‍ നിന്നുള്ള പഠനസഹായികള്‍ നമ്മുടെ ഡൗണ്‍ലോഡ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതു ശ്രദ്ധിച്ചു കാണുമല്ലോ.

Click here for SS Revision Tips.

Time Line - Simplified

Maps

Vijayasopanam

Minggu, 30 September 2012

മാലിന്യസംസ്കരണം ഒരു കീറാമുട്ടിയല്ല

'നിരക്ഷരന്‍'(മനോജ് രവീന്ദ്രന്‍)എന്ന പ്രശസ്ത ബ്ലോഗറെ മാത്‌സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയെന്ന സാഹസത്തിനു മുതിരുന്നില്ല. നാം ഇന്ന് നേരിടുന്ന ഏറ്റവും രൂക്ഷമായ മാലിന്യപ്രശ്നത്തെ സ്കൂളുകളെ ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കാമെന്നുള്ള തലപുകയ്ക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ കൂട്ടുകിട്ടിയത്.(മാത്‌സ് ബ്ലോഗിന്റെ ആശയവും അതിന് അധികാരികളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണവും കമന്റിലൂടെ പങ്കുവെയ്ക്കാം. എന്തായാലും, ഒക്ടോബര്‍ ആദ്യവാരം നമുക്ക് അത്ഭുതം തന്നെ പ്രതീക്ഷിക്കാമെന്നു തോന്നുന്നു.). ഗൗരവമായി, പലവട്ടം വായിക്കേണ്ട, ഗംഭീരമായ ആ ലേഖനത്തിലേക്ക്....

....................................................................................
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യസംസ്ക്കരണം തന്നെയാണെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ ഇതൊരു വലിയ പ്രശ്നം തന്നെയാണ്.

പ്ലാസ്റ്റിക്കിന്റെ, കൃത്യമായി പറഞ്ഞാല്‍ പ്ലാസ്റ്റിക്ക് ഷോപ്പിങ്ങ് ബാഗുകളുടെ കടന്നുവരവോടെയാണ് മാലിന്യങ്ങള്‍ ചീഞ്ഞളിയാതെ, കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധവും മാരാമാരികളും പടര്‍ത്തുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. പ്ലാസ്റ്റിക്ക് ബാഗുകള്‍ വരുന്നതിന് മുന്‍പും മാലിന്യങ്ങള്‍ നമുക്കുണ്ടായിരുന്നു. അതൊക്കെയും ഇന്ന് ചെയ്യുന്നത് പോലെ, സ്വന്തം പുരയിടത്തിലോ അയല്‍വാസിയുടെ മതില്‍ക്കെട്ടിനകത്തേക്കോ കനാലിലേക്കോ കായലിലേക്കോ കടലിലേക്കോ കലുങ്കിന്റെ അടിയിലേക്കോ തന്നെയായിരുന്നു നാം വലിച്ചെറിഞ്ഞിരുന്നത്. പ്ലാസ്റ്റിക്ക് ബാഗില്‍ കെട്ടിപ്പൊതിഞ്ഞ് എറിഞ്ഞാല്‍ പോകുന്ന അത്രയും ദൂരേയ്ക്ക് എറിയാന്‍ പറ്റിയിരുന്നില്ല എന്നൊരു വ്യത്യാസം മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വലിച്ചെറിഞ്ഞ് കളയുക എന്നതല്ലാതെ സംസ്ക്കരിക്കുക എന്നൊരു ഒരു മാലിന്യവിചാരം നമുക്കുണ്ടായിരുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്കില്‍ കെട്ടിപ്പൊതിയാതെ എറിഞ്ഞ് കളഞ്ഞിരുന്നതുകൊണ്ട് പഴയകാലത്ത് ജൈവമാലിന്യങ്ങള്‍ ഒക്കെയും യഥാസമയം അഴുകിപ്പോയിരുന്നു. ഇന്നത് സംഭവിക്കുന്നില്ല. ചിക്കന്‍ ഗുനിയ, എലിപ്പനി, തക്കാളിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ പോന്ന രോഗാണുക്കള്‍ക്ക് വിളനിലമായി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കുള്ളില്‍ത്തന്നെ കുരുങ്ങിക്കിടക്കുന്നു. നഗരങ്ങളില്‍ നിന്നുള്ള ഇത്തരം മാലിന്യങ്ങള്‍ കൊണ്ടുതള്ളിയതിന്റെ പേരില്‍ വിളപ്പില്‍ശാലകള്‍ പോലെ പല ഗ്രാമങ്ങള്‍ മലീമസമായി, ജീവിതയോഗ്യമല്ലാതായി. പ്രകൃതി നമുക്ക് കനിഞ്ഞുനല്‍കിയിട്ടുള്ള തോടുകളിലേയും പുഴകളിലേയുമൊക്കെ ജലം ഉപയോഗശൂന്യമായി മാറി. എത്ര ശോചനീയമായ അവസ്ഥയാണെന്ന് നോക്കൂ.

വര്‍ദ്ധിച്ചുവന്ന ജനസംഖ്യയും ഫ്ലാറ്റുകളില്‍ നിന്നുള്ള മാലിന്യത്തിന്റെ പ്രവാഹവുമൊക്കെ വിസ്മരിക്കുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്ക് തന്നെയാണ് മാലിന്യപ്രശ്നങ്ങള്‍ക്ക് ത്വരകമായി വര്‍ത്തിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. മാലിന്യപ്രശ്നങ്ങളുടെ കാരണങ്ങളൊക്കെ പകല്‍പോലെ വ്യക്തമാണ്. പ്രശ്നപരിഹാരവും അറിയാഞ്ഞിട്ടല്ല. അതൊന്ന് നടപ്പിലാക്കുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്. അതാകട്ടെ ഒരു ഹെര്‍ക്കുലീയന്‍ ടാസ്‌ക്കൊന്നും അല്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിലായി മറ്റ് മനുഷ്യര്‍ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍, ഇവിടിരുന്നുകൊണ്ടുതന്നെ അനായാസം മനസ്സിലാക്കാൻന്‍ നമുക്കാവും. അല്‍പ്പം നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അതുപോലെ തന്നെ മാലിന്യസംസ്ക്കരണം നടപ്പിലാക്കാനുമാകും.

ജൈവമാലിന്യങ്ങളും, റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന വസ്തുക്കളായ പ്ലാസ്റ്റിക്കും പേപ്പറുമൊക്കെ വെവ്വേറെ നിക്ഷേപിക്കുകയും അതെല്ലാം സമയാസമയം ശേഖരിച്ച് സംസ്ക്കരിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനൊക്കെ പുറമെ ഗാര്‍ഡന്‍ വേസ്റ്റ് എന്ന തരത്തിലും മാലിന്യം തരം തിരിച്ച് ഇടാറുണ്ട്. പല രാജ്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കായി പ്രത്യേകം കുപ്പത്തൊട്ടിയും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. പല പാശ്ചാത്യരാജ്യങ്ങളിലും നമ്മള്‍ ഏഷ്യാക്കാര്‍ കൂടുതലായി താമസിക്കുന്ന ചില പ്രദേശങ്ങളെങ്കിലും കണ്ടാല്‍, അത് ഏഷ്യാക്കാര്‍ ജീവിക്കുന്നയിടമാണെന്ന് തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. കാരണം നമ്മള്‍ മാലിന്യങ്ങള്‍ റോഡിലും മറ്റും വലിച്ചെറിഞ്ഞുള്ള ശീലം എവിടെച്ചന്നാലും ആവര്‍ത്തിക്കുന്നു എന്നതുതന്നെ. അതേ സമയം ലോകത്തില്‍ തന്നെ ഏറ്റവും വൃത്തിയിലും വെടിപ്പിലും നിരത്തുകളും പരിസരവും സംരക്ഷിക്കുന്ന സിംഗപ്പൂര്‍ എന്ന രാജ്യം ഏഷ്യയില്‍ ആണെന്ന കാര്യവും വിസ്മരിക്കരുത്. സിംഗപ്പൂരില്‍ അലക്ഷ്യമായി ഒരു കടലാസോ ശീതള പാനീയത്തിന്റെ ഒഴിഞ്ഞ കുപ്പിയോ നിരത്തിലിട്ടാല്‍ അധികൃതര്‍ പിടികൂടി പിഴ അടിക്കും എന്നുള്ളതുകൊണ്ട് അവിടെ ജനങ്ങള്‍ ഒരു ബസ്സ് ടിക്കറ്റ് പോലും റോഡില്‍ ഇടുന്നില്ല. എല്ലാ നൂറ് മീറ്ററിലും ഒരു കച്ചറപ്പെട്ടി കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ആ രാജ്യത്തില്ല. എന്തിനും ഏതിനും ഫൈന്‍ അടിക്കുന്നതുകൊണ്ട് ‘Singapore is a fine city‘ എന്ന് തമാശ രൂപത്തില്‍ പറയാറുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ സിങ്കപ്പൂര്‍ ഒരു ‘ഫൈന്‍’ സിറ്റി ആയതിന്റെ കാരണം അവിടം മാലിന്യവിമുക്തമാണെന്നത് തന്നെയാണ്.

നമ്മുടെ രാജ്യത്ത് ഒരാള്‍ക്ക് മാലിന്യം വേസ്റ്റ് പെട്ടിയില്‍ത്തന്നെ നിക്ഷേപിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സംവിധാനം ഇവിടെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എല്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അവരവരുടേതായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഒരു ദിവസം ശേഖരിക്കുന്ന മാലിന്യം അടുത്ത ദിവസത്തേക്ക് കെട്ടിക്കിടക്കുന്നില്ല എന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പ് വരുത്തണം.

വികസനമെന്ന ഒരേയൊരു മുദ്രാവാക്യം തന്നെയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ എപ്പോഴും വലിയ വായില്‍ വിളിച്ച് കൂവിയിട്ടുള്ളത്. കോടികല്‍ മുടക്കിയുള്ള നിക്ഷേപങ്ങളും വ്യവസായങ്ങളും ടൂറിസം പദ്ധതികളും മാത്രമാണോ വികസനം ? മാലിന്യവിമുക്തമായ തെരുവുകളും നടുവൊടിയാതെ സുരക്ഷമായി സഞ്ചരിക്കാന്‍ പറ്റുന്ന റോഡുകളുമാണ് വികസനത്തിന്റെ മുഖമുദ്രയെന്നത് അധികാരികള്‍ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ് ? വൃത്തികെട്ട ഒരന്തരീക്ഷത്തില്‍ വ്യവസായം നടത്താനും ടൂറിസ്റ്റായുമൊക്കെ തിക്കിത്തിരക്കി സംരംഭകരും ജനങ്ങളും വരുമെന്ന് കരുതുന്നത് മൌഢ്യമല്ലേ ?

വിദേശയാത്ര നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമൊക്കെ കാണുന്നില്ലേ അന്നാടുകളിലെ മാലിന്യസംസ്ക്കരണരീതികള്‍ ? കണ്ടിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ ഒരു വിദേശയാത്രകൂടെ നടത്തൂ. എന്നിട്ട് അതേ രീതികള്‍ ഇവിടെയും നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കൂ. പല കോര്‍പ്പറേഷനുകളിലും ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ മാലിന്യപ്പെട്ടികളും, മാലിന്യം ശേഖരിക്കാനായി വാങ്ങിയ വാഹനങ്ങളും ഉപയോഗിക്കാതെ കിടന്ന് തുരുമ്പ് പിടിക്കുന്നതായി ടീവിയില്‍ ഈയിടെ കണ്ടിരുന്നു. ഇത്തരം നിഷ്‌ക്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളും ഉണ്ടാകണം.

വിളപ്പില്‍ ശാലകളുടേയും കൂടംകുളത്തിന്റേയുമൊക്കെ പേരില്‍ ജനങ്ങള്‍ നിരത്തിലും സമുദ്രത്തിലും വരെ ഇറങ്ങിനിന്ന്, അവര്‍ തന്നെ തിരഞ്ഞെടുത്ത സര്‍ക്കാരുകളോട് സമരം ചെയ്യേണ്ട ഗതികേടാണിന്നുള്ളത്. നേരത്തേ പറഞ്ഞ സിംഗപ്പൂര്‍ എന്ന രാജ്യവുമായി ഒരു താരത‌മ്യം നടത്താം. 40 ഏക്കറോളം വരുന്ന ഭൂമിയിലാണ് 250 ടണ്‍ മാലിന്യം സംസ്ക്കരിക്കാന്‍ അധികാരികള്‍ പെടാപ്പാട് പെടുന്നത്. അതേ സമയം വെറും 4 ഏക്കറിലാണ് സിംഗപ്പൂരില്‍ 800 ടണ്‍ മാലിന്യം സംസ്ക്കരിക്കുന്നത്. മാലിന്യത്തില്‍ നിന്ന് അവര്‍ വന്‍തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതേ സാങ്കേതിക വിദ്യ എന്തുകൊണ്ട് നമുക്കും നടപ്പിലാക്കിക്കൂടാ ? മെട്രോ റെയിലും സ്‌കൈ സിറ്റിയും ഇലക്ട്രോണിക് കോറിഡോറുകളുമൊക്കെ സ്ഥാപിക്കുന്നതിന് മുന്‍പേ പണിതുയര്‍ത്തേണ്ടത്, അവിടന്നൊക്കെ വരാന്‍ പോകുന്ന ജൈവമാലിന്യങ്ങള്‍ അതാത് ദിവസങ്ങളില്‍ സംസ്ക്കരിക്കാനുള്ള സംവിധാനങ്ങളല്ലേ ? കൂടങ്കുളങ്ങള്‍ക്കും വിളപ്പില്‍ശാലകള്‍ക്കും ഒറ്റയടിക്ക് പരിഹാരമുണ്ടാക്കാന്‍ പറ്റുമെന്നുള്ളപ്പോള്‍, സാങ്കേതിക പരിജ്ഞാനവും അനുഭവസമ്പത്തും ഒന്നുമില്ലാത്ത ശിലായുഗ മനുഷ്യരെപ്പോലെ നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് അപലപനീയമാണ്.

ഫോര്‍ട്ട് കൊച്ചിയെപ്പറ്റിയുള്ള ഒരു ചരിത്രപുസ്തകത്തില്‍ കുറച്ച് നാള്‍ മുന്‍പ് വായിച്ച ഒരു കാര്യം ഓര്‍മ്മവരുന്നു. 1950കളില്‍ കൊച്ചിയിലുണ്ടായിരുന്ന പിയേര്‍സ് ലെസ്ലി എന്ന കമ്പനിയിലെ വിദേശിയായ ഒരു ഉദ്യോഗസ്ഥന്‍ 2007ല്‍ വീണ്ടും കേരളത്തില്‍ വരുന്നു. പഴയ കാലത്തെ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകല്‍ ഇതിനേക്കാള്‍ വൃത്തിയുള്ളതായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു ഭൃത്യന്‍ ഒരു ഒഴിഞ്ഞ മരുന്ന് കുപ്പി അലക്ഷ്യമായി ജനലിലൂടെ വെളിയിലേക്കെറിഞ്ഞുകളഞ്ഞതിന്ന് അന്ന് 52 രൂപ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടത്രേ ! സ്വതന്ത്ര ഇന്ത്യയുടെ കാര്യമാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണം. 1950 ല്‍ 52 രൂപയുടെ മൂല്യമെന്താണെന്നും മറക്കരുത്. അങ്ങനെയൊരു വ്യവസ്ഥിതി ഉണ്ടായിരുന്നു നമുക്ക്. അവിടന്ന് ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു ? വിദേശികളോട് പടപൊരുതി പിടിച്ചുവാങ്ങിയത്, സകല കൊള്ളരുതായ്മകളും ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടെ ആയിരുന്നോ ?

ഫ്ലാറ്റില്‍ ജീവിക്കുന്നവരെ മാറ്റി നിര്‍ത്തി നോക്കിയാല്‍ രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായില്ലാത്തവര്‍ എത്രപേരുണ്ട് കേരളത്തില്‍ ? ഒരു ചതുരശ്ര അടി സ്ഥലമുണ്ടെങ്കില്‍ സ്വന്തം വീട്ടിലെ മാലിന്യം വീട്ടുപറമ്പില്‍ത്തന്നെ ജൈവവളമാക്കി മാറ്റാന്‍ സാധിക്കും. അതിനുതകുന്ന വിവിധതരം പദ്ധതികളും സാങ്കേതിക വിദ്യകളും ലഭ്യവുമാണ്. എറണാകുളത്ത് ഫ്ലാറ്റില്‍ ജീവിക്കുന്ന ഞാന്‍, ക്രെഡായി ക്ലീന്‍ സിറ്റി മൂവ്‌മെന്റ് പദ്ധതി പ്രകാരം, മാലിന്യത്തില്‍ നിന്ന് ജൈവവളം ഫ്ലാറ്റില്‍ത്തന്നെ ഉണ്ടാക്കുന്നുണ്ട്. ഫ്ലാറ്റുകളില്‍ നിന്ന് പോലും ജൈവമാലിന്യം തെരുവുകളിലേക്ക് എത്താതെ തടയാം എന്നതിന്റെ തെളിവാണത്. ചില വലിയ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ശമ്പളത്തിന് ജോലിക്കാരെ നിയമിച്ച് എല്ലാ ഫ്ലാറ്റുകളിലേയും ജൈവമാലിന്യം ശേഖരിച്ച് ഒരുമിച്ച് വളമാക്കുന്ന പദ്ധതികളും നടക്കുന്നുണ്ട്. ഇത് എല്ലാ ഫ്ലാറ്റുകളിലും നിര്‍ബന്ധമായും നടത്താന്‍ നിബന്ധന വെക്കേണ്ടത് സര്‍ക്കാരാണ്.
ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാലിന്യസംസ്ക്കരണ രീതി. അല്ലാതെ സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പില്‍ എറിയാമെന്നും അന്യര്‍ക്ക് ശല്യമാകുന്ന രീതിയില്‍ സംസ്ക്കരിക്കാമെന്ന് വ്യക്തികളും ഭരണകൂടവും ചിന്തിക്കാന്‍ പോലും പാടില്ല. ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കാനായാല്‍ അതില്‍ നിന്ന് കിട്ടുന്ന വളം ഉപയോഗിച്ച് അടുക്കളകൃഷി നടത്താം എന്നൊരു മെച്ചം കൂടെയുണ്ട്. മരുന്നടിക്കാത്ത കായ്‌കനികളും പച്ചക്കറികളും അന്യമായിക്കൊണ്ടിരിക്കുകയും മരുന്നടിച്ചതെങ്കിലും കിട്ടാനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ജൈവവളം ഉപയോഗിച്ചുണ്ടാക്കിയ നല്ല പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ സ്വന്തം വീട്ടിലെ മാലിന്യം തന്നെ പ്രയോജനപ്പെടുത്താനുമാകും. ക്രഡായി പോലുള്ള മാലിന്യസംസ്ക്കരണപദ്ധതികള്‍ക്ക് ആയിരം രൂപയിലധികം ചിലവ് വരുന്നുണ്ടെങ്കിലും അതിന്റെ നല്ലൊരു ഭാഗം ഇപ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നുണ്ടെന്നാണ് അറിവ്. മറ്റ് ചിലവ് കുറഞ്ഞ മാലിന്യസംസ്ക്കരണ പദ്ധതികളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നടക്കുന്നുണ്ട്. ആറിഞ്ച് വ്യാസവും മൂന്നടി ഉയരവുമുള്ള രണ്ട് പ്ലാസ്റ്റിക്ക് പൈപ്പുകളും ശര്‍ക്കരയും ഉണ്ടെങ്കില്‍ ജൈവ മാലിന്യം സംസ്ക്കരിച്ച് വളമാക്കുന്ന രീതിയും ഫലപ്രദമായി പരീക്ഷിച്ച് തെളിയിച്ചിട്ടുള്ളതാണ്. എല്ലാ വീടുകളിലും ഇത് നടപ്പിലാക്കാന്‍ വലിയ ചിലവൊന്നും വരുന്നതേയില്ല. അതിനുള്ള മനസ്സ് കാണിക്കണമെന്ന് മാത്രം.
മാലിന്യം നല്‍കിയാൽ പണം കൊടുക്കുന്ന ഒരു പദ്ധതി കുടുംബശ്രീ പോലുള്ള സംരഭങ്ങളുമായി സഹകരിച്ച് കേരളത്തില്‍ പരീക്ഷിക്കുമെന്ന് ശ്രീ. സാം പിട്രോഡ അഭിപ്രായപ്പെട്ടതായി ഓര്‍ക്കുന്നു. പിന്നീടൊന്നും അതേപ്പറ്റി കേട്ടതുമില്ല. അദ്ദേഹത്തെപ്പോലുള്ളവരുടെ മനസ്സിലുള്ള പദ്ധതികളെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യേണ്ടതും നടപ്പിലാക്കാന്‍ പറ്റുന്നതാണെങ്കില്‍ പ്രാവര്‍ത്തികമാക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ്. പണം കിട്ടിയാല്‍ കൈയ്‌ക്കില്ലല്ലോ ? അതുകൊണ്ട് പൊതുജനം കൂട്ടത്തോടെ സഹകരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ജൈവമാലിന്യവും പ്ലാസ്റ്റിക്കും വേര്‍തിരിച്ച് ശേഖരിക്കാനും നിക്ഷേപിക്കാനും എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കില്‍, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിക്ക് വേണ്ടി ശ്രീ.കെ.ബി.ജോയ് നടത്തുന്ന ദുര്‍ഗന്ധമില്ലാത്ത മാലിന്യപ്ലാന്റ് പോലെയുള്ളത് ചിന്തിക്കാവുന്നതാണ്. അവിടെ യന്ത്രസഹായത്താലാണ് ദുര്‍ഗ്ഗന്ധമൊന്നും ഇല്ലാതെ തന്നെ മാലിന്യം വേര്‍തിരിക്കുന്നതും സംസ്ക്കരിക്കുന്നതും. അതും കോര്‍പ്പറേഷന്റെ മുഴുവന്‍ മാലിന്യവും അല്‍പ്പം പോലും കെട്ടിക്കിടക്കാതെ മറിക്കൂറുകള്‍ക്കകം. ഇത്തരം പ്ലാന്റുകള്‍ കേരളത്തില്‍ എവിടെയും സൌജന്യമായി സ്ഥാപിക്കാനും അതിന്റെ അറ്റകുറ്റപ്പണികള്‍ സൌജന്യമായി നടത്താനും ശ്രീ.ജോയി തയ്യാറാണ്. അതില്‍ നിന്നുണ്ടാകുന്ന വളവും പ്ലാസ്റ്റിക്കുമൊക്കെ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് (എക്കോ ഹെല്‍ത്ത് സെന്റര്‍) നല്‍കണം എന്നത് മാത്രമേ നിബന്ധനയുള്ളൂ.

ജോയിയെപ്പോലുള്ളവരുടേയും ഈ വിഷയത്തെപ്പറ്റി നന്നായി പഠിച്ച് മനസ്സിലാക്കിയിട്ടുള്ള സുധീഷ് മേനോനെപ്പോലുള്ളവരുടേയും നിര്‍ദ്ദേശങ്ങളും സേവനവുമൊക്കെ മാലിന്യസംസ്ക്കരണ രംഗത്ത് പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടാകണം. കോടികള്‍ ലാഭമുണ്ടാക്കാന്‍ പോന്ന ഒരു ജൈവവള വ്യവസായമാണ് മാലിന്യസംസ്ക്കരണമെന്ന് കണക്കുകള്‍ നിരത്തിക്കൊണ്ട് ശ്രീ.സുധീഷ് മേനോന്‍ പറയുന്നു. യൂറോപ്യന്‍ മാതൃകയിലും നിലവാരത്തിലുമുള്ള 10 ടണ്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപിക്കുക വഴി കേരളത്തിന്റെ 6000 ടണ്‍ വരുന്ന മാലിന്യം പ്രകൃതിക്കോ പരിസ്ഥിതിക്കോ കോട്ടം തട്ടാത്ത തരത്തില്‍ അന്നന്ന് തന്നെ സംസ്ക്കരിച്ചെടുക്കാനും, ഓരോ പ്ലാന്റില്‍ നിന്നും 250 പേര്‍ക്കെങ്കിലും പാചകവാതകം നല്‍കാനും സാധിക്കുമെന്നതാണ് സുധീഷ് മേനോന്റെ നിര്‍ദ്ദേശം. ക്രെഡായി പദ്ധതികളിലും പി.വി.സി. പൈപ്പുകള്‍ ഉപയോഗിച്ചുള്ള മാലിന്യ സംസ്ക്കരണത്തിലും എന്തൊക്കെ അപാകതകളും പോരായ്മകളും ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാന്‍ പോന്നതാണ് യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍.

ബോധവല്‍ക്കരണം തന്നെയാണ് ഇനിയങ്ങോട്ട് വേണ്ടത്. അതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുക തന്നെ വേണം. പഴയ തലമുറയിലുള്ളവര്‍ മാറ്റാനാവാത്ത ചില ശീലങ്ങളുമായി മുന്നോട്ട് തന്നെ പോയെന്ന് വന്നേക്കാം. പക്ഷെ, പുതുതലമുറയെ എങ്കിലും ശാസ്ത്രീയമായി മാലിന്യ സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുത്ത് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങണം മാലിന്യസംസ്ക്കരണത്തിന്റെ ബാലപാഠങ്ങള്‍. പ്രൈമറി സ്ക്കൂള്‍ തലത്തില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്ന വിഷയങ്ങള്‍ ശരിക്കും ഏതൊരാളെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. പക്ഷെ അവരുടെ നിലനില്‍പ്പിന്റെ തന്നെ വിഷയമായ മാലിന്യസംസ്ക്കരണ പാഠങ്ങള്‍ക്ക് സിലബസ്സില്‍ എത്രത്തോളം പ്രാധാന്യമുണ്ട് ? തുലോം തുച്ഛമാണെന്ന് വേണം മനസ്സിലാക്കാന്‍. കുട്ടികളെ ബോധവല്‍ക്കരിക്കുക തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. അവര്‍ വീട്ടിലുള്ള മുതിര്‍ന്നവരിലേക്കും ഇത്തരം നല്ല ശീലങ്ങള്‍ പകര്‍ന്ന് നല്‍കിക്കോളും. എന്റെ സ്ക്കൂള്‍ കാലത്ത് ഒരാഴ്ച്ച മുഴുവനും നീണ്ടുനില്‍ക്കുന്ന ‘സേവനവാരം’ ഉണ്ടായിരുന്നു. ഇന്നത് ഒന്നോ രണ്ടോ ദിവസങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. കൊല്ലത്തില്‍ 10 സേവനവാരം നടത്തിയാലും തീരാത്തത്ര മാലിന്യം പ്ലാസ്റ്റിക്കായും അല്ലാതെയും ഇന്ന് ഓരോ സ്കൂളിന്റെ പരിസരത്തുനിന്നും കണ്ടെടുക്കാനാവും. പക്ഷെ, ‘സേവനവാരം‘ ഒരു ദിവസം മാത്രമായി ഒതുങ്ങിയിരിക്കുന്നു. സ്ക്കൂളും പരിസരവുമൊക്കെ ശുചിത്വത്തോടെ സൂക്ഷിക്കുന്നതോടൊപ്പം പുതിയൊരു മാലിന്യസംസ്ക്കാരം തന്നെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് സ്ക്കൂളുകളില്‍ നിന്നാണ്. അതിനി വൈകാനും പാടില്ല.


നേരെ ചൊവ്വേ പറഞ്ഞാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തവര്‍ അറിഞ്ഞിരിക്കാനായി ചില നിയമവശങ്ങള്‍ കൂടെ പറഞ്ഞു കൊടുക്കുക. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മാലിന്യം നിക്ഷേപിക്കുന്നത് 2011 നവംബര്‍ മാസം മുതല്‍ നിയമപരമായി നിരോധിക്കപ്പെട്ട കാര്യമാണ്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പി.യോട് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനും ജസ്റ്റിസ് പി.എസ്.ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും സംസ്ക്കരണത്തിനുമായി ലെവി ഈടാക്കണമെങ്കില്‍ അതും ആകാമെന്ന് കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതുശല്യം തടയുന്ന വകുപ്പ് (ഐ.പി.സി. 268) പ്രകാരവും, രോഗം പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുള്ള അശ്രദ്ധമായ നടപടിയുടെ (ഐ.പി.സി 269) പേരിലും, പൊതുവാസസ്ഥലത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായും (ഐ.പി.സി.278) ആയിരിക്കും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരായുള്ള നടപടികള്‍. വകുപ്പ് 269 പ്രകാരം ആറ് മാസം വരെ തടവും, വകുപ്പ് 278 പ്രകാരം 500 രൂപ വരെ പിഴയും കിട്ടിയെന്ന് വരും. പൊലീസ് വിചാരിച്ചാല്‍ ഹെല്‍മെറ്റ് വെക്കാത്തവനേയും സീറ്റ് ബെല്‍റ്റ് ഇടാത്തവനേയും ഓടിച്ചിട്ട് പിടിക്കുന്നതുപോലെ മാലിന്യം നിരത്തില്‍ കൊണ്ടുത്തള്ളുന്നവനെ കണ്ടുപിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് സാരം.

തടവും പിഴയും ലെവിയും എല്ലാം ഒഴിവാക്കാം. അടുക്കളകൃഷിക്ക് ആവശ്യമായ വളം ഉല്‍പ്പാദിപ്പിക്കാം, അല്ലെങ്കില്‍ പാചകത്തിനാവശ്യമായ ബയോഗ്യാസ് ഉണ്ടാക്കാം. ശുചിത്വമുള്ള അന്തരീക്ഷത്തില്‍ ജീവിക്കാം. അനാവശ്യ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം. മാലിന്യ സംസ്ക്കരണം ഓരോ വ്യക്തിയുടേയും കുടുംബത്തിന്റേയും സ്ഥാപനങ്ങളുടേയും ഉത്തരവാദിത്വമാണെന്ന വിചാരം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് മാത്രം. അല്ലെങ്കില്‍ അങ്ങോട്ടുമിണ്ടോട്ടും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ കുപ്പത്തൊട്ടിയായിക്കൊണ്ടിരിക്കുന്ന ഇന്നാട്ടില്‍ വൃത്തികെട്ട ഒരു സമൂഹമായി, സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന ലേബലും നെറ്റിയിലൊട്ടിച്ച് വാഴാം.
വിളപ്പില്‍ ശാല മാലിന്യസംസ്ക്കരണ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി വന്ന സമയത്ത് ശ്രീ.സിവിക് ചന്ദ്രന്‍ പറഞ്ഞ വരികള്‍ കടമെടുത്ത് കുറിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
“നിന്റെ അഴുകിയ ഭക്ഷണം, നിന്റെ മക്കളുടെ വിസര്‍ജ്ജ്യം പേറുന്ന പൊതിക്കെട്ടുകള്‍, നിന്റെ ഉച്ഛിഷ്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍, നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷണങ്ങള്‍, ........ഇതെല്ലാം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല. നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം. അതിനു കഴിയുന്നില്ലെങ്കില്‍ തീ തന്നെ തിന്നുതീര്‍ക്കണം, പന്നിയെപ്പോലെ.”
ശരിയല്ലേ അദ്ദേഹം പറഞ്ഞത് ? മറ്റൊരാളുടെ വിസര്‍ജ്ജ്യം നമ്മളുടെ മേലോ നമ്മുടെ പുരയിടത്തിലോ വീണാല്‍ നമ്മള്‍ സഹിക്കുമോ ? അതേ പരിഗണന മറ്റുള്ളവര്‍ക്ക് തിരിച്ച് നല്‍കാന്‍ നമ്മളും ബാദ്ധ്യസ്ഥരാണ്.
ചേര്‍ത്ത് വായിക്കാന്‍ ഇതേ വിഷയത്തില്‍ മുന്‍പ് എഴുതിയ രണ്ട് ലേഖനങ്ങളുടെ ലിങ്കുകള്‍ കൂടെ സമര്‍പ്പിക്കുന്നു.
മാലിന്യ വിമുക്ത കേരളം
വിളപ്പില്‍ശാലകള്‍ ഒഴിവാക്കാന്‍

Rabu, 21 Maret 2012

സാമൂഹ്യശാസ്ത്രം പഠനസഹായി


ഒട്ടേറെ ജില്ലാപഞ്ചായത്തുകള്‍ ഡയറ്റുകളുമായി ചേര്‍ന്ന് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി പഠനസഹായികള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സിക്ക് സമ്പുര്‍ണവിജയം ലക്ഷ്യം വെച്ചുകൊണ്ട് 'വിജയഭേരി' പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സഹപാഠി എന്നൊരു കൈപ്പുസ്തകമുണ്ട്. മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.അബ്ദുള്‍ റസാഖ്, ലക്ചറര്‍മാരായാ അബ്ദുനാസര്‍ സാര്‍, ഗോപി സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ സഹായത്തോടെ ഈ കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കിയത്. അതു പോലെ തന്നെ കണ്ണൂര്‍ ഡയറ്റും ആലപ്പുഴ ഡയറ്റും എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പഠനസഹായികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ പ്രസിദ്ധീകരിച്ച സാമൂഹ്യശാസ്ത്രത്തിന്റെ പഠനസഹായിയുടെ ലിങ്കുകളും ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്നു. ഈ വര്‍ഷത്തെ ടി.എച്ച്.എസ്.എല്‍.സി സാമൂഹ്യശാസ്ത്ര ചോദ്യപേപ്പര്‍ നസീര്‍ സാര്‍ അയച്ചു തന്നിട്ടുള്ളതും ചുവടെയുണ്ട്.

THSLC 2012 Social Science Question Paper
(Thanks to. Naseer V A)

Social Science-I | Social Science-II (Thanks to Kannur Diet)

Niravu - Social Science Thanks to Alappuzha Diet

Click here to download Sahapaadi (Prepared for Malappuram District Panchayath)

Malayalam | English | Hindi | Social science | Physics | Chemistry | Maths |
(Thanks to Hindi Sabha for the Links)

Selasa, 13 Maret 2012

ഹിന്ദി, സോഷ്യല്‍ സയന്‍സ് (ടൈംലൈന്‍), കെമിസ്ട്രി സഹായി, ഐടി തിയറി & പ്രാക്ടിക്കല്‍ മാതൃകാ ചോദ്യങ്ങള്‍

എസ്.സി.ആര്‍.ടി.യുടെ ചോദ്യമാതൃകകള്‍ നമ്മുടെ കയ്യിലെത്തിത്തുടങ്ങിയിരിക്കുന്നു. ഹിന്ദി പരീക്ഷാ ചോദ്യമാതൃക അധ്യാപകരെയും കുട്ടികളെയും തെല്ലൊന്ന് അമ്പരപ്പിച്ചിട്ടുണ്ടാവുമെന്ന് തീര്‍ച്ച. തുടര്‍ച്ചയായി വന്നെത്തുന്ന ഫോണ്‍വിളികളും അതു ശരിവയ്ക്കുന്നു. ചോദ്യരീതിയില്‍ ഇത്തരത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അധ്യാപരേയും കുട്ടികളെയും നേരത്തെ അറിയിക്കേണ്ടതായിരുന്നു. ചോദ്യങ്ങള്‍ക്കൊപ്പം സഹായസൂചകങ്ങളും നല്കിയിരുന്ന നിലവിലുണ്ടായിരുന്ന ചോദ്യരീതിയില്‍ വരുന്ന മാറ്റം കുട്ടികളെ അല്പമൊന്ന് കുഴപ്പിച്ചേക്കാം. എങ്കിലും ആത്മാര്‍ത്ഥമായി പരിശീലിച്ചാല്‍ മികച്ച സ്കോര്‍ നേടാന്‍ ഇനിയും അവസരമുണ്ട്. അതിനായി മാതൃകാ ചോദ്യപേപ്പറിന്റെ ഘടന നമുക്കൊന്ന് വിലയിരുത്തി നോക്കാം. എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്കായി ഹിന്ദി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കൊട്ടാരക്കര സദാനന്ദപുരം GHSSലെ അധ്യാപകനായ സോമശേഖരന്‍ സാറാണ്. ചോദ്യപേപ്പറിനെ ആധാരമാക്കി ഇതോടൊപ്പം തന്നെ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും വിധം വിശകലനങ്ങളും ഉത്തരസൂചികയും നല്‍കിയിട്ടുണ്ട്.

ചോദ്യപേപ്പറിനെ മൂന്ന് ഖണ്ഡങ്ങളായി തിരിച്ചതാണ് പ്രധാന മാറ്റം. ആദ്യ ഖണ്ഡത്തില്‍ (खंड-क) സംഭവങ്ങളെ ക്രമപ്പെടുത്തുക, ശരിയായ പാരിഭാഷിക ശബ്ദങ്ങളെ ചേര്‍ത്തെഴുതുക, പാഠഭാഗത്ത് പരിചയപ്പെട്ട ഏതെങ്കിലുമൊരു കഥാപാത്രത്തിന്റെ സ്വഭാവസവിശേഷത തിരഞ്ഞെടുത്തെഴുതി, അത് തിരഞ്ഞടുക്കാനുണ്ടായ കാരണം പാഠഭാഗത്തെ ആസ്പദമാക്കി വ്യക്തമാക്കുക എന്നിവയോടൊപ്പം വിശേഷണാത്മക ചോദ്യങ്ങളും വിവിധ വ്യവഹാരരൂപങ്ങള്‍ (Discourses) രൂപപ്പെടുത്താനുമുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പാഠപുസ്തകം നന്നായി പരിചയിച്ചിട്ടുള്ളവര്‍ക്ക് ക്രമീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എളുപ്പമായിരിക്കും. ഈ ചോദ്യമാതൃകയിലെ മുഴുവന്‍ സ്കോറും അനായാസം വാങ്ങാവുന്ന ചോദ്യങ്ങളും ഇവതന്നെ. വിശേഷണാത്മകചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുമ്പോള്‍ ചോദ്യങ്ങള്‍ ശരിയായി വായിച്ചുള്‍ക്കൊള്ളുക എന്നത് വളരെ പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ? വിശേഷത തിരഞ്ഞടുക്കല്‍/സ്വന്തം അഭിപ്രായം രേഖപ്പെടുത്തല്‍ എന്നിവയ്ക്കൊപ്പം അതിന്റെ കാരണം/സാഹചര്യം/തെളിവ് കൂടി വ്യക്തമാക്കുമ്പോള്‍ ഉത്തരം പൂര്‍ണ്ണമാകുന്നു. ഭാഷാവതരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ തിരഞ്ഞടുപ്പിനുള്ള അവസരം നല്കിയിട്ടുണ്ട്. ഒരു ഗ്രൂപ്പിലെ രണ്ട് ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും ഒരു ചോദ്യത്തിനും രണ്ടാമത്തെ ഗ്രൂപ്പിലെ മൂന്ന് ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിയാല്‍ മതിയാകും. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാതെ പലരും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുന്നതായി മുന്‍വര്‍ഷങ്ങളില്‍ ശ്രദ്ധയില്‍പ്പട്ടിട്ടുണ്ട്. പിന്നീട് മറ്റ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ സമയം കിട്ടിയില്ല എന്നു വിഷമിച്ചിട്ട് കാര്യമില്ല. മാത്രമല്ല മൂല്യനിര്‍ണ്ണയം നടത്തുമ്പോള്‍ ഇത്തരത്തില്‍ ഉത്തരം എഴുതിയിട്ടുണ്ടെങ്കില്‍ ആദ്യമെഴുതിയ ചോദ്യങ്ങളായിരിക്കും മുല്യനിര്‍ണ്ണയം ചെയ്യപ്പെടുവാന്‍ സാദ്ധ്യത കൂടുതല്‍! (നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം വായിച്ച് മനസ്സിലാക്കി ഉത്തരമെഴുതണം എന്നു പറയുന്നതെന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ?) കത്ത്, ഡയറി, സംഭാഷണം, അഭിമുഖത്തിനാവശ്യമായ ചോദ്യാവലി, ജീവചരിത്രം, അത്മകഥാംശം, പത്രവാര്‍ത്ത എന്നിവയിലേതെങ്കിലും തയ്യാറാക്കാനാവശ്യപ്പെടുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇവിടെ പ്രതീക്ഷിക്കണം. 4 സ്കോറാണ് ഈ ചോദ്യങ്ങള്‍ക്ക് നല്കിയിരിക്കുന്നത്.

ഖണ്ഡം രണ്ടില്‍(खंड-ख)ഉള്ള ചോദ്യങ്ങള്‍ പൊതുവെ നേരിട്ട് പാഠപുസ്തകവുമായി ബന്ധമില്ലാത്തവയാണ് എന്നു പറയാം. ഇവിടെ ഒരു കവിത തന്നിട്ട് അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങള്‍, പോസ്റ്ററും അറിയിപ്പും തയ്യാറാക്കാനുള്ള ചോദ്യങ്ങള്‍ എന്നിവയുണ്ടാകാം. കവിത മുന്‍പ് പഠിച്ചിട്ടില്ലാത്തതാകാനാണ് സാധ്യത കൂടുതല്‍. എങ്കിലും 8,9,10 ക്ലാസ്സുകളില്‍ മികച്ച കവിതകള്‍ക്ക് ആസ്വാദനക്കുറിപ്പു തയ്യാറാക്കിയ പരിചയവുമായെത്തുന്ന കുട്ടികള്‍ക്ക് ഈ ചോദ്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ മറികടക്കാന്‍ കഴിയും. കവിതയെക്കുറിച്ചുള്ള ആദ്യ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ കവിതയുടെ ആശയം മനസ്സിലാക്കിയോ എന്ന് പരിശോധിക്കാനുള്ളവയായിരിക്കും. തുടര്‍ന്നു വരുന്ന കവിതയുടെ ഭാവം എഴുതാനുള്ള ചോദ്യത്തിന് ഉത്തരം തയ്യാറാക്കാന്‍ ഈ ചോദ്യങ്ങള്‍ അടിത്തറയൊരുക്കും. കവിതയെ വിശേഷണം ചെയ്ത് ഭാവം എഴുതാന്‍ 2 സ്കോറാണ് നല്കിയിട്ടുള്ളത്. പോസ്റ്ററും, അറിയിപ്പും തയ്യാറാക്കാനുള്ള ചോദ്യങ്ങള്‍ നമുക്ക് പരിചിതമായ മേഖലകളുമായി ബന്ധപ്പെടുത്തിയാവും ചോദിക്കുക. ഉദാഹരണമായി സ്കൂളില്‍ നടക്കാന്‍ പോകുന്ന സെമിനാറിനെപ്പറ്റി പ്രഥമാധ്യാപകന്‍ നല്കുന്ന അറിയിപ്പ്. പാഠപുസ്തകത്തില്‍ സ്കൂള്‍ അന്തരീക്ഷവുമായി ബന്ധപ്പെട്ടുവരുന്ന അറിയിപ്പുകള്‍ തയ്യാറാക്കല്‍ ഒരു തുടര്‍ പ്രവര്‍ത്തനമായി നല്കിയിരുന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ? ആ പ്രവര്‍ത്തനത്തിലൂടെ കടന്നു പോന്നിട്ടുള്ളവര്‍ക്ക് ഈ ചോദ്യം എളുപ്പമായിരിക്കുമെന്ന് തീര്‍ച്ച.

മൂന്നാംഖണ്ഡം(खंड-ख) വ്യാകരണ ചോദ്യങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നു. തെറ്റുതിരുത്തല്‍ (editing), വാക്യങ്ങളെ യോജിപ്പിച്ച് ഒറ്റ വാക്യമാക്കല്‍,ഉചിതമായ യോജകങ്ങള്‍ ഉപയോഗിച്ച് വാക്യങ്ങളെ ഒന്നിപ്പിക്കല്‍,ഉചിതമായ വിരാമചിഹ്നങ്ങള്‍ ചേര്‍ക്കല്‍,അനുയോജ്യമായ വിശേഷണങ്ങള്‍ ചേര്‍ത്തെഴുതി വാക്യത്തെ/വാക്യങ്ങളെ പുനര്‍ലേഖനം ചെയ്യല്‍ എന്നിങ്ങനെ വിവിധ മാതൃകകളിലുള്ള ചോദ്യങ്ങള്‍ ഇവിടെ പ്രതീക്ഷിക്കാം.

പ്രത്യേകം ശ്രദ്ധിക്കാന്‍
ചോദ്യപേപ്പറിലെ സാമാന്യ നിര്‍ദ്ദേശങ്ങള്‍ കുട്ടിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം എന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം. തിരഞ്ഞെടുക്കാവുന്ന(choices) ചോദ്യങ്ങളെക്കുറിച്ചാണ് മൂന്നാമത്തെ നിര്‍ദ്ദേശം. ഈ ചോദ്യങ്ങള്‍ വ്യത്യസ്ത ചോദ്യനമ്പറുകളിലാണുള്ളത്. അങ്ങനെയായാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം എന്ന ഒന്നാമത്തെ നിര്‍ദ്ദേശം പാലിക്കാന്‍ കഴിയില്ല എന്നു സാരം. മുന്‍ വര്‍ഷങ്ങളിലേതുപോലെ നിശ്ചിത ചോദ്യനമ്പരുകളില്‍ നിന്ന് ഇത്ര എണ്ണം ചോദ്യങ്ങല്‍ തിരഞ്ഞടുക്കണമെന്നുള്ള നിര്‍ദ്ദേശം നല്കിയിരുന്നങ്കില്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു.

ഇപ്പോഴിത്രമാത്രം ഓര്‍ക്കുക- നമ്മുടെ മുന്നിലുള്ള ചോദ്യമാതൃകയില്‍ ആകെ 20 ചോദ്യങ്ങളാണുള്ളത്.7,8 ചോദ്യനമ്പരുകളില്‍ നിന്ന് ഒന്നും 9,10,11 ചോദ്യനമ്പരുകളില്‍ നിന്ന് രണ്ടും ചോദ്യങ്ങള്‍ തിരഞ്ഞടുക്കാന്‍ അനുവാദമുണ്ട്. അപ്പോള്‍ ഫലത്തില്‍ ആകെ 18 ചോദ്യങ്ങള്‍ക്കേ ഉത്തരം എഴുതേണ്ടതുള്ളു. SSLC അവസാനവട്ട പരീക്ഷക്ക് ഈ ചോദ്യനമ്പരുകള്‍ തന്നെ തിരഞ്ഞെടുക്കാവുന്ന(choices)ചോദ്യങ്ങളായി വരികയോ വരാതിരിക്കുകയോ ചെയ്യാം എന്നോര്‍ക്കുക.ആയതിനാല്‍ ഓരോ ചോദ്യത്തോടൊപ്പവുമുള്ള നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം വായിച്ച് മനസ്സിലാക്കിത്തന്നെ ഉത്തരമെഴുതണം

ഇത്രയേ കാര്യമുള്ളു എന്ന് മനസ്സിലായില്ലേ? ഇതാ ഇവിടെ ഒരു ചോദ്യപേപ്പര്‍ കൂടിയുണ്ട്. ഉത്തരമെഴുതിയ ശേഷം മൂല്യനിര്‍ണ്ണയത്തിനായി വിശദമായ ഒരു ഉത്തര സൂചികയും. പത്താം ക്ലാസ്സിലെ ഹിന്ദി പരീക്ഷയെക്കുറിച്ച് ഏകദേശ ധാരണ കിട്ടാ‌ന്‍ ഈ പോസ്റ്റ് സഹായകമാകും എന്നു കരുതുന്നു. നമ്മുടെ സുമനസ്സുകളും ശ്രേഷ്ഠരുമായ സുഹൃത്തുക്കളോട് കമന്റുകളിലൂടെ ഇതിലിടപെട്ട് പിശകുകളും കുറവുകളും പരിഹരിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നേര്‍വഴികാട്ടാന്‍ അഭ്യര്‍ത്ഥിക്കുന്നു. മണിക്കൂറുകള്‍ ഓണ്‍ലൈനില്‍ നിന്ന് ചോദ്യപേപ്പറും വിശകലനവും ചര്‍ച്ച ചെയ്ത് പരമാവധി കുറ്റമറ്റതാക്കാന്‍ സഹായിച്ച മലപ്പുറം താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ജയദീപ് മാഷിനോടുള്ള പ്രത്യേക നന്ദിയും രേഖപ്പെടുത്താതെ വയ്യ. സോമശേഖരന്‍ സാര്‍ ഹിന്ദിസഭ എന്ന ബ്ലോഗിന്റെ ശില്പി കൂടിയാണ്.

SSLC Hindi Model Question Paper (Prepared By G.Somasekharan,G.H.S.S.Sadanandapuram, Kottarakkara)

Hindi Answer Key

Social Science Time Line (Prepared By Kiran Baby, Ex.Guest Teacher, Govt Palace HS Tripunithura/Govt HSS Chottanikkara)

Chemistry SSLC Help (Noushad, Freelance Teacher, Parappanangadi, Malappuram)

Click here to Download the IT Theory Notes IT Practical Notes (Prepared By CK Muhammed, JDTIHS, Vellimadukunnu, Calicut)