Sabtu, 24 Juli 2010

സ്ക്കൂളുകളിലെ കായികപഠനം


കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനമാണ് നമ്മുടെ കേരളം. കായിക മികവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിന്റെയും മുമ്പിലായിരുന്നു നാം. എന്നാല്‍ കേരളീയ യുവസമൂഹത്തിന്റെ വിശിഷ്യ സ്ക്കൂള്‍ കുട്ടികളുടെ കായികക്ഷമതയെപ്പറ്റി വന്നുകൊണ്ടിരിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ ഈ രംഗത്ത് നമുക്കുണ്ടായിക്കൊണ്ടിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ യു.പി, ഹൈസ്ക്കൂള്‍ വിദ്യാര്‍ഥികളില്‍ 86% പേരും കായികക്ഷമത കുറഞ്ഞവരാണെന്ന് പരിശോധനാ പഠനറിപ്പോര്‍ട്ടിന്റെ പ്രാഥമിക പഠനം വ്യക്തമാക്കുന്നു. ക്ഷമതയുള്ള 14% പേരില്‍ത്തന്നെ കേവലം 3.93 ശതമാനത്തിനു മാത്രമേ അത് ലറ്റുകള്‍ക്കാവശ്യമുള്ള ആരോഗ്യനിലയുള്ളുവത്രേ! പെണ്‍കുട്ടികളുടെ കണക്കു മാത്രം നോക്കുമ്പോള്‍ കായികക്ഷമതയുള്ളവരുടെ ശതമാനം 12 ല്‍ താഴെ മാത്രം. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ പ്രായക്കാര്‍ക്കും ഉണ്ടായിരിക്കേണ്ട ഭാരത്തേക്കാളും ഭാരം കുറഞ്ഞവരാണ് നമ്മുടെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരും. 3% പേര്‍ അമിത ഭാരമുള്ളവരും. ഇതേപ്പറ്റി ഒരു അന്വേഷണം നടത്തുകയാണ് ബ്ലോഗ് ടീം അംഗമായ കോഴിക്കോട് അരീക്കുളത്തെ ജനാര്‍ദ്ദനന്‍ മാഷ്. തുടര്‍ന്നുള്ള ഭാഗങ്ങള്‍ നോക്കൂ.

എന്തായിരിക്കാം ഇതിനു കാരണം. ആരോഗ്യദായകമായ ഭക്ഷണശീലങ്ങള്‍, വ്യായാമം, ആരോഗ്യമുള്ള മനസ്സ് എന്നിവ ഒത്തു ചേര്‍ന്നു വന്നാലേ കുട്ടികളുടെ ആരോഗ്യം നിലനില്‍ക്കുകയുള്ളു. വ്യായാമത്തിനുള്ള അവസരം ഇന്ന് കുട്ടിക്ക് എത്രമാത്രം ലഭിക്കുന്നുണ്ട് എന്നത് നാം ഓര്‍ക്കേണ്ടതുണ്ട്. എല്‍. കെ. ജി മുതല്‍ വീട്ടുപടിക്കല്‍ നിന്നും സ്ക്കൂള്‍ വരെയും തിരിച്ചും വാഹനങ്ങളില്‍ എത്തുന്നതാണിന്നത്തെ രീതി. അരക്കിലോമീറ്റര്‍ പോലും പലരും നടക്കുന്നില്ല. സ്ക്കൂള്‍ സമയത്തിനു ശേഷം അയല്‍പക്കക്കാരെല്ലാം ചേര്‍ന്നുള്ള കളികളും അപ്രത്യക്ഷമായി. കൂടുതല്‍ സമയവും ടി. വി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ മുമ്പില്‍ അടിമകളായി തളയ്ക്കപ്പെടുന്നത് നാം കണ്ടിട്ടും കാണാതെ നടിക്കുന്നു.

സര്‍ക്കാര്‍ ഇങ്ങനെയൊരു പരീക്ഷ നടത്തുന്നത് കൊണ്ട് ഇത്തരം കാര്യങ്ങള്‍ നമുക്കറിയാനായി. അതിന് അധികാരികള്‍ അഭിനന്ദനമര്‍ഹിക്കുന്നു. പക്ഷെ ഭൌതികമായി ഒരുപാട് വെല്ലുവിളികള്‍ നമുക്കു മുന്നിലുണ്ട്. നമുക്ക് കളിക്കളങ്ങള്‍ എവിടെ?സ്ക്കൂളിനു പുറത്ത് വിശാലമായ ഫുട്ബോള്‍ മൈതാനങ്ങള്‍ പോട്ടെ, വോളിബോളോ, ഷട്ടിലോ എന്തിന് നീന്തലിനോ, തൊട്ടുകളിക്കോ, ഗോലികളിക്കോ ഉള്ള സ്ഥലം പോലും എവിടെയും കാണാനില്ല. സ്ക്കൂളിലുള്ള കായികപഠനം പോലും പലയിടങ്ങളിലും വെറും മുട്ടാശാന്തിയായി തുടരുന്നു. നമ്മുടെ കുട്ടികള്‍ക്ക് ആരോഗ്യമുണ്ടായാലേ അത്ഭുതമുള്ളൂ!

  • ഇപ്പോള്‍ നടത്തിയിട്ടുള്ള കായികക്ഷമതാ പരീക്ഷ കുറ്റമറ്റ രീതിയിലാണോ നമ്മുടെ വിദ്യാലയങ്ങളില്‍ നടത്തപ്പെട്ടിട്ടുള്ളത്?
  • കേരളീയരുടെ കായിക, ആരോഗ്യ ശീലങ്ങളി‍ല്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ?
  • കായികപഠനത്തില്‍ ഇന്നത്തെ രീതി തുടര്‍ന്നാല്‍ മതിയോ?
  • ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ ഇടപെടലുകള്‍ ഏതു വിധത്തിലായിരിക്കണം?
  • ഉശിരുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപക സമൂഹത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയും?
ഇത്തരം ചോദ്യങ്ങളിലൂന്നി നിന്നുകൊണ്ട് പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

Tidak ada komentar:

Posting Komentar